ഹൈദരാബാദ്: തെലുങ്കാനയിൽ വനിതാ ഡോക്ടറെ നിഷ്ഠുരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികൾ വെടിയേറ്റുമരിച്ച സംഭവത്തിൽ വിശദീകരണവുമായി പോലീസ്. തെളിവെടുപ്പിനിടെ തട്ടിപ്പറിച്ച തോക്കുപയോഗിച്ച് വെടിയുതിർത്തപ്പോഴാണു പ്രതികൾക്ക് നേരേ പ്രത്യാക്രമണം നടന്നതെന്നാണു സൈബരാബാദ് പോലീസ് കമ്മീഷണർ സി.വി. സജ്ജനാർ നൽകുന്ന വിശദീകരണം. പ്രതികളുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള തെളിവുകൾ കണ്ടെത്താനാണ് കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിയത്. പ്രതികൾക്കുനേരേ ആക്രമണമുണ്ടായേക്കാം എന്നതിനാലാണു പുലർച്ചെ തെളിവെടുപ്പിന് എത്തിച്ചതെന്നും കമ്മീഷണർ വിശദീകരിച്ചു.
പ്രതികൾ ആക്രമിച്ചിട്ടും പോലീസ് സംയമനം പാലിച്ചു. മുഖ്യപ്രതിയായ മുഹമ്മദ് ആരിഫാണ് ആദ്യം വെടിയുതിർത്തത്. അതിനു മുന്പ് കല്ലും വടിയും മറ്റു വസ്തുക്കളും ഉപയോഗിച്ച് ആക്രമണം നടത്തി. കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും ചെവിക്കൊള്ളാത്തതിനാലാണ് വെടിവച്ചത്.
വെള്ളിയാഴ്ച പുലർച്ചെ 5.45നും 6.15നും മധ്യേ സംഭവം നടക്കുന്പോൾ പ്രതികൾ വിലങ്ങ് അണിഞ്ഞിരുന്നില്ല. പ്രതികളുടെ ആക്രമണത്തിൽ ഒരു സബ് ഇൻസ്പെക്ടർക്കും ഒരു കോൺസ്റ്റബിളിനും തലയ്ക്കു പരിക്കേറ്റു. ഇവരുൾപ്പെടെ പരിക്കേറ്റ പോലീസുകാർ ചികിത്സയിലാണ്. പോലീസുകാർക്കു വെടിയേറ്റിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സമാനമായ കുറ്റകൃത്യങ്ങളിൽ പ്രതികൾ മുന്പും പങ്കാളികളായിരുന്നോ എന്നു പരിശോധിക്കുന്നുണ്ട്. ഇതിനായി ആന്ധ്രപ്രദേശ്, കർണാടക എന്നിവിടങ്ങളിലും അന്വേഷണം നടത്തും. വെറ്റിനറി ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ പത്ത് ടീമുകളായി തിരിഞ്ഞായിരുന്നു അന്വേഷണം. ശാസ്ത്രീയമായ ഒട്ടേറെ തെളിവുകൾ കണ്ടെടുക്കാൻ പോലീസിനു കഴിഞ്ഞു.
ഏറ്റുമുട്ടൽ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചകാര്യം ചൂണ്ടിക്കാട്ടിയപ്പോൾ നിയമം അതിന്റെ ദൗത്യം നിർവഹിച്ചു എന്നുമാത്രമേ പറയാനാവൂ എന്നായിരുന്നു സജ്ജനാറുടെ മറുപടി. അന്വേഷണത്തെക്കുറിച്ച് അവരോട് വീശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചോര വീണ വഴിത്താരകൾ...
തെലുങ്കാനയിൽ ഇരുപത്തിയഞ്ചുകാരിയായ വെറ്ററിനറി ഡോക്ടറെ മാനഭംഗപ്പെടുത്തി ചുട്ടുകൊന്ന പ്രതികൾ കുറ്റകൃത്യം നടന്ന് പത്താം ദിവസം വധിക്കപ്പെട്ടു. കേസിന്റെ നാൾവഴി
നവംബർ-27: സർക്കാർ ക്ലിനിക്കിൽ ജോലി ചെയ്യുന്ന ഇരുപത്തിയഞ്ചുകാരി ഡോക്ടറെ രാത്രി ഒന്പതരയോടെ കാണാതായതായി സംശയം. ഷംഷാബാദിലെ വീട്ടിലേക്കു പോകാനായി 5.50ന് ക്ലിനിക്കിൽനിന്ന് ഡോക്ടർ ഇറങ്ങിയിരുന്നു.
നവംബർ-28: സഹോദരിയെ കാണാനില്ലന്നു പരാതിയുമായി ഡോക്ടറുടെ സഹോദരി വെളുപ്പിന് 3.10നു ഷംഷാബാദ് പോലീസിനെ സമീപിച്ചു. പഞ്ചറായ ഇരുചക്രവാഹനം നന്നാക്കിക്കൊടുക്കാമെന്ന് ചിലർ വാഗ്ദാനം ചെയ്തതായി ഡോക്ടറുടെ സഹോദരി പോലീസിനെ അറിയിച്ചു.
നവംബർ-28: രാവിലെ ഒന്പതിന് ദേശീയപാത 44ൽ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. വീട്ടുകാർ മൃതദേഹം തിരിച്ചറിഞ്ഞു.
നവംബർ-29: നാരായൺപേട്ട് ജില്ലക്കാരായ മുഹമ്മദ് ആരിഫ്, ജോല്ലു ശിവ, ജോല്ലു നവീൻ, ചിന്താകുന്ത ചെന്നകേശവലു എന്നീ പ്രതികൾ അറസ്റ്റിലായി.
നവംബർ-30: കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയതിന് മൂന്നു പോലീസുകാരെ സസ്പെൻഡ് ചെയ്തു. പ്രതികളെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. യുവഡോക്ടർ കൊല്ലപ്പെട്ടതിൽ ഹൈദരാബാദിൽ വ്യാപക പ്രതിഷേധം. പ്രതികളുമായി പോയ പോലീസ് വാഹനത്തിനു നേർക്ക് കല്ലേറ്. ചെർലപള്ളി സെൻട്രൽ ജയിലിൽ അതീവ സുരക്ഷയിൽ പ്രതികളെ അടച്ചു.
ഡിസംബർ 1: കേസിന്റെ വിചാരണയ്ക്കായി ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കുമെന്ന് തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു.
ഡിസംബർ 3: മഹബൂബ്നഗർ ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയെ കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതിയായി നിയോഗിച്ചു.
ഡിസംബർ 4: ഷാദ്നഗർ കോടതി പ്രതികളെ ഏഴു ദിവസത്തേക്കു പോലീസ് കസ്റ്റഡിയിൽ വിട്ടു.
ചത്തൻപള്ളിയിൽ ആൾത്തിരക്ക്
ചത്തൻപള്ളി (തെലുങ്കാന): നഗരത്തിന്റെ കോലാഹലങ്ങളിൽ നിന്നൊഴിഞ്ഞ, നെൽപ്പാടങ്ങളും തക്കാളിത്തോട്ടങ്ങളും നിറഞ്ഞ ചത്തൻപള്ളി ഇന്നലെ ഉണർന്നത് മാനഭംഗക്കേസിലെ പ്രതികളെ വെടിവച്ചുകൊന്ന വാർത്തയുമായാണ്.വനിതാ ഡോക്ടറെ മാനഭംഗപ്പെടുത്തിയശേഷം അതിക്രൂരമായി കൊലപ്പെടുത്തിയതിനു സമീപംതന്നെയാണ് നാലുപേരും പോലീസിന്റെ വെടിയേറ്റുവീണത്. സംഭവമറിഞ്ഞ് പ്രദേശത്തേക്ക് ജനപ്രവാഹമായിരുന്നു. ഒപ്പം മാധ്യമപ്രവർത്തകരുടെയും പോലീസുകാരുടെയും വലിയൊരു നിരയും.
ഇവിടെ ഒരു പാലത്തിനു താഴെയാണ് വെടിയേറ്റ മൃതദേഹങ്ങൾ കിടന്നിരുന്നത്. ഒരാളുടെ കൈയിൽ ഒരു പിസ്റ്റളും ദൃശ്യമായിരുന്നു.
വിവരമറിഞ്ഞെത്തിച്ച ജനക്കൂട്ടം പലപ്പോഴും പോലീസ് ഉദ്യോഗസ്ഥർക്ക് അനുകൂലമായി മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു.
ഏറ്റുമുട്ടലിൽ പ്രതികളെ വധിച്ച സംഭവം ; പോലീസിന്റേതു പ്രത്യാക്രമണം; നിയമം കടമ നിർവഹിച്ചുവെന്നും കമ്മീഷണർ
12:16 AM Dec 07, 2019 | Deepika.com