ന്യൂഡല്‍ഹി: ബലാത്സംഗക്കേസിലടക്കം നിരവധി കേസ്കളില്‍ പ്രതിയായ വിവാദ ആള് ദൈവം നിത്യാനന്ദയുടെ പാസ്പോര്‍ട്ട് ഇന്ത്യ റദ്ദാക്കി. നിത്യാനന്ദ ഇക്വഡോറില്‍ നിന്നു വാങ്ങിയ ദീപില്‍ കൈലാസ എന്ന ഹിന്ദു രാജ്യം സ്ഥാപിച്ചതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് ഇന്ത്യ അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയിരിക്കുന്നത്.
നിത്യാനന്ദയ്ക്ക് അഭയം നല്കാന് സഹായിക്കുകയോ ദക്ഷിണ അമേരിക്കയില്‍ ഏതെങ്കിലും ഭൂമി വാങ്ങിക്കുവാന്‍ സഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇക്വഡോര്‍ അറിയിച്ചു. അഭയം നല്‍കണമെന്ന് നിത്യാനന്ദ ആവശ്യപ്പെട്ടിരുന്നെങ്കിലും തങ്ങള്‍ ആവശ്യം നിരാകരിക്കുകയായിരുന്നു എന്നും പിന്നീട് അദ്ദേഹം ഹെയ്ത്തിയിലേക്ക് പോയതായും ഇക്വഡോര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഏഷ്യന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് പത്രക്കുറിപ്പ് ഇറക്കുന്നതെന്നും ഇക്വഡോര്‍ അറിയിച്ചു.
ബലാത്സംഗക്കേസില്‍ പോലീസിന്റെ പിടിയിലാകുമെന്ന് ഉറപ്പായ പശ്ചാത്തലത്തിലാണ് നിത്യാനന്ദ പാസ്പോര്‍ട്ട് പോലുമില്ലാതെ രാജ്യവിട്ടത്. നിത്യാനന്ദയുടെ പാസ്പോര്‍ട്ടിന്റെ കാലാവധി 2018 സെപ്റ്റംബറില്‍ തന്നെ അവസാനിച്ചിരുന്നു. എന്നിട്ടും അദ്ദേഹം എങ്ങനെയാണ് രാജ്യംവിട്ടതെന്നോ എവിടേക്കാണു പോയതെന്നോ വ്യക്തമല്ല. അദ്ദേഹം രാജ്യവിട്ടകാര്യം ഗുജറാത്ത് പോലീസ് നേരത്തെ സ്ഥിതീകരിച്ചിരുന്നു. പുതിയ പാസ്പോർട്ടിനായുള്ള നിത്യാനന്ദയുടെ അപേക്ഷയും നിരസിച്ചതായി വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു. ഒരു വെബ്സൈറ്റ് രൂപീകരിച്ചത് കൊണ്ട് ഒരു രാജ്യം രൂപീകരിച്ചു എന്നർഥമില്ലെന്നാണ് രാജ്യമുണ്ടാക്കിയെന്ന ചോദ്യത്തോട് വിദേശകാര്യ വക്താവ് പ്രതികരിച്ചത്.
നിത്യാനന്ദയുടെ പാസ്പോര്‍ട്ട് റദ്ദാക്കി
11:28 PM Dec 06, 2019 | Deepika.com