ന്യൂഡൽഹി: ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും ആംഗ്ലോ ഇന്ത്യൻ വിഭാഗങ്ങൾക്കുള്ള സംവരണം കേന്ദ്രസർക്കാർ നിർത്തലാക്കി. അതേസമയം, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള സംവരണം 10 വർഷത്തക്കു നീട്ടുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ ഞ അംഗീകാരം നൽകിയിരുന്നു. ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിനും പട്ടിജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുമുള്ള സംവരണം 2020 ജനുവരി 25ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിസഭയുടെ തീരുമാനം.
സംവരണം നീട്ടുന്നതു സംബന്ധിച്ച് പഠിക്കാൻ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, സാമൂഹ്യനീതി മന്ത്രി തവർ ചന്ദ് ഗെഹ്ലോട്ട് എന്നിവരടങ്ങിയ സമിതിക്ക് പ്രധാനമന്ത്രി രൂപം നൽകിയിരുന്നു.
ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ തീരുമാനം. ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിന്റെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെട്ടതായി സമിതി വിലയിരുത്തി. എന്നാൽ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന് സംവരണം വേണമെന്ന അവസ്ഥ സംജാതമായാൽ, വീണ്ടും പരിഗണിക്കാവുന്നതാണെന്നും സർക്കാർ സൂചിപ്പിച്ചു.
543 അംഗ ലോക്സഭയിൽ ആംഗ്ലോ ഇന്ത്യൻ സമുദായത്തിൽ നിന്നു രണ്ടിൽ കുറയാത്ത അംഗങ്ങളെ രാഷ്ട്രപതിക്കു നാമനിർദേശം ചെയ്യാമെന്നാണ് നിയമം. ഭരണഘടനയുടെ ആർട്ടിക്കിൾ 331ൽ ഇപ്രകാരം പറയുന്നതിനനുസരിച്ച് പാർലമെന്റിൽ ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് വേണ്ടത്ര പ്രാതിനിധ്യം ഇല്ലെന്നു ബോധ്യപ്പെട്ടാൽ രാഷ്ട്രപതിക്കു രണ്ട് അംഗങ്ങളെ ലോക്സഭയിലേക്കു ശിപാർശ ചെയ്യാം . നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഒന്നാം ബിജെപി സർക്കാർ രണ്ട് ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളെ നോമിനേറ്റ് ചെയ്തിരുന്നു. എന്നാൽ രണ്ടാം മോദി സർക്കാർ ഒരാളെപ്പോലും നിയമിച്ചിരുന്നില്ല.
നിയമസഭകളിലേക്ക് ആംഗ്ലോ ഇന്ത്യൻ സമുദായാംഗങ്ങളെ നോമിനേറ്റ് ചെയ്യുന്ന ആർട്ടിക്കിൾ 334ഉം പിൻവലിച്ചിട്ടുണ്ട്. ഇതോടെ, ലോക്സഭയിലും നിയമസഭകളിലും ഇനി ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾ ഉണ്ടാവില്ല. 543 സീറ്റുകളിൽ പട്ടികജാതിക്ക് 85 ഉം പട്ടികവർഗത്തിന് 47 സീറ്റുകളുമാണ് സംവരണം ചെയ്തിരിക്കുന്നത്.
ലോക്സഭയിലും നിയമസഭകളിലും ആംഗ്ലോ ഇന്ത്യൻ സംവരണമില്ല
12:23 AM Dec 06, 2019 | Deepika.com