മുംബൈ: ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള മുൻ സർക്കാരിനെ തിരുത്തി വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നടപടി. ആർഎസ്എസുമായി ബന്ധമുള്ള നാഗ്പുരിലെ ഗവേഷണ സ്ഥാപനത്തിനു നൽകിയ സ്റ്റാന്പ് ഡ്യൂട്ടി ഇളവാണ് ഉദ്ധവിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര വികാസ് അഘാഡി (എംവിഎ) സർക്കാർ റദ്ദാക്കിയത്.
നാഗ്പുരിലെ കരോളിൽ ആർഎസ്എസ് നിയന്ത്രണത്തിലുള്ള ഭാരതീയ ശിക്ഷൺ മണ്ഡൽ അടുത്തിടെ 105 ഹെക്ടർ ഭൂമി ഏറ്റെടുത്തിരുന്നു. ഇതിനു സ്റ്റാന്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കാൻ കഴിഞ്ഞ സെപ്റ്റംബർ ഒന്പതിന് ഫഡ്നാവിസ് സർക്കാർ തീരുമാനിച്ചിരുന്നു. ഈ തീരുമാനമാണ് താക്കറെ സർക്കാർ റദ്ദാക്കിയത്. സ്റ്റാന്പ് ഡ്യൂട്ടിയായ 1.5 കോടി രൂപ ഈടാക്കാനാണു തീരുമാനം.
ഫഡ്നാവിസ് സർക്കാരിന്റെ അവസാനകാലത്ത് കൈക്കൊണ്ട 34 തീരുമാനങ്ങളെക്കുറിച്ചും ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം ചർച്ചചെയ്തു. മുൻസർക്കാരിന്റെ കാലത്തുതുടങ്ങിവച്ച അടിസ്ഥാനസൗകര്യ വികസനപദ്ധതികളുടെ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തുമെന്ന് യോഗത്തിനുശേഷം മന്ത്രി ഏക്നാഥ് ഷിൻഡെ അറിയിച്ചു. മുൻവിധിയോടെ ഒരുകാര്യത്തെയും സർക്കാർ സമീപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്എസിന്റെ ഭൂമിയിടപാടിനു സ്റ്റാന്പ് ഡ്യൂട്ടി ഈടാക്കും
12:23 AM Dec 06, 2019 | Deepika.com