ന്യൂഡൽഹി: പാർലമെന്റ് കാന്റീനിലെ ഭക്ഷണ സബ്സിഡി വേണ്ടെന്നുവച്ച് എംപിമാർ. സ്പീക്കർ ഓം ബിർളയുടെ നിർദേശത്തെത്തുടർന്ന് സബ്സിഡി വേണ്ടെന്ന് എംപിമാർ ഐകകണ്ഠ്യേന തീരുമാനമെടുക്കുക യായിരുന്നു. എംപിമാർ കൂട്ടത്തോടെ സബ്സിഡി ഉപേക്ഷിക്കുന്നതോടെ ഈയിനത്തിൽ പ്രതിവർഷം ചെലവായിരുന്ന 17 കോടി രൂപ ലാഭിക്കാൻ കഴിയും.
കഴിഞ്ഞ ദിവസം ചേർന്ന ലോക്സഭയുടെ ബിസിനസ് അഡ്വൈസറി കമ്മിറ്റി യോഗത്തിലാണ് സബ്സിഡി ഉപേക്ഷിക്കാൻ എല്ലാ പാർട്ടികളിലും ഉൾപ്പെട്ട എംപിമാർ കൂട്ടായി തീരുമാനമെടുത്തത്. ബിജെപി എംപി രാജീവ് പ്രതാപ് റൂഡിയാണ് എംപിമാർ സബ്സിഡി ഉപേക്ഷിക്കാൻ തീരുമാനം എടുത്തതായി അറിയിച്ചത്. നാലു വർഷംമുന്പ് ഇതിനായി തീരുമാനം എടുത്തിരുന്നെങ്കിലും നടപ്പാക്കാനായിരുന്നില്ല.
ഐആർസിടിസി ആണ് പാർലമെന്റ് കാന്റീന്റെ നടത്തിപ്പുകാർ. 2017-2018 വർഷം സബ്സിഡി നിരക്കിൽ ഭക്ഷണം നൽകിയതിന്റെ ചെലവ് നികത്താൻ നോർത്തേണ് റെയിൽവേ ലോക്സഭാ സെക്രട്ടേറിയറ്റിനോട് ആവശ്യപ്പെട്ടത് 16.43 കോടി രൂപയായിരുന്നു. പാർലമെന്റ് ഹൗസ്, പാർലമെന്റ് ഹൗസ് അനക്സ്, പാർലമെന്റ് റിസപ്ഷൻ, ലൈബ്രറി ബിൽഡിംഗ് എന്നിവിടങ്ങളിലാണ് കാന്റീനുകൾ പ്രവർത്തിക്കുന്നത്.
2015ൽ ബിജെഡി എംപി ആയിരുന്ന ബൈജയന്ത് ജയ പാണ്ഡേ ആണ് എംപിമാർ പാർലമെന്റ് കാന്റീലെ സബ്സിഡി ഉപേക്ഷിക്കാൻ തയാറാകണം എന്നാവശ്യപ്പെട്ടത്. പൊതു ജനവിശ്വാസം നേടിയെടുക്കാനുള്ള ശരിയായ ചുവട് വയ്പായിരിക്കും അതെന്നു ചൂണ്ടിക്കാട്ടിയാണ് ബൈജയന്ത് അന്ന് ഇക്കാര്യത്തിൽ സ്പീക്കറായിരുന്ന സുമിത്ര മഹാജനു കത്തു നൽകിയത്. 2015 ഡിസംബറിൽ ലോക്സഭ ഇറക്കിയ പ്രസ്താവനയിൽ പാർലമെന്റ് കാന്റീൻ പ്രവർത്തിക്കുന്നത് ലാഭമോ നഷ്ടമോ ഇല്ലാത്ത അവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
സെബി മാത്യു
ഇനി കിഴിവിൽ കഴിക്കാനില്ലെന്ന് എംപിമാർ
12:23 AM Dec 06, 2019 | Deepika.com