ന്യൂഡൽഹി: ഐഎൻഎക്സ് മാക്സ് മീഡിയ ഇടപാടിൽ കള്ളപ്പണം വെളുപ്പിച്ചെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസിൽ മുൻമന്ത്രിയും കോണ്ഗ്രസ് നേതാവുമായ പി. ചിദംബരത്തിന് ജാമ്യം അനുവദിച്ചത് കർശന വ്യവസ്ഥകളോടെ.
സാന്പത്തിക കുറ്റകൃത്യം അതിരൂക്ഷമായതിനാൽ നിലവിൽ ജയിൽ വാസത്തിൽ നിന്നു മാത്രമാണ് ജാമ്യം അനുവദിക്കുന്നതെന്ന് ജസ്റ്റീസുമാരായ ആർ. ഭാനുമതി, എ.എസ് ബൊപ്പണ്ണ, ഋഷികേശ് റോയ് എന്നിവർ ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. ചിദംബരത്തിന് സുരക്ഷിത വിചാരണ നേരിടാൻ അവസരമുണ്ടെന്നും ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിൽ ജസ്റ്റീസ് ബൊപ്പണ്ണ ചൂണ്ടിക്കാട്ടി.
സാന്പത്തിക കുറ്റകൃത്യം സമൂഹത്തെയൊട്ടാകെ പ്രതികൂലമായി ബാധിക്കുമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദത്തോട് ജസ്റ്റീസ് ബൊപ്പണ്ണ യോജിച്ചു. എന്നാൽ, സാന്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രതികൾക്ക് അന്ധമായി ജാമ്യം നിഷേധിക്കേണ്ട കാര്യമില്ല. ആരോപണങ്ങൾ ശക്തമായിരിക്കേ തന്നെ ജാമ്യം പൂർണമായും നിഷേധിക്കേണ്ട കാര്യമില്ലെന്നും ജസ്റ്റീസ് ബൊപ്പണ്ണ വ്യക്തമാക്കി.
ചിദംബരം 45 ദിവസം ഇഡിയുടെ കസ്റ്റഡിയിൽ ഇരുന്നു. ചോദ്യം ചെയ്യലിനും ഹാജരായിരുന്നു. എന്നിട്ടും ചിദംബരത്തെ ഇപ്പോഴും കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് ആവശ്യം. ചിദംബരം പുറത്തിറങ്ങിയാൽ കേസിലെ തെളിവുകൾ നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നുമുള്ള എൻഫോഴ്സ്മെന്റിന്റെ വാദങ്ങൾ കോടതി തള്ളി. ചിദംബരം ഇപ്പോൾ ഒരു തരത്തിലുള്ള അധികാരമോ സർക്കാർ പദവികളോ വഹിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ചിദംബരത്തിന് അന്ധമായി ജാമ്യം നിഷേധിക്കേണ്ട കാര്യമില്ല: സുപ്രീംകോടതി
12:41 AM Dec 05, 2019 | Deepika.com