മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ ബന്ധുവും ശിവസേന യുവജനവിഭാഗം അധ്യക്ഷനുമായ വരുൺ സർദേശായി പങ്കെടുത്തതിനെച്ചൊല്ലി വിവാദം.
സമാന്തര അധികാരകേന്ദ്രത്തിന്റെ പിറവിയാണിതെന്നു ബിജെപി നേതൃത്വം കുറ്റപ്പെടുത്തി. വരുൺ സർദേശായിക്കുപുറമേ മുഖ്യമന്ത്രിയുടെ മകനും വർളിയിലെ എംഎൽഎയുമായ ആദിത്യ താക്കറെയും യോഗത്തിൽ പങ്കെടുത്തിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റിൽ തിങ്കളാഴ്ചയായിരുന്നു യോഗം. ശിവസേനയുടെ യുവജനവിഭാഗമാണ് യുവസേന. ഉദ്ധവ് താക്കറയുടെ ഭാര്യ രശ്മിയുടെ മരുമകനാണു വരുൺ സർദേശായി. ഉന്നതതല യോഗത്തിന്റെ ചിത്രങ്ങൾ കഴിഞ്ഞദിവസമാണു പരസ്യമായത്.
മുഖ്യമന്ത്രിയുടെ ഓഫീസിനു പുറമേ മറ്റൊരു സമാന്തര അധികാരകേന്ദ്രം കൂടി രൂപപ്പട്ടിരിക്കുകയാണെന്നു ബിജെപി വക്താവ് മാധവ് ഭണ്ഡാരി കുറ്റപ്പെടുത്തി. തെറ്റായ കീഴ്വഴക്കമാണു സർക്കാർ തുടങ്ങിവച്ചിരിക്കുന്നതെന്നും ഭണ്ഡാരി ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ സാന്നിധ്യം സഖ്യകക്ഷിയായ എൻസിപിയെയും വിഷമിപ്പിച്ചുവെന്ന് അവരുടെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തം. ഭരണപരമായി ഒരു പരിചയവുമില്ലാത്ത തീർത്തും പുതിയൊരു സർക്കാരാണു താക്കറേയുടേതെന്നു എൻസിപി വക്താവ് നവാബ് മാലിക് അഭിപ്രായപ്പെട്ടു. ഇത്തരം സംഭവം ആവർത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ടൂറിസം വകുപ്പിന്റെ യോഗത്തിലാണു പങ്കെടുത്തതെന്നു സർദേശായി വിശദീകരിച്ചു. യോഗവിവരങ്ങൾ നേരത്തെ പരസ്യമായിരുന്നു. തന്ത്രപ്രധാനമായ വിവരങ്ങളൊന്നും യോഗത്തിൽ പങ്കുവച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി താക്കറെയ്ക്കൊപ്പം ഉറ്റബന്ധുവും യോഗത്തിൽ: മഹാരാഷ്ട്രയിൽ വിവാദം
12:34 AM Dec 05, 2019 | Deepika.com