ന്യൂഡൽഹി: പൊതുവിതരണ സംവിധാനത്തെ സംരക്ഷിക്കണം എന്ന ആവശ്യവുമായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ റേഷൻ വ്യാപാരികൾ പാർലമെന്റ് മാർച്ച് നടത്തി. കേരളത്തിൽ നിന്നുൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് നൂറുകണക്കിനുപേർ പങ്കെടുത്തു. ഓൾ ഇന്ത്യ ഫെയർ പ്രൈസ് ഷോപ്പ് ഡീലേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ജന്തർ മന്ദറിൽ ധർണ നടന്നു. സിപിഐ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. റേഷൻ മേഖല സ്വകാര്യ മേഖലയ്ക്കു കൈമാറാനുള്ള നീക്കം ഉപേക്ഷിക്കുക, വെട്ടിക്കുറച്ച റേഷൻ അരി, ഗോതന്പ്, മണ്ണെണ്ണ എന്നിവയുടെ വിഹിതം പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് നടത്തിയത്.
ഗോഡൗണുകളിൽ മുന്പില്ലാത്തവിധം ധാന്യങ്ങൾ കെട്ടിക്കിടക്കുന്പോഴും സംസ്ഥാനങ്ങൾക്ക് വിതരണത്തിന് പര്യാപ്തമായ വിഹിതം നൽകാൻ കേന്ദ്രസർക്കാർ തയാറാകുന്നില്ലെന്ന് യെച്ചൂരി പറഞ്ഞു. 14 ഇനങ്ങൾകൂടി വിതരണത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം യുപിഎ സർക്കാരിന്റെ കാലംമുതൽ ഉന്നയിക്കുന്നതാണ്. ലാഭമുണ്ടാക്കുന്ന പൊതുമേഖല സ്ഥാപനങ്ങളെ വിറ്റഴിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്നും യെച്ചൂരി പറഞ്ഞു.
ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരികൾ പങ്കെടുത്തു. കേരള ഹൗസിനു മുന്നിൽനിന്നാരംഭിച്ച മാർച്ച് കൊടിക്കുന്നിൽ സുരേഷ് എംപി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂരിനു പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
ധർണയെ അഭിസംബോധനചെയ്ത് എംപിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, എ.എം ആരിഫ്, രാജ്മോഹൻ ഉണ്ണിത്താൻ, എൻ.കെ പ്രേമചന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു.
റേഷൻ വ്യാപാരികൾ പാർലമെന്റ് മാർച്ച് നടത്തി
11:45 PM Dec 03, 2019 | Deepika.com