ന്യൂഡൽഹി: കഴിഞ്ഞ എൻഡിഎ സർക്കാരിന്റെ കാലത്ത് പെട്രോളിനും ഡീസലിനും കുത്തനെ കൂട്ടിയ കേന്ദ്ര നികുതികൾ കുറയ്ക്കില്ലെന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പെട്രോൾ, ഡീസൽ വിലകൾ ജിഎസ്ടിയുടെ പരിധിയിലാക്കുന്ന കാര്യത്തിലും തീരുമാനമായിട്ടില്ലെന്നു ജിഎസ്ടി കൗണ്സിലിന്റെ ചുമതലക്കാരി കൂടിയായ ധനമന്ത്രി ലോക്സഭയിൽ അറിയിച്ചു.
ലിറ്ററിനു വീണ്ടും രണ്ടു രൂപയോളം കൂടിയതോടെ ഈ വർഷത്തെ ഏറ്റവും കൂടിയ വിലയാണു പെട്രോളിന് ഇന്നലത്തേത്. 30 ദിവസത്തിനകം ലിറ്ററിനു രണ്ടു രൂപയാണ് പെട്രോൾ വില കൂട്ടിയത്. ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ 18 ശതമാനം നികുതി ചുമത്തിയാലും പെട്രോൾ, ഡീസൽ വിലകൾ നിലവിലെ ചില്ലറ വില്പന വിലയുടെ പകുതിയായി കുറയും.
ഇന്ത്യൻ ഓയിൽ കോർപറേഷന്റെ കണക്കനുസരിച്ച് ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിൽ സംസ്കരിച്ച്്, പന്പുകളിൽ എത്തിക്കുന്നതു വരെയുളള ചെലവുകൾ കൂട്ടിയാൽ കഴിഞ്ഞ മാസം ഒന്നാം തീയതിയിലെ നിരക്കനുസരിച്ച് വെറും 33.82 രൂപ മാത്രമാണു ലിറ്ററിന് അടിസ്ഥാന വില. ക്രൂഡ് ഓയിൽ ലിറ്ററിന് 26.99 രൂപയാണു ചെലവു വരുക. പെട്രോൾ പന്പുടമകൾക്കു കമ്മീഷനായി ലിറ്ററിന് 3.57 രൂപയാണു നൽകുന്നത്. ഓരോ ലിറ്ററിലും 20 രൂപയോളം കേന്ദ്ര നികുതികളുണ്ട്.
സംസ്ഥാന സർക്കാരിന്റെ 27 ശതമാനം വരെയുള്ള വാറ്റ് നികുതിയും കൂടി ചേർത്താണ് അടിസ്ഥാനവിലയുടെ ഇരട്ടിവിലയ്ക്ക് പെട്രോൾ വിറ്റു സർക്കാരുകൾ ജനങ്ങളെ കൊള്ളയടിക്കുന്നത്. നരേന്ദ്ര മോദിയുടെ ആദ്യ സർക്കാരിന്റെ കാലത്ത് അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ഗണ്യമായി കുറഞ്ഞപ്പോൾ കേന്ദ്ര എക്സൈസ് നികുതി തുടർച്ചയായി കൂട്ടിയാണു ഖജനാവിലേക്കു ലക്ഷക്കണക്കിനു കോടി രൂപ തുടർച്ചയായി സമാഹരിച്ചത്. ഇതിനു പുറമേ കഴിഞ്ഞ പൊതുബജറ്റിലും കേന്ദ്രം നികുതി വർധിപ്പിച്ചിരുന്നു.
പോക്കറ്റിൽ തീ; ഇന്ധനവില ഏറ്റവും ഉയർന്ന നിരക്കിൽ
01:11 AM Dec 03, 2019 | Deepika.com