ന്യൂഡൽഹി: ഡൽഹി നഗരമധ്യത്തിൽ ലോധി എസ്റ്റേറ്റിൽ കോണ്ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വസതിയിലേക്ക് സെൽഫിക്കായി അതിക്രമിച്ചു കയറ്റം. അതീവ സുരക്ഷാമേഖയിലാണ് അന്പരപ്പിക്കുന്ന തരത്തിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടുള്ളത്. എസ്പിജി സംരക്ഷണം പിൻവലിച്ചതിനു തൊട്ടുപിന്നാലെ തന്നെയുണ്ടായ സുരക്ഷാ വീഴ്ച ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. നവംബർ 26നാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്.
ഒരു പെണ്കുട്ടിയും മൂന്നു പുരുഷന്മാരും മൂന്നു സ്ത്രീകളും ഉൾപ്പെടെ ഏഴംഗ സംഘമാണ് ഒരു കാറിൽ നേരേ പ്രിയങ്കയുടെ വീട്ടുമുറ്റത്തേക്ക് കയറിച്ചെന്നത്. കാറിൽ നിന്നിറങ്ങിയ സംഘം വീടിനു മുന്നിലെ പൂന്തോട്ടത്തിലേക്ക് നടന്നു ചെന്ന് പ്രിയങ്കയോടൊപ്പം ഒരു ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പ്രിയങ്കയുടെ ഒപ്പം നിന്നു ഫോട്ടോ എടുക്കാൻ വേണ്ടി മാത്രം ഉത്തർപ്രദേശിൽനിന്ന് ഡൽഹി വരെ കാറിലെത്തിയെന്നാണ് ഇവർ പറഞ്ഞത്. അതിക്രമിച്ചാണെങ്കിലും കടന്നു വന്നവരോട് അനുഭാവപൂർവം പെരുമാറിയ പ്രിയങ്ക അവരോടൊപ്പം ചിത്രങ്ങളെടുക്കുകയും ചെയ്തു.
എസ്പിജി സുരക്ഷ പിൻവലിച്ചതിനുശേഷം സിആർപിഎഫിനാണ് പ്രിയങ്കയുടെ സംരക്ഷണ ചുമതല. കൂടുതൽ വിവരങ്ങൾ അറിഞ്ഞ ശേഷം പ്രതികരിക്കാമെന്നുമാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി പറഞ്ഞു. വൻ സുരക്ഷാ വീഴ്ചയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
കഴിഞ്ഞ മാസമാണ് കോണ്ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുടെ എസ്പിജി സംരക്ഷണം സർക്കാർ പിൻവലിച്ചത്. ഇവർക്ക് മികച്ച സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അവകാശപ്പെടുകയും ചെയ്തിരുന്നു.
സിആർപിഎഫിന്റെ കണ്ണു തെറ്റി; പ്രിയങ്കയുടെ വീട്ടിലേക്ക് ഏഴംഗ സംഘം കാറോടിച്ചു കയറ്റി
01:11 AM Dec 03, 2019 | Deepika.com