ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും ഡൽഹിയിലെ നുഴഞ്ഞുകയറ്റക്കാരാണെന്ന അധീർ രഞ്ജൻ ചൗധരിയുടെ പരാമർശത്തെച്ചൊല്ലി ലോക്സഭയിൽ ബഹളം. ചോദ്യോത്തര വേളയിൽ സ്റ്റീൽ വകുപ്പുമായി ബന്ധപ്പെട്ട ഉപചോദ്യത്തിനായി അധീർ ഇന്നലെ എഴുന്നേറ്റ ഉടൻ തന്നെ ബിജെപി പക്ഷത്തുനിന്ന് "നുഴഞ്ഞുകയറ്റക്കാരൻ' വിളികൾ മുഴങ്ങി. അതോടെ അധീർ മറുപടിയും നൽകി. "അതേ, ഞാനൊരു നുഴഞ്ഞുകയറ്റക്കാരനാണ്, ഞാനൊരു ചിതലാണ്, മോദിയും അമിത്ഷായും നുഴഞ്ഞു കയറ്റക്കാരാണ്.' എന്നാണ് അധീർ രഞ്ജൻ മറുപടി നൽകിയത്. അതോടെ കോണ്‍ഗ്രസ് നേതാവ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഭരണപക്ഷം ഒന്നടങ്കം ഇളകി.
പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വിദേശബന്ധം ചൂണ്ടിക്കാട്ടിയാണ് തിരിച്ചടിച്ചത്. കോണ്‍ഗ്രസിന്റെ സ്വന്തം നേതാവ്തന്നെ നുഴഞ്ഞുകയറിയതാണ്. കോണ്‍ഗ്രസുകാർ അതേ രീതിയിൽ തന്നെയാണ് മറ്റുള്ളവരെ നോക്കിക്കാണുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. എന്റെ നേതാവ് നുഴഞ്ഞു കയറിയെന്നാണെങ്കിൽ ബിജെപിയുടെ നേതാക്കളും നുഴഞ്ഞു കയറ്റക്കാർ തന്നെയാണെന്നായിരുന്നു അധീർ രഞ്ജന്റെ മറുപടി. ബഹളം രൂക്ഷമായതോടെ സ്പീക്കർ സഭ പിരിച്ചുവിട്ടു.
മോദിയും അമിത്ഷായും നുഴഞ്ഞുകയറ്റക്കാരെന്ന് അധീർ രഞ്ജൻ ചൗധരി; ലോക്സഭയിൽ ബഹളം
12:44 AM Dec 03, 2019 | Deepika.com