ന്യൂഡൽഹി: മുസ്ലിം വിഭാഗത്തിലുള്ള ബഹുഭാര്യത്വം, നിക്കാഹ് ഹലാല തുടങ്ങിയ ആചാരങ്ങൾക്കെതിരേ നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. ശൈത്യകാല അവധിക്കുശേഷം ഹർജി പരിഗണിക്കാമെന്നും ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ബിജെപി നേതാവ് അശ്വിനി ഉപാധ്യായ വിഷയം ചീഫ് ജസ്റ്റീസിനു മുന്പാകെ ഉന്നയിച്ചപ്പോഴാണ് കോടതി ഇക്കാര്യം അറിയിച്ചത്.
ബഹുഭാര്യാത്വവും നിക്കാഹ് ഹലാലയും (ചടങ്ങ് കല്യാണം) നിരോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ നേരത്തെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ട കോടതി, കേന്ദ്ര സർക്കാരിനും ദേശീയ വനിതാ കമ്മീഷനും നോട്ടീസയച്ചിരുന്നു. ബിജെപി നേതാവ് അശ്വനികുമാർ ഉപാധ്യായ, ഡൽഹി സ്വദേശികളായ സമീറ ബീഗം, നഫീസ ഖാൻ എന്നിവരാണ് ഹർജി നൽകിയിരുന്നത്.
മുത്തലാക്ക് ഭരണഘടനാ വിരുദ്ധമാണെന്ന അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധിയിൽ ബഹുഭാര്യാത്വത്തിന്റെയും നിക്കാഹ് ഹലാലയുടെയും ഭരണഘടന സാധുത പരിശോധിച്ചിട്ടില്ലെന്നും ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം ഇവ രണ്ടും കുറ്റകരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഉത്തരവിടണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം.
വിവാഹ മോചനത്തിനുശേഷം സ്ത്രീക്കു പഴയ ബന്ധം തുടരണമെങ്കിൽ മറ്റൊരാളെ വിവാഹം ചെയ്ത് ബന്ധം വേർപെടുത്തിയിരിക്കണമെന്നാണ് നിക്കാഹ് ഹലാലയെന്ന വ്യവസ്ഥ. ഇത്തരം വിവാഹങ്ങൾ സമ്മർദ ത്തിലൂടെയുള്ളതും വ്യാജമായി ഉണ്ടാക്കുന്നതാണെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു.
ഹർജിക്കാരുടെ വാദങ്ങൾ പരിശോധിക്കേണ്ടതാണെന്നു അംഗീകരിച്ച അന്നത്തെ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, കേസ് അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടുകയായിരുന്നു.
ബഹുഭാര്യാത്വവും നിക്കാഹ് ഹലാലയും: ഹർജി ഉടൻ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി
12:19 AM Dec 03, 2019 | Deepika.com