ന്യൂഡൽഹി: അഴീക്കലിൽ സ്ഥാപിക്കാനിരുന്ന കോസ്റ്റ് ഗാർഡ് അക്കാഡമി പദ്ധതി കേന്ദ്രസർക്കാർ ഉപേക്ഷിച്ചു. എളമരം കരീം എംപിയുടെ ചോദ്യത്തിനു മറുപടിയായി കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക് രാജ്യസഭയെ അറിയിച്ചതാണ് ഇക്കാര്യം. പദ്ധതി പ്രദേശം തീരദേശ സംരക്ഷിത മേഖലയാണെന്നും ഇതു ചൂണ്ടിക്കാട്ടി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചിരിക്കുകയാണെന്നും രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു.
സിആർഇസഡ് ഒന്നിൽ പെടുന്നതിനാൽ അവിടെ നിർമാണ പ്രവർത്തനം നടത്തുന്നതിന് അനുമതി നൽകാനാവില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അക്കാഡമി അഴീക്കലിൽനിന്നു മാറ്റരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ നേരത്തെ പ്രതിരോധ മന്ത്രിയായിരുന്ന നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കണ്ണൂരിൽ മറ്റൊരിടത്ത് പദ്ധതി നടത്താൻ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നൽകുകയും ചെയ്തിരുന്നു.
പദ്ധതി ഉപേക്ഷിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിലൂടെ മോദി സർക്കാരിനു കേരളത്തോടുള്ള സമീപനമാണ് വ്യക്തമാകുന്നതെന്ന് കെ. സുധാകരൻ എംപി ആരോപിച്ചു. ഇതിനെതിരേ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, പദ്ധതി നഷ്ടമാകാൻ കാരണം സംസ്ഥാന സർക്കാർ സഹകരിക്കാത്തതു മൂലമാണെന്നാ രോപിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രംഗത്തെത്തി. നിർദിഷ്ട പദ്ധതിക്കായി ചതുപ്പുനിലമാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തു നൽകിയത്. അവിടെ നിർമാണം നടത്താൻ കഴിയില്ലെന്നും പകരം സ്ഥലം കണ്ടെത്തണമെന്നും നാല് വർഷമായി കേന്ദ്രം ആവശ്യപ്പെട്ടിട്ടും സംസ്ഥാനം തയാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഴീക്കൽ കോസ്റ്റ് ഗാർഡ് അക്കാഡമി പദ്ധതി ഉപേക്ഷിച്ചു
12:19 AM Dec 03, 2019 | Deepika.com