ന്യൂഡൽഹി: മൊബൈൽ ഉപയോഗത്തിനു ചെലവ് കുത്തനെ കൂടും. ഫോൺ സംസാരത്തിനും ഡാറ്റയ്ക്കും 42 ശതമാനംവരെ നിരക്കു കൂടുന്നു. പുതിയ നിരക്ക് നാളെ പ്രാബല്യത്തിൽ വരുമെന്നു ഭാരതി എയർടെലും വോഡഫോൺ ഐഡിയയും അറിയിച്ചു. റിലയൻസ് ജിയോയുടെ നിരക്ക് വെള്ളിയാഴ്ചയാണു വർധിക്കുക.കന്പനികളുടെ പ്രീപെയ്ഡ് പ്ലാനുകൾ ഇനി പുതിയ നിരക്കിലാണു ലഭിക്കുക.
എയർടെൽ ഫെയർ യൂസർ പോളിസി (എഫ്യുപി) നിരക്കു പ്രകാരമുള്ളതിൽ കൂടുതലായ കോളുകൾക്ക് സെക്കൻഡിന് ആറു പൈസ ഈടാക്കുമെന്ന് അറിയിച്ചു. എയർടെലിന്റെ 28 ദിവസത്തേക്കുള്ള 249 രൂപയുടെ അൺലിമിറ്റഡ് പ്ലാനിന് 298 രൂപയാക്കി. 82 ദിവസത്തെ 448 രൂപയുടെ പ്ലാൻ ഇനി 598 രൂപയുടേതാകും. 84 ദിവസം വാലിഡിറ്റി കിട്ടും. ഒരു ദിവസം 50 പൈസ മുതൽ 2.85 രൂപവരെ വർധന ഉണ്ടാകുംവിധമാണു പുതിയ നിരക്ക് എന്നു കന്പനി അറിയിച്ചു.
വോഡഫോൺ ഐഡിയയും രണ്ടു ദിവസം മുതൽ 365 ദിവസംവരെ കാലാവധിയുള്ള പുതിയ പ്ലാനുകൾ പ്രഖ്യാപിച്ചു. 365 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾ 1499 രൂപയ്ക്കും 2399 രൂപയ്ക്കുമുണ്ട്. 1499 ന്റേതിൽ എഫ്യുപി 12,000 മിനിറ്റ്, 24 ജിബി ഡാറ്റ, 3600 എസ്എംഎസ് എന്നിവയാണുള്ളത്.
നിലവിൽ 1699 രൂപ ഉണ്ടായിരുന്ന പ്ലാനിലെ സേവനങ്ങൾ കിട്ടാൻ 2399 രൂപ വേണം. വർധന 41.2 ശതമാനം. റിലയൻസ് ജിയോ 40 ശതമാനമാണു നിരക്ക് കൂട്ടിയത്. അൺലിമിറ്റഡ് വോയിസും ഡാറ്റയുമുള്ള ഓൾ ഇൻ വൺ പ്ലാനുകളും കന്പനി അവതരിപ്പിച്ചു.
ബിഎസ്എൻഎൽ/എംടിഎൻഎൽ നിരക്ക് കൂട്ടുമെന്ന് അറിയിച്ചിരുന്നു. എന്നു മുതലാണെന്നു പ്രഖ്യാപിച്ചിട്ടില്ല. ടെലികോം കന്പനികളുടെ മൊത്തവരുമാനം (എജിആർ) നിർണയിക്കുന്നതിൽ ഏതെല്ലാം പെടുത്തണം എന്നു സുപ്രീംകോടതി വിധിച്ചതോടെ വന്ന സാന്പത്തിക പ്രതിസന്ധിമൂലമാണു കന്പനികൾ നിരക്ക് കുത്തനേ കൂട്ടിയത്. പിഴയും പലിശയുമടക്കം 1.47 ലക്ഷം കോടി രൂപ കന്പനികൾ സർക്കാരിനു മൂന്നു മാസത്തിനകം നല്കണം. ഇതിനു സാവകാശം തേടി സുപ്രീംകോടതിയിൽ കന്പനികൾ ഹർജി നല്കി.
കോടതിവിധിമൂലം വോഡഫോൺ ഐഡിയയ്ക്കു സെപ്റ്റംബറിലവസാനിച്ച മൂന്നു മാസം 50,922 കോടി രൂപ നഷ്ടം ഉണ്ട്. എയർടെലിനു 23,045 കോടി രൂപയാണു നഷ്ടം.
നിരക്ക് വർധനയോടെ റിലയൻസ് ജിയോ വരുംമുന്പത്തെ നിരക്കിലേക്കു കന്പനികൾ മാറിയിരിക്കുകയാണ്. ജിയോ വന്നതിനെത്തുടർന്നുള്ള “നിരക്ക് യുദ്ധ’’ത്തിൽ മിക്ക കന്പനികൾക്കും വലിയ ക്ഷീണം നേരിട്ടു. ഒരു ശരാശരി ഉപയോക്താവിൽനിന്ന് എയർടെലിനു മാസം 129 രൂപ മാത്രം കിട്ടുന്ന നിലയിലേക്കു നിരക്കുകൾ താണു. ഇക്കാരണം കാട്ടിയാണ് ഒറ്റയടിക്കു 42 ശതമാനം വർധിപ്പിച്ചിരിക്കുന്നത്.
മൊബൈൽ ഇനി പൊള്ളും
01:41 AM Dec 02, 2019 | Deepika.com