മുംബൈ: രാജ്യത്തു ഭീതിയുടെ അന്തരീക്ഷം നിലനിൽക്കുകയാണെന്ന് അമിത് ഷായെ വേദിയിലിരുത്തി വ്യവസായ പ്രമുഖൻ രാഹുൽ ബജാജ്. ഗവൺമെന്റിനെ വിമർശിക്കാൻ വ്യവസായികൾ ഭയപ്പെടുന്നു. നേരത്തേ അങ്ങനെയായിരുന്നില്ല: കേന്ദ്ര ആഭ്യന്തര മന്ത്രിയോടു ബജാജ് ഗ്രൂപ്പ് തലവൻ തുറന്നടിച്ചു.
ഇക്കണോമിക് ടൈംസ് അവാർഡ് ദാന ചടങ്ങിനിടെയാണു സംഭവം. ധനമന്ത്രി നിർമല സീതാരാമൻ, റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ, വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, കുമാർ മംഗളം ബിർള, സുനിൽ ഭാരതി മിത്തൽ തുടങ്ങിയവരുള്ള സദസിലായിരുന്നു എൺപതു കഴിഞ്ഞ രാഹുൽ ബജാജിന്റെ രൂക്ഷവിമർശനം. രാജ്യത്തു ഭയത്തിന്റെ അന്തരീക്ഷമാണെന്നു വ്യവസായികൾ പലരും തന്നോടു പരാതിപ്പെടുന്നുണ്ടെന്നു കഴിഞ്ഞ ദിവസം മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗും പറഞ്ഞിരുന്നു.
തിരുത്തണമെന്നു ഷാ
ബജാജിന്റെ വിമർശനം അംഗീകരിച്ചില്ലെങ്കിലും അമിത് ഷാ അതു പാടേ തള്ളിക്കളഞ്ഞില്ല. അങ്ങനെയൊരന്തരീക്ഷം ഉണ്ടെന്നു വരുത്താൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും അതു മാറ്റിയെടുക്കാൻ എല്ലാവരും ശ്രമിക്കണമെന്നും ഷാ പറഞ്ഞു. അമിത് ഷായോടു ചോദ്യങ്ങൾ ചോദിക്കാൻ സദസ്യർക്ക് അവസരം നല്കിയപ്പോഴാണു രാഹുൽ ബജാജ് എഴുന്നേറ്റുനിന്ന് അപ്രതീക്ഷിത വിമർശനം നടത്തിയത്. ചില പരാമർശങ്ങൾക്കു സദസ്യർ കൈയടിക്കുകയും ചെയ്തു.
മുൻ ധനമന്ത്രി പി. ചിദംബരത്തെ കുറ്റപത്രം പോലും കൊടുക്കാതെ നൂറു ദിവസത്തിലേറെയായി തടവിലിട്ടിരിക്കുന്നതും പ്രജ്ഞാസിംഗ് ഗാന്ധി ഘാതകൻ നാഥുറാം ഗോഡ്സെയെ ദേശസ്നേഹിയെന്നു വിളിച്ചതും ആൾക്കൂട്ടക്കൊലകളും ഒക്കെ ബജാജ് ഉന്നയിച്ചു.
നെഹ്റു കൊടുത്ത പേര്
തനിക്കു രാഹുൽ എന്നു പേരിട്ടതു ജവഹർലാൽ നെഹ്റു ആണെന്നും ഈ പേരുകൾ (നെഹ്റു, രാഹുൽ) രണ്ടും നിങ്ങൾക്കു ചതുർഥിയാണല്ലോ എന്നും ബജാജ് പറഞ്ഞപ്പോൾ സദസ് കൈയടിച്ചു പ്രോത്സാഹിപ്പിച്ചു.
ഞങ്ങൾ ഭയത്തിലാണ്... എല്ലാവരുടെയും മനസിൽ ഭീതിയുടെ അന്തരീക്ഷമാണ്. ആരുമതു പറയില്ല. എന്റെ വ്യവസായിസുഹൃത്തുക്കളും പറയില്ല. പക്ഷേ, ഞാൻ തുറന്നു പറയും (കൈയടി): ഇതിനൊരു നല്ല മറുപടി കിട്ടിയേ തീരൂ. വെറുതേ നിഷേധിച്ചതുകൊണ്ടായില്ല... ഒരു നല്ല അന്തരീക്ഷം സൃഷ്ടിക്കേണ്ടിയിരിക്കുന്നു... യുപിഎയുടെ കാലത്തു ഞങ്ങൾക്ക് ആരെയും വിമർശിക്കാമായിരുന്നു. അതു വേറൊരു കാര്യം... നിങ്ങൾ പല നല്ല കാര്യങ്ങളും ചെയ്യുന്നുണ്ട്. പക്ഷേ, വിമർശിച്ചാൽ അതു നല്ല രീതിയിൽ സ്വീകരിക്കില്ല എന്ന ഭീതിയിലാണു ഞങ്ങൾ. (കൈയടി): രാജ്യത്തെ ഏറ്റവും കരുത്തനായ ആഭ്യന്തരമന്ത്രിയുടെ മുഖത്തുനോക്കി ബജാജ് പറഞ്ഞു.
ആൾക്കൂട്ടക്കൊല
ആൾക്കൂട്ടക്കൊല എന്നതു വിദേശപദമാണെന്ന് (ആർഎസ്എസ് മേധാവി മോഹൻ) ഭാഗവത്ജി പറഞ്ഞു. പാശ്ചാത്യനാടുകളിലും അതു നടക്കുന്നുണ്ടാകാം. പക്ഷേ, ഇവിടെ ഇതൊരു അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. അസഹിഷ്ണുതയുടെ അന്തരീക്ഷം.
ഞങ്ങൾ ഭീതിയിലാണ്. അതു ഞങ്ങളുടെ തെറ്റാകാം. പറയരുതെന്നാഗ്രഹിച്ച ചില കാര്യങ്ങൾ ഉണ്ട്. ശിക്ഷിക്കപ്പെടാതെ ഒരാൾ 100 ദിവസത്തിലേറെയായി ജയിലിൽ കഴിയുന്നു. ശിക്ഷിക്കപ്പെട്ടിട്ടില്ല; കുറ്റവാളിയായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. ബലാത്സംഗമോ കൊലപാതകമോ രാജ്യദ്രോഹമോ അല്ല കുറ്റം. ഒരു വെള്ളക്കോളർ (ധനകാര്യ) കുറ്റം മാത്രം. ആയിരക്കണക്കിനു കോടിയുടെ കേസല്ല. എന്നിട്ടും നൂറുദിവസത്തിലേറെയായി ജയിലിൽ. ഇതു തെറ്റാണ്; രാഹുൽ ബജാജ് വിമർശിച്ചു. തനിക്കു ചിദംബരവുമായി അടുപ്പമൊന്നുമില്ലെന്നും അരനൂറ്റാണ്ടിനിടയിൽ ഒരു മന്ത്രിയെയും വീട്ടിലോ ഓഫീസിലോ പോയി സന്ദർശിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
പ്രജ്ഞ സിംഗിനെപ്പറ്റി
ഇന്നിപ്പോൾ ആരെയും ദേശസ്നേഹി എന്നു വിളിക്കാമെന്നായി. ഗാന്ധിജിയെ വെടിവച്ചു കൊന്നത് ആരാണെന്ന് എല്ലാവർക്കുമറിയാം. എന്താ അതിൽ സംശയമുണ്ടോ? ഇത് (ഗോഡ്സേ ദേശസ്നേഹി എന്ന്) മുന്പും പറഞ്ഞിട്ടുള്ളതാണ്. അന്നു പ്രധാനമന്ത്രി പറഞ്ഞു, താൻ അവരോടു പൊറുക്കില്ലെന്ന്. പക്ഷേ, നിങ്ങൾ അവർക്കു ടിക്കറ്റ് കൊടുത്തു; പിന്തുണച്ചു. അവർ ജയിച്ചു; നിങ്ങളുടെ പിന്തുണയിൽ. പിന്നീട് അവരെ (പ്രതിരോധമന്ത്രാലയത്തിന്റെ) കൺസൾട്ടേറ്റീവ് കമ്മിറ്റിയിലാക്കി. പ്രധാനമന്ത്രി മുന്പു പറഞ്ഞത് അവരോടു ക്ഷമിക്കാൻ പറ്റില്ലെന്നാണ്. ഇപ്പോൾ അവരെ നീക്കം ചെയ്തു. ഈ സമ്മേളനകാലത്തു പാർലമെന്റിൽ വരാൻ അനുവദിക്കില്ലെന്നും പറഞ്ഞു. കുറച്ചു ദിവസമല്ലേ സമ്മേളനമുള്ളൂ... ഇങ്ങനെയാണു കാര്യങ്ങൾ പോകുന്നത്: ബജാജ് സാരഥി കത്തിക്കയറി.
ന്യായീകരിക്കാനും ശ്രമം
പ്രജ്ഞസിംഗ് ഗോഡ്സെയെ ആയിരിക്കില്ല ഉദ്ധം സിംഗ് എന്ന വിപ്ലവകാരിയെയാകാം ദേശസ്നേഹി എന്നു വിളിച്ചത് എന്ന സംശയം പ്രകടിപ്പിച്ച ശേഷമാണ് അമിത് ഷാ പ്രജ്ഞയെ പാർട്ടി അനുകൂലിക്കുന്നില്ലെന്നു വ്യക്തമാക്കിയത്.
സർക്കാർ സുതാര്യമായാണു പ്രവർത്തിക്കുന്നതെന്നും വിമർശനങ്ങളെ ഭയപ്പെടുന്നില്ലെന്നും ഇപ്പോൾ ബജാജ് ഇതു പറഞ്ഞതുതന്നെ പേടിയുടെ അന്തരീക്ഷം ഇല്ലാത്തതുകൊണ്ടാണെന്നും മറുപടിയിൽ അമിത് ഷാ അവകാശപ്പെട്ടു. നരേന്ദ്ര മോദിക്കെതിരേ പല പത്രങ്ങളിലും വിമർശനം വരുന്നതും തെളിവായി ഷാ ചൂണ്ടിക്കാട്ടി. ആൾക്കൂട്ടക്കൊലപാതകങ്ങളിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്നുണ്ടെന്നും ഷാ പറഞ്ഞു.
‘രാജ്യത്തു ഭീതിയുടെ അന്തരീക്ഷം’, അമിത് ഷായെ വേദിയിലിരുത്തി വ്യവസായ പ്രമുഖൻ രാഹുൽ ബജാജ്
01:41 AM Dec 02, 2019 | Deepika.com