ന്യൂഡൽഹി: കുതിച്ചുകയറുന്ന സവാളവില പിടിച്ചുനിർത്താൻ കേന്ദ്ര പൊതുമേഖല സ്ഥാപനമായ എംഎംടിസി തുർക്കിയിൽനിന്ന് 11,000 മെട്രിക് ടണ്‍ ഇറക്കുമതി ചെയ്യാൻ നീക്കം തുടങ്ങി. ഈജിപ്തിൽനിന്ന് 6,090 മെട്രിക് ടണ്‍ ഇറക്കുമതി ചെയ്തതിനു പിന്നാലെയാണ് ഈ നടപടി. തുർക്കിയിൽനിന്നുള്ള സവാള ജനുവരിയോടെ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ.
അതേസമയം, ഇറക്കുമതി ചെയ്യുന്ന സവാള കിലോഗ്രാമിനു 52-55 രൂപ നിരക്കിൽ വിതരണം ചെയ്യണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോടു നിർദേശിച്ചിട്ടുണ്ട്.
സവാളവില കിലോഗ്രാമിനു നൂറു രൂപയ്ക്കു മുകളിലേക്കു കുതിച്ചു കയറിയതോടെ ഈജിപ്ത്, തുർക്കി, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നു 1.2 ലക്ഷം ടണ്‍ ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിരുന്നു. പൊതുമേഖലാ സ്ഥാപനമായ മെറ്റൽസ് ആൻഡ് മിനറൽസ് ട്രേഡിംഗ് കോർപറേഷൻ (എംഎംടിസി) ഇറക്കുമതി ചെയ്യാനും നാഫെഡ് അടക്കമുള്ള സർക്കാർ വിതരണ കേന്ദ്രങ്ങളിലൂടെ കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യാനുമായിരുന്നു നിർദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈജിപ്തിൽനിന്നും യുഎഇയിൽനിന്നും ആദ്യ ഇറക്കുമതി നടത്തിയത്. എന്നിട്ടും വില കുറയാത്തതു കണക്കിലെടുത്താണു വീണ്ടും 11,000 മെട്രിക് ടണ്‍ കൂടി ഇറക്കുമതി ചെയ്യാനുള്ള കരാർ എംഎംടിസി ഒപ്പുവച്ചിരിക്കുന്നത്.
തുർക്കിയിൽനിന്ന് 11,000 മെട്രിക് ടണ്‍ സവാള ഇറക്കുമതി ചെയ്യും
01:36 AM Dec 02, 2019 | Deepika.com