ഭോപ്പാൽ: മധ്യപ്രദേശിലെ കോൺഗ്രസ് ഗ്രൂപ്പ് തമ്മിലടിക്കിടയിലും മുഖ്യമന്ത്രി കമൽനാഥും മുൻ എംപി ജ്യോതിരാദിത്യ സിന്ധ്യയും വിവാഹ ആഘോഷത്തിന്റെ ഭാഗമായി ഒരുമിച്ച് ഹെലികോപ്റ്റർ യാത്ര നടത്തിയതു വാർത്തയായി.
മന്ത്രി ബൻവാരി ശർമയുടെ വസതിയിലെ വിവാഹ ആഘോഷപരിപാടിയിൽ പങ്കെടുക്കാൻ റോഡ് മാർഗം ഗ്വാളിയറിൽനിന്ന് മൊറേനയിലേക്കു പോകാൻ തീരുമാനിച്ച സിന്ധ്യ, കമൽനാഥിനെ ഫോണിൽ വിളിച്ച് താനും വരുന്നുവെന്നു പറയുകയായിരുന്നു.
സിന്ധ്യ കോൺഗ്രസ് വിടുകയാണെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ഇക്കാര്യം നിഷേധിച്ച് സിന്ധ്യ രംഗത്തുവന്നിരുന്നു. കമൽനാഥും ദിഗ്വിജയ് സിംഗും സിന്ധ്യയെ ഒതുക്കാൻ ഒറ്റക്കെട്ടാണ്.
പാർട്ടിയിൽ അവഗണന നേരിടുന്നതിൽ സിന്ധ്യക്ക് കടുത്ത അതൃപ്തിയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗുണ മണ്ഡലത്തിൽ പരാജയപ്പെട്ടതും സിന്ധ്യക്കു തിരിച്ചടിയായി.
ഗ്രൂപ്പ് ചേരിപ്പോരിനിടെ കമൽനാഥിന്റെയും സിന്ധ്യയുടെയും സംയുക്ത ഹെലികോപ്റ്റർ യാത്ര ശ്രദ്ധേയമായി
01:36 AM Dec 02, 2019 | Deepika.com