ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിന്റെ പകർപ്പ് നടൻ ദിലീപിനു കൈമാറാനാവില്ലെന്ന് സുപ്രീംകോടതി. ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യത അംഗീകരിച്ചാണ് പരമോന്നത കോടതിയുടെ ഉത്തരവ്. എന്നാൽ, കാർഡിലെ ദൃശ്യങ്ങൾ ദിലീപിനു പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. ഉപാധികളോടെയാണ് ദിലീപിന് ഈ അനുമതി നൽകിയിരിക്കുന്നത്. കേസിന്റെ വിചാരണ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു.
ആക്രമണത്തിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിലെ വിവരങ്ങൾ രേഖയാണെന്നു വ്യക്തമാക്കിയാണ് ജസ്റ്റീസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവർ ഉത്തരവിട്ടിരിക്കുന്നത്. മെമ്മറി കാർഡ് തൊണ്ടി മുതലാണെന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണം കോടതി തള്ളി. ദിലീപിന്റെ വാദ പ്രകാരം മെമ്മറി കാർഡിലെ വിവരങ്ങൾ സിആർപിസി 207-ാം വകുപ്പ് പ്രകാരമുള്ള രേഖ തന്നെയാണെന്നും അതിന്റെ പകർപ്പ് കുറ്റാരോപിതനു ലഭിക്കാൻ അർഹതയുള്ളതാണെന്നും രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. എന്നാൽ, ആക്രമിക്കപ്പെട്ട വ്യക്തിയുടെ സ്വകാര്യത വിചാരണയിലാണെങ്കിലും സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. അതിക്രമത്തിന് ഇരയാക്കപ്പെട്ട വ്യക്തിയെ തിരിച്ചറിയുന്ന വിധത്തിലുള്ള ഏതെങ്കിലും വിവരങ്ങൾ വെളിപ്പെടുത്തുന്നതും പ്രസിദ്ധപ്പെടുത്തുന്നതും തടഞ്ഞ് സുപ്രീം കോടതി തന്നെ പല ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുമുണ്ട്.
ഈ സാഹചര്യത്തിൽ മെമ്മറി കാർഡിലെ വിവരങ്ങൾ ഒരു കാരണവശാലും പുറത്താക്കപ്പെടരുത്. എന്നാൽ, കാർഡിലെ വിവരങ്ങൾ പരിശോധിക്കുന്നതിനായി ദിലീപിനോ അദ്ദേഹത്തിന്റെ അഭിഭാഷകനോ മജിസ്ട്രേറ്റിനെ സമീപിക്കാവുന്നതാണ്. മെമ്മറി കാർഡിൽ കൃത്രിമത്വം നടന്നിട്ടുണ്ടോയെന്ന് കുറ്റാരോപിതൻ നിയോഗിക്കുന്ന സാങ്കേതിക വിദഗ്ധനും പരിശോധിക്കാം. ആവശ്യമെങ്കിൽ കേന്ദ്ര ഫോറൻസിക് ലബോറട്ടറിയെ കൊണ്ട് പരിശോധിപ്പിക്കുകയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിക്കുകയുമാവാം.
അതേസമയം, ഈ റിപ്പോർട്ട് വിചാരണ കേസിലെ പ്രതികൾക്കോ അവർ ചുമതലപ്പെടുത്തുന്നവർക്കോ മാത്രമേ ലഭ്യമാക്കാവൂയെന്നും കോടതി ഉത്തരവിൽ നിർദേശിക്കുന്നു.
ദൃശ്യങ്ങൾ പരിശോധിക്കാനെന്ന പേരിൽ വിചാരണ നടപടികൾ വൈകിപ്പിക്കാൻ ശ്രമിക്കരുത്. പരിശോധിക്കുന്ന സമയത്ത് കാർഡിലെ വിവരങ്ങൾ പുറത്തു പോകാതിരിക്കാനുള്ള എല്ലാ മുൻകരുതലും സ്വീകരിക്കണം. മൊബൈൽ ഫോണ് അടക്കം ഇലക്ട്രോണിക് രൂപത്തിലുള്ള ഒരു ഉപകരണവും പരിശോധന സമയത്ത് അനുവദിക്കുകയോ പകർപ്പെടുക്കപ്പെടുകയോ ഉണ്ടാകരുത്. അത്തരത്തിൽ എന്തെങ്കിലും സംഭവിച്ചാൽ അത് ഇരയ്ക്ക് ഉറപ്പ് നൽകുന്ന നിഷ്പക്ഷ വിചാരണയുടെയും സ്വകാര്യതയുടെയും ലംഘനമായി മാറും.
മെമ്മറി കാർഡിന്റെ പകർപ്പ് വേണമെന്ന ദിലീപിന്റെ ആവശ്യത്തിൽ വാദം നടക്കുന്നതിനിടെയാണ് മെമ്മറി കാർഡ് രേഖയാണോ തൊണ്ടി മുതലാണോ എന്ന കാര്യത്തിൽ കോടതി സംസ്ഥാന സർക്കാരിനോടു വ്യക്തത തേടിയിരുന്നു. അതിനു മെമ്മറി കാർഡ് തൊണ്ടിമുതലാണെന്നും കാർഡിലെ ദൃശ്യങ്ങൾ അടങ്ങിയ വിവരങ്ങൾ രേഖകളാണെന്നുമാണ് സംസ്ഥാന സർക്കാർ അറിയിച്ചത്. തൊണ്ടിയാണെങ്കിലും രേഖയാണെങ്കിലും അതിന്റെ പകർപ്പ് കിട്ടാൻ തനിക്ക് അർഹതയുണ്ടെന്നായിരുന്നു ദിലീപിന്റെ വാദം. ഇതിനെ എതിർത്ത് കോടതിയെ സമീപിച്ച നടി, മെമ്മറി കാർഡിലെ വിവരങ്ങൾ പുറത്തായാൽ തന്റെ സ്വകാര്യതെയെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി. കാർഡിലെ ദൃശ്യങ്ങൾ പ്രതിയായ നടൻ ദിലീപിനു കൈമാറരുതെന്നും നടിയുടെ സ്വകാര്യത സംരക്ഷിക്കണമെന്നും സംസ്ഥാന സർക്കാരും ആവശ്യപ്പെട്ടു.
ജിജി ലൂക്കോസ്
നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ പകർപ്പ് ദിലീപിനു കൈമാറാനാവില്ലെന്ന് സുപ്രീംകോടതി
12:26 AM Nov 30, 2019 | Deepika.com