സോൻഭദ്ര (യുപി): നാഴൂരിപ്പാലുകൊണ്ട് നാടാകെ കല്യാണം എന്നു കവി പാടിയതുപോലെയായി ഉത്തർപ്രദേശിലെ ഒരു സ്കൂളിൽ നടന്ന ഉച്ചഭക്ഷണപരിപാടി. ഒരു ലിറ്റർ പാൽ ഒരു ബക്കറ്റ് വെള്ളത്തിൽ കലക്കി 81 വിദ്യാർഥികൾക്കാണ് സോൻഭദ്രയിലെ സലൈ ബൻവ പ്രൈമറി സ്കൂളിൽ വിതരണം ചെയ്തത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ അധ്യാപികയെ സസ്പൻഡ് ചെയ്ത് കൈകഴുകുകയായിരുന്നു .
സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്നു പറഞ്ഞ വിദ്യാഭ്യാസ വകുപ്പ് കോട്ട ഗ്രാമപഞ്ചായത്തിലെ ‘ശിക്ഷക് മിത്ര’തസ്തികയിലുള്ള അധ്യാപികയെ സസ്പൻഡ് ചെയ്തുവെന്നും പറഞ്ഞു.
സംഭവത്തിന്റെ പേരിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരേ പ്രതിപക്ഷമായ സമാജ്വാദി പാർട്ടിയും കോൺഗ്രസും രൂക്ഷവിമർശനമാണ് ഉയർത്തുന്നത്. ഉച്ചഭക്ഷണപരിപാടിയിലെ അഴിമതി പോലും തടയാൻ സർക്കാരിനു കഴിയുന്നില്ലെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
കൂടുതൽ പാൽ ലഭ്യമായിരുന്നുവെങ്കിലും പാചകക്കാരി ഒരു ലിറ്റർമാത്രം ഉപയോഗിക്കുകയായിരുന്നു വിദ്യാഭ്യാസവകുപ്പിലെ ഉന്നതോദ്യോഗസ്ഥനായ മുകേഷ് റായി വിശദീകരിച്ചു. ചില പിഴവുകൾ ഉണ്ടായെന്നും അവ പരിഹരിച്ചുവെന്നുമാണു വിശദീകരണം.
അതേസമയം ജില്ലാകലക്ടർ എസ്. രാജലിംഗൻ സ്കൂൾ സന്ദർശിച്ച് കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുകയായിരുന്നു.
ഒരു ലിറ്റർ പാൽ 81 വിദ്യാർഥികൾക്കു വിളന്പി യുപിയിലെ സ്കൂൾ ഉച്ചഭക്ഷണപരിപാടി
12:26 AM Nov 30, 2019 | Deepika.com