ന്യൂഡൽഹി: സാമൂഹ്യ മാധ്യമങ്ങൾ രാജ്യത്തിന് ഉയർത്തുന്ന വിവിധ തരം വെല്ലുവിളികളെക്കുറിച്ചു ചർച്ച ചെയ്യുന്നതിന് എംപിമാരുടെ അനൗപചാരിക സമിതി രൂപീകരിക്കുമെന്ന് രാജ്യസഭാ ചെയർമാനും ഉപരാഷ്ട്രപതിയുമായ എം. വെങ്കയ്യ നായിഡു. അശ്ലീല ദൃശ്യങ്ങൾ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലെ പലതും ഇന്ത്യയുടെ കുടുംബമൂല്യങ്ങൾക്കു ഭീഷണിയാണെന്നും ഇവയ്ക്കെതിരേ ജാഗ്രത വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാർലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാനമായ പാർലമെന്റിൽ നടക്കുന്ന നിയമനിർമാണങ്ങളും ചർച്ചകളും ക്രിയാത്മകമായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു.
പ്രഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏർപ്പെടുത്തിയ പാർലമെന്ററി ജേർണലിസത്തിലെ മികവിനുള്ള പ്രഥമ ടി.വി.ആർ. ഷേണായി സ്മാരക അവാർഡ് ഹിന്ദുസ്ഥാൻ ടൈംസ് പൊളിറ്റിക്കൽ എഡിറ്റർ വിനോദ് ശർമയ്ക്കു സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
മുൻ പ്രതിരോധമന്ത്രി എ.കെ. ആന്റണി ടി.വി.ആർ. ഷേണായ് സ്മാരക പ്രഭാഷണം നടത്തി. ട്രസ്റ്റ് ചെയർമാൻ പ്രഫ. കെ.വി. തോമസ് സ്വാഗതവും ജൂറി ചെയർമാൻ പ്രഫ. ഓംചേരി എൻ.എൻ. പിള്ള നന്ദിയും പറഞ്ഞു. വിനോദ് ശർമ പുരസ്കാര സ്വീകരണ പ്രസംഗം നടത്തി.
ഉപരാഷ്ട്രപതി ഭവനിലെ സർദാർ പട്ടേൽ ഹാളിൽ നടന്ന ചടങ്ങിൽ മുൻ കേന്ദ്രമന്ത്രിമാരായ ജയ്റാം രമേശ്, അൽഫോണ്‍സ് കണ്ണന്താനം, സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ തുടങ്ങിയവർ പങ്കെടുത്തു.
സാമൂഹ്യ മാധ്യമങ്ങളുടെ വെല്ലുവിളി ചർച്ച ചെയ്യാൻ എംപിമാരുടെ സമിതി: ഉപരാഷ്ട്രപതി
12:26 AM Nov 30, 2019 | Deepika.com