ന്യൂഡൽഹി: ഗോഡ്സെയെ ദേശഭക്തൻ എന്നു വിശേഷിപ്പിച്ച സംഭവത്തിൽ ബിജെപി എംപി പ്രജ്ഞസിംഗിന് സഭയിൽ മാപ്പു പറയേണ്ടി വന്നത് പ്രതിപക്ഷം ഒറ്റക്കെട്ടായി നിലയുറപ്പിച്ചതോടെയാണ്. ഒഴുക്കൻ മട്ടിൽ ഒരു പ്രസ്താവന വായിച്ച് അതിനിടയിൽ മാപ്പപേക്ഷ ഒളിപ്പിക്കാനുള്ള ബിജെപി എംപിയുടെ ശ്രമം ആണ് ഇന്നലെ പ്രതിപക്ഷം ഉയർത്തിയ രൂക്ഷ പ്രതിഷേധത്തിൽ പൊളിഞ്ഞുപോയത്. അതിനിടെ വിഷയത്തിൽ സ്പീക്കർ ഓം ബിർളയും അയഞ്ഞ നിലപാട് സ്വീകരിച്ചതോടെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ പ്രജ്ഞസിംഗ് നിരുപാധികം മാപ്പു പറഞ്ഞേ മതിയാകൂ എന്നു ആവശ്യപ്പെട്ടു.
പ്രജ്ഞയുടെ പരാമർശം വിവാദത്തിൽ ആയതോടെ പ്രതിരോധ കാര്യങ്ങൾക്കുള്ള പാർലമെന്ററി സമിതിയിൽ നിന്നും ബിജെപി പാർലമെന്ററി പാർട്ടി യോഗങ്ങളിൽനിന്നും അവരെ ഒഴിവാക്കിയിരുന്നു. എന്നാൽ, അതൊക്കെ പാർട്ടിക്കുള്ളിലെ നടപടികൾ മാത്രമാണെന്നും വിഷയത്തിൽ എംപി മാപ്പു പറഞ്ഞേ മതിയാകൂ എന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങിയതോടെ ലോക്സഭ കോണ്‍ഗ്രസ്-ബിജെപി എംപിമാർ തമ്മിലുള്ള വാക്പോരിനും വേദിയായി. പ്രജ്ഞ ആദ്യ വാചകത്തിൽ തന്നെ മാപ്പ് പറഞ്ഞു കഴിഞ്ഞെന്നും സഭയിൽ പ്രതിരോധ മന്ത്രി ഉൾപ്പെടെ എംപിയുടെ പരാമർശത്തെ അപലപിച്ചതാണെന്നും പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി ചൂണ്ടിക്കാട്ടി.
പക്ഷേ, അക്കാര്യം അംഗീകരിക്കാൻ പ്രതിപക്ഷം തയാറായില്ല. നിരുപാധികം മാപ്പു പറഞ്ഞേ മതിയാകൂ എന്ന് പ്രതിപക്ഷം ആവർത്തിച്ച് ആവശ്യപ്പെട്ടു. അതോടെ, പ്രജ്ഞയെ തീവ്രവാദി എന്നു വിളിച്ച രാഹുൽ ഗാന്ധിയും മാപ്പ് പറയണമെന്ന് ബിജെപി അംഗങ്ങൾ മുദ്രാവാക്യം മുഴക്കി. അതോടെ മഹാത്മാ ഗാന്ധി കീ ജയ്, ബിജെപി ഗോഡ്സേ പാർട്ടി, ഗോഡ്സേ ഡൗണ്‍ ഡൗണ്‍ തുടങ്ങിയ മുദ്രാവാക്യം വിളിച്ചു പ്രതിപക്ഷം നടുത്തളത്തിൽ നിലയുറപ്പിച്ചു. വ്യാജ ഗാന്ധി (നക്ലി ഗാന്ധി) മാപ്പു പറയണം എന്നാവശ്യപ്പെട്ടാണ് ബിജെപി അംഗങ്ങൾ പ്രതിപക്ഷത്തെ നേരിട്ടത്. ബിജെപിയും വ്യാജഗാന്ധി വിളി രാഹുൽ ഗാന്ധിക്കു നേർക്കുള്ളതായിരുന്നു. എന്നാൽ, ബിജെപി പാർട്ടി ഗോഡ്സേ പാർട്ടി എന്നു കേരള എംപിമാരുടെ ഉച്ചത്തിലുള്ള വിളിയിൽ ഭരണപക്ഷ എംപിമാർ ഒട്ടൊന്നു മുട്ടുമടക്കി.
പ്രജ്ഞയെ തീവ്രവാദി എന്നു വിളിച്ച രാഹുൽ ഗാന്ധിക്കെതിരേ അച്ചടക്ക നടപടിയെടുക്കണമെന്നും ബിജെപി എംപി നിഷികാന്ത് ദുബേ ആവശ്യപ്പെട്ടു. തങ്ങളുടെ പ്രസിദ്ധീകരണമായ സാംമ്നയിൽ ഗോഡ്സേയെ ദേശഭക്തനെന്നു വിശേഷിപ്പിച്ചു മുഖപ്രസംഗം എഴുതിയ ശിവസേനയുമായാണ് മഹാരാഷ്ട്രയിൽ കോണ്‍ഗ്രസ് ഇപ്പോൾ കൈ കോർത്തിരിക്കുന്നതെന്നും ദുബേ ആരോപിച്ചു.
ബിജെപി ഗോഡ്സേ പാർട്ടിയെന്ന് പ്രതിപക്ഷം, രാഹുൽ വ്യാജ ഗാന്ധിയെന്ന് ബിജെപി
11:53 PM Nov 29, 2019 | Deepika.com