ന്യൂഡൽഹി: മഹാരാഷ്ട്രയിൽ അധികാരം പിടിക്കാൻ ദുരാഗ്രഹത്തോടെയുള്ള അധമമായ നാണംകെട്ട കൃത്രിമങ്ങൾ ബിജെപി കാട്ടിയെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ബിജെപിയിൽനിന്നു മുന്‍പൊരിക്കലും കാണാത്ത ഭീഷണി രാജ്യം നേരിടുന്നതിനാലാണ് കോണ്‍ഗ്രസിനും എൻസിപിക്കും ശിവസേനയ്ക്കും ഒരുമിക്കേണ്ടിവന്നതെന്നും സോണിയ പറഞ്ഞു.
മഹാരാഷ്ട്രയിലെ ത്രികക്ഷി സർക്കാരിന്റെ രൂപീകരണം അട്ടിമറിക്കാൻ മറയില്ലാതെ എല്ലാ ശ്രമങ്ങളും നടത്തി. സുപ്രീംകോടതിയിൽ തങ്ങൾ അപ്പീൽ നൽകിയതോടെ മോദി- ഷാ ഗൂഡാലോ ചന പൂർണമായി തുറന്നുകാട്ടപ്പെട്ടു. പാർലമെന്റ് സമുച്ചയത്തിൽ ഇന്നലെ നടന്ന കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി (സിപിപി) യോഗത്തിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരേ സോണിയ രൂക്ഷമായ കടന്നാക്രമണം നടത്തിയത്.
മഹാരാഷ്ട്രയിൽ ജനാധിപത്യം അട്ടിമറിക്കാനുള്ള ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും നാണംകെട്ട ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം ചേരുന്നതെന്ന ആമുഖത്തോടെയായിരുന്നു സോണിയ പ്രസംഗം തുടങ്ങിയത്. ബിജെപിയുടെ അഹന്തയും അമിതമായ ആത്മവിശ്വാസവുംകൊണ്ടാണ് അവർക്കു തെരഞ്ഞെടുപ്പിനു മുന്‍പുണ്ടായിരുന്ന സഖ്യം നിലനിർത്താനാകാതെ പോയതെന്നു സോണിയ പറഞ്ഞു. രാഹുൽ ഗാന്ധി, മൻമോഹൻ സിംഗ്, എ.കെ. ആന്റണി അടക്കമുള്ള മുതിർന്ന നേതാക്കളും ലോക്സഭയിലെയും രാജ്യസഭയിലെയും കോണ്‍ഗ്രസ് എംപിമാരും യോഗത്തിൽ പങ്കെടുത്തു.
സർക്കാർ ഉണ്ടാക്കാനുള്ള പിന്തുണ ബിജെപിക്കില്ലെന്ന് അറിഞ്ഞുകൊണ്ടു ദേവേന്ദ്ര ഫഡ്നാവിസിനെ പുലർച്ചെ സത്യപ്രതിജ്ഞ ചെയ്യിച്ച ഗവർണർ ഭഗത്സിംഗ് കോഷിയാരിയുടെ നടപടിക്കെതിരേയും കോണ്‍ഗ്രസ് അധ്യക്ഷ കടുത്ത വിമർശനങ്ങളാണു നടത്തിയത്.
അവശ്യസാധനങ്ങളുടെയും ഉള്ളി അടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെയും വിലകൾ കുതിച്ചുയരുന്നു. എല്ലാ കുടുംബങ്ങളെയും വിലക്കയറ്റം ദോഷകരമായി ബാധിക്കുകയാണ്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പകരം കണക്കുകളിൽ കള്ളക്കളി നടത്തി ജനങ്ങളെ കബളിപ്പിക്കാനാണ് മോദി- ഷാ സർക്കാർ പാടുപെടുന്നത്. യഥാർഥ കണക്കുകൾ പ്രസിദ്ധീകരിക്കുന്നുമില്ല.
പൊതുമേഖല മൊത്തമായി തന്നെ വേണ്ടപ്പെട്ട മുതലാളിമാർക്കു വിറ്റുതുലയ്ക്കുകയാണ്. ഇന്ത്യ ഒപ്പുവയ്ക്കാനൊരുങ്ങിയ ആർസിഇപി കരാറിനെതിരേ കോണ്‍ഗ്രസാണു സംസാരിച്ചത്. കർഷകർ, മത്സ്യത്തൊഴിലാളികൾ, ചെറുകിട- ഇടത്തരം സംരംഭകർ, നമ്മുടെ നിർമാണമേഖല തുടങ്ങിയവരെ സംരക്ഷിക്കാനാണു കരാറിനെതിരേ പോരാടിയതെന്നും സോണിയ പറഞ്ഞു.
എംപിമാർക്ക് താക്കീത്
ന്യൂഡൽഹി: പാർലമെന്റിലെ ചർച്ചകളിൽനിന്നു വിട്ടുനിൽക്കുന്ന കോണ്‍ഗ്രസ് എംപിമാർക്കു സോണിയ ഗാന്ധിയുടെ താക്കീത്. രാജ്യത്തെ സാന്പത്തിക സ്ഥിതിയെക്കുറിച്ചു രാജ്യസഭയിൽ നടന്ന ചർച്ചകളിൽ കോണ്‍ഗ്രസിന്റെ എംപിമാരുടെ പങ്കാളിത്തം മോശമായത് ആവർത്തിക്കരുതെന്ന് ഇന്നലെ പാർട്ടി എംപിമാരുടെ യോഗത്തിൽ കോണ്‍ഗ്രസ് അധ്യക്ഷ മുന്നറിയിപ്പു നൽകി. ലോക്സഭയിലും രാജ്യസഭയിലും നടക്കുന്ന നിയമനിർമാണങ്ങളിൽ സജീവമായി എംപിമാർ പങ്കെടുക്കണം. ജനകീയ പ്രശ്നങ്ങൾ ഉയർത്താനും പാർട്ടിയുടെ ജനപ്രതിനിധികൾ സജീവമായി നിൽക്കണമെന്നും രാഹുൽ ഗാന്ധി അടക്കമുള്ള എംപിമാരോട് സോണിയ ഓർമിപ്പിച്ചു.
ജോർജ് കള്ളിവയലിൽ
ബിജെപിയുടേത് നാണംകെട്ട അധമ ശ്രമമെന്നു സോണിയ
01:19 AM Nov 29, 2019 | Deepika.com