ന്യൂഡൽഹി: ഇന്ത്യയിൽ എസ്പിജി സുരക്ഷ ലഭിക്കുന്ന ഒരേയൊരാൾ ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രം. എസ്പിജി സുരക്ഷ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ ഒൗദ്യോഗിക വസതിയിൽ താമസിക്കുന്ന അടുത്ത ബന്ധുക്കൾക്കും മാത്രമായി നിജപ്പെടുത്തുന്ന എസ്പിജി നിയമഭേദഗതി ബിൽ ഇന്നലെ ലോക്സഭയിൽ പാസായി. പുതിയ വ്യവസ്ഥയനുസരിച്ചു സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രിക്കും അവരോടൊപ്പം അനുവദിക്കപ്പെട്ടിട്ടുള്ള ഒൗദ്യോഗിക വസതിയിൽ താമസിക്കുന്ന അടുത്ത കുടുംബാംഗങ്ങൾക്കും അഞ്ചു വർഷത്തേക്കു മാത്രം എസ്പിജി സംരക്ഷണം ലഭിക്കും. നിയമ ഭേദഗതിയിലൂടെ ബിജെപി രാഷ്ട്രീയ പ്രതികാരം നടപ്പാക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചു കോണ്ഗ്രസ് സഭ വിട്ടിറങ്ങി.
ഗാന്ധി കുടുംബത്തിലെ നേതാക്കളുടെ എസ്പിജി സംരക്ഷണം പിൻവലിച്ചത് രാഷ്ട്രീയ പ്രതികാരമാണെന്ന് അധീർ രഞ്ജൻ ചൗധരി, എൻ.കെ പ്രേമചന്ദ്രൻ, മനീഷ് തിവാരി എന്നിവർ ആരോപിച്ചു. എന്നാൽ, പ്രതികാരം നരേന്ദ്രമോദി സർക്കാരിന്റെ രീതിയല്ലെന്നും അതു കോണ്ഗ്രസിന്റെ സംസ്കാരമാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു.
കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി എസ്പിജി അകന്പടിയില്ലാതെ പലതവണ വിദേശത്ത് പോയി വന്നു. എസ്പിജിയെ അവഗണിച്ച് രാഹുൽ ഡൽഹിയിൽ ബൈക്ക് സവാരിയും നടത്തി. ഇക്കാലത്തൊന്നും ഇവരുടെ ജീവിതത്തിൽ ഒരു തരത്തിലുള്ള സുരക്ഷാ വെല്ലുവിളികളും ഉണ്ടായിട്ടില്ലെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി മറ്റു പൗരൻമാരെപ്പോലെ തന്നെയാണ്. എന്നാൽ, അദ്ദേഹത്തിനു പ്രത്യേക സംരക്ഷണം നൽകേണ്ടതുണ്ട്. ഗാന്ധി കുടുംബത്തിന്റെ സുരക്ഷ അപ്പാടെ പിൻവലിക്കുകയല്ല, മറിച്ചു സുരക്ഷാ സംവിധാനത്തിൽ മാറ്റം വരുത്തുകയാണു ചെയ്തത്. അവരുടെ കാര്യം സിആർപിഎഫ് നോക്കിക്കോളുമെന്നും അമിത്ഷാ കൂട്ടിച്ചേർത്തു. എസ്പിജി നിയമഭേദഗതിക്കെതിരേ ഇപ്പോൾ ഉയരുന്ന മുറവിളികൾ എല്ലാം തന്നെ ഒരു കുടുംബത്തിന് വേണ്ടി മാത്രമാണെന്നും അമിത്ഷാ കുറ്റപ്പെടുത്തി. നിലവിൽ സോണിയ ഗാന്ധിക്കും കുടുംബത്തിനും ഇസഡ് പ്ലസ് സിആർപിഎഫ് സുരക്ഷയും എഎസ്എൽ, ആംബുലൻസ് അകന്പടിയും രാജ്യവ്യാപകമായുണ്ട്.
മുൻ പ്രധാനമന്ത്രിമാരായ ചന്ദ്രശേഖർ, നരസിംഹ റാവു, ഐ.കെ.ഗുജറാൾ, മൻമോഹൻ സിംഗ് എന്നിവരുടെയെല്ലാം സുരക്ഷാ സംവിധാനങ്ങളിൽ മാറ്റങ്ങളുണ്ടായിട്ടുണ്ട്.
രാജ്യത്ത് രണ്ട് മുൻ പ്രധാനമന്ത്രിമാർ കൊല്ലപ്പെട്ടത് എസ്.പിജി സംരക്ഷണം പിൻവലിക്കപ്പെട്ടതിനു ശേഷമാണെന്ന് എൻ.കെ പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. പ്രേമചന്ദ്രൻ അവതരിപ്പിച്ച ഭേദഗതി ശബ്ദ വോട്ടോടെ തള്ളി. തൃണമൂൽ കോണ്ഗ്രസ് നേതാവ് സുദീപ് ബന്ദോപാധ്യയും എസ്പിജി അഴിച്ചു പണിയെ ചോദ്യം ചെയ്തു. ലോകത്തെ തന്നെ ഏറ്റവും മികച്ച എസ്പിജി സുരക്ഷയാണ് ഇന്ത്യയുടേതെന്ന് ബിജെപി എംപി രാജീവ് പ്രതാപ് റൂഡി പറഞ്ഞു.
സെബി മാത്യു
എസ്പിജി ഇനി മോദിക്കു മാത്രം
12:49 AM Nov 28, 2019 | Deepika.com