മുംബൈ: എൻസിപിക്കൊപ്പംതന്നെയാണു താനെന്ന് ബിജെപിക്കൊപ്പം ചേർന്നു മന്ത്രിസഭയുണ്ടാക്കാൻ ശ്രമിച്ചു തോൽവിയേറ്റുവാങ്ങിയ അജിത് പവാർ. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ തുടരും. മന്ത്രിസഭയിൽ തന്നെ ഉൾപ്പെടുത്തണമോയെന്നതിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തീരുമാനമെടുക്കുമെന്ന് അജിത് പവാർ പറഞ്ഞു.
ബിജെപി ബന്ധത്തെക്കുറിച്ച് ഇപ്പോഴൊന്നും പറയുന്നില്ല. കൃത്യമായ സമയത്ത് അതേക്കുറിച്ചു വിശദീകരിക്കും. എൻസിപിയിൽത്തന്നെയാണെന്നു നേരത്തെ പലതവണ പറഞ്ഞിരുന്നു. അതിൽ മാറ്റമില്ല. രാഷ്ട്രീയ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ആരോടും വിദ്വേഷമില്ല.പാർട്ടിയേൽപ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കും- അജിത് പവാർ കൂട്ടിച്ചേർത്തു.
മഹാരാഷ്ട്ര നിയമസഭാ മന്ദിരത്തിനു പുറത്ത് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അജിത് പവാർ വീണ്ടും എൻസിപി നിയമസഭാ കക്ഷി നേതാവായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ബിജെപിയുമായി സഖ്യത്തിലായതിനെത്തുടർന്ന് അജിത്തിനെ നിയമസഭാ കക്ഷി നേതാവുസ്ഥാനത്തുനിന്നു മാറ്റി ജയന്ത് പാട്ടീലിനെ നിയമിച്ചിരുന്നു.
ചൊവ്വാഴ്ച രാത്രി എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ, നേതാവിനെ കാണുകയെന്നതു തന്റെ അവകാശമാണെന്നായിരുന്നു മറുപടി. അജിത് പവാർ എൻസിപിയിൽ തിരിച്ചെത്തുമെന്ന് ഉറപ്പായിരുന്നുവെന്ന് ബന്ധുവും എംഎൽഎയുമായ രോഹിത് പവാർ അഭിപ്രായപ്പെട്ടു. പവാർ കുടുംബം ഐക്യത്തോടെയാണു കഴിയുന്നത്. അതങ്ങനെ തന്നെ തുടരും. അജിത് പവാറിന്റെ നീക്കത്തിൽ കുടുംബാംഗങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ടെന്നും രോഹിത് പവാർ പറഞ്ഞു.
എൻസിപി യോഗത്തിനെത്തി
മുംബൈ: എൻസിപി എംഎൽഎമാരുടെ യോഗത്തിൽ ആദ്യാവസാനം പങ്കെടുത്ത് അജിത് പവാർ ശ്രദ്ധപിടിച്ചുപറ്റി. ഇന്നലെ മുംബൈയിൽ ചേർന്ന എൻസിപി എംഎൽഎമാരുടെ യോഗത്തിൽ അജിത് പവാർ പങ്കെടുത്തു നിർദേശങ്ങൾ നൽകിയതായി മുതിർന്ന എംഎൽഎയായ ധനഞ്ജയ് മുണ്ടെ പറഞ്ഞു.
ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞ, സ്പീക്കർ തെരഞ്ഞെടുപ്പ്, വിശ്വാസവോട്ടെടുപ്പ് എന്നിവയെക്കുറിച്ച് വിശദമായി ചർച്ച നടന്നു. ശരദ് പവാറിന്റെ 80 -ാം ജന്മദിനാഘോഷത്തെക്കുറിച്ചും ചർച്ചയുണ്ടായിരുന്നു.
ഛഗൻ ഭുജ്ബൽ, ദിലീപ് വൽസേ പാട്ടിൽ തുടങ്ങിയവരും വൈ.ബി. ചവാൻ സെന്ററിൽ നടന്ന ചടങ്ങിൽ പങ്കെടുത്തുവെന്ന് ധനഞ്ജയ് മുണ്ടെ പറഞ്ഞു.
എൻസിപിക്കൊപ്പംതന്നെ: അജിത് പവാർ
12:23 AM Nov 28, 2019 | Deepika.com