ന്യൂഡൽഹി: അറസ്റ്റിലായിട്ട് 98 ദിവസങ്ങൾ കഴിഞ്ഞിട്ടും ജാമ്യം ലഭിക്കാതിരിക്കാൻ മുൻ ധനമന്ത്രി പി. ചിദംബരം കൊടുംകുറ്റവാളികളായ ബില്ലയും രംഗയുമാണോയെന്നു കപിൽ സിബൽ.
ഐഎൻഎക്സ് മീഡിയ സാന്പത്തിക ഇടപാട് കേസിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെതിരേ സുപ്രീംകോടതിയിൽ നടത്തിയ വാദത്തിനിടെയാണ് ചിദംബരത്തിന്റെ അഭിഭാഷകൻ കപിൽ സിബൽ വലിയ കോളിളക്കമുണ്ടാക്കിയ ക്രിമിനൽ കേസ് ചൂണ്ടിക്കാട്ടിയത്.
1978ൽ ഡൽഹിയിലുണ്ടായ വലിയ സംഭവമാണ് രംഗ ബില്ല കേസ്. ബോംബെ ആർതർ ജയിലിൽ നിന്നിറങ്ങിയ രണ്ട് കുറ്റവാളികൾ ഡൽഹിയിലെത്തി ഒരു കാർ തട്ടിയെടുത്ത് സഹോദരങ്ങളായ രണ്ട് കുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. ആണ്‍കുട്ടിയെ ക്രൂരമായി മർദിച്ചും പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയും കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തിയത്. കുറ്റവാളിയായ രംഗയെയും ബില്ലയെയും പിന്നീട് തൂക്കിക്കൊല്ലുകയും ചെയ്തു. ഈ കേസ് ചൂണ്ടിക്കാട്ടിയ കപിൽ സിബൽ, സർക്കാരും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും തന്റെ കക്ഷിയായ ചിദംബരത്തെ ഈ കുറ്റവാളികളോടെന്ന പോലെയാണ് പെരുമാറുന്നതെന്ന് ജസ്റ്റീസ് ആർ. ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ചിനു മുന്‍പാകെ ചൂണ്ടിക്കാട്ടി.
കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്നെ വേണ്ടവിധത്തിൽ ചോദ്യം ചെയ്തിട്ടില്ല. ആരോപണം ഉന്നയിക്കുന്നതു പോലെ എന്തെങ്കിലും തെളിവുകൾ കണ്ടെത്തുകയോ രേഖകൾ പിടിച്ചെടുക്കുയോ ചെയ്തിട്ടില്ലെന്നും കപിൽ സിബൽ വാദിച്ചു. വാദം ഇന്നും തുടരും.
ഐഎൻഎക്സ് മീഡിയ കേസിൽ ഓഗസ്റ്റ് 30നു സിബിഐ അറസ്റ്റ് ചെയ്ത ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനാൽ പുറത്തിറങ്ങാനായിരുന്നില്ല. ഇഡിയുടെ കേസിൽ ജാമ്യം തേടിയുള്ള ചിദംബരത്തിന്റെ ഹർജി ഡൽഹി ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു.
രാഹുലും പ്രിയങ്കയും ചിദംബരവുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി: കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും മുൻ ധനമന്ത്രി പി. ചിദംബരവുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാവിലെയാണ് ഇരുവരും തിഹാർ ജയിലിലെത്തി ചിദംബരത്തെ കണ്ടത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും നേരത്തെ ജയിലിലെത്തി ചിദംബരത്തെ കണ്ടിരുന്നു.
ജയിലിൽ 98 ദിവസം; ജാമ്യം ലഭിക്കാതിരിക്കാൻ ചിദംബരം കൊടുംകുറ്റവാളിയോയെന്ന് സിബൽ
12:23 AM Nov 28, 2019 | Deepika.com