ന്യൂഡൽഹി: ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ മനുഷ്യാവകാശ കൗണ്‍സിലിന്റെ അംബാസഡർ ഫോർ പീസ് പുരസ്കാരം ആർച്ച് ബിഷപ് എമിരറ്റസ് ഡോ. തോമസ് മേനാംപറന്പിലിന്. ഡിസംബർ ഒന്‍പതിന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ടിബറ്റൻ ആത്മീയനേതാവ് ദലൈലാമയും ഇൗ പുരസ്കാരം നേടിയിട്ടുണ്ട്.
മനുഷ്യാവകാശത്തിന് വേണ്ടി പ്രവർത്തിക്കുന്ന ലോകത്തിലെ മുൻനിര സ്വതന്ത്ര സംഘടനയാണ് ഇന്റർനാഷണൽ ഹ്യൂമൻ റൈറ്റ്സ്. 1996-ൽ ആസാമിലെ ബോഡോ ലാൻഡിലെ കോക്രോജാറിൽ അരലക്ഷത്തോളം ആളുകളെ നിരാലംബരക്കിയ വെള്ളപ്പൊക്ക കാലത്ത് ദുരിതാശ്വാസ ക്യാന്പുകളിലെ സന്നദ്ധ പ്രവർത്തനങ്ങളിലൂടെയാണ് ആർച്ച്ബിഷപ് ഡോ. തോമസ് മേനാംപറന്പിൽ തന്റെ സാമൂഹ്യ സേവനങ്ങൾ ആരംഭിച്ചതെന്ന് അദ്ദേഹം തന്നെ ഓർമിക്കുന്നു. അതിനുശേഷം സ്ഥിരം കലാപങ്ങൾ ഉണ്ടാകുന്ന പ്രദേശത്ത് സന്നദ്ധ പ്രവർത്തനങ്ങൾ തുടർന്നു. തന്റെ സംഭാവന വളരെ ചെറുതാണെന്നും എന്നാൽ, സമാധാനത്തിനുവേണ്ടി പ്രവർത്തിക്കുന്നവർ തന്റെ പ്രവർത്തനങ്ങളെ വിലമതിച്ചു എന്നും അദ്ദേഹം പറഞ്ഞു.
1992-ലാണ് ഗോഹട്ടിയിലെ ആദ്യ കത്തോലിക്കാ ബിഷപ്പായി ഡോ. മേനാംപറന്പിൽ സ്ഥാനമേൽക്കുന്നത്. അതിനുമുൻപ് പതിനൊന്ന് വർഷക്കാലം ദിബ്രുഗഡിയിലെ ബിഷപ്പായിരുന്നു. ഷില്ലോംഗിലെ ഡോണ്‍ ബോസ്കോ സ്കൂളിലും സെന്റ് ആന്റണീസ് കോളജിലും പ്രവർത്തിച്ചു. വിദേശത്തും ഇന്ത്യയിലുമായി നിരവധി സർവകലാശാലകളിൽ സാമുദായിക ഐക്യത്തെക്കുറിച്ചും സമാധാന വിഷയങ്ങളിലും പ്രഭാഷണങ്ങൾക്കും ക്ഷണിക്കപ്പെടാറുണ്ട്. കഴിഞ്ഞ വർഷം ബെയ്ജിംഗിൽ നടന്ന വേൾഡ് കോണ്‍ഗ്രസ് ഓഫ് ഫിലോസഫേഴ്സിലും പങ്കെടുത്തിരുന്നു.
ആർച്ച് ബിഷപ് ഡോ. മേനാംപറന്പിലിന് അംബാസഡർ ഫോർ പീസ് പുരസ്കാരം
12:14 AM Nov 27, 2019 | Deepika.com