ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചതിനെതിരേ ശിവസേന- എൻസിപി- കോണ്ഗ്രസ് സഖ്യം നൽകിയ ഹർജിയിൽ സുപ്രീംകോടതി വാദം പൂർത്തിയാക്കി. ഇന്നു രാവിലെ പത്തരയ്ക്കു കേസിൽ വിധി പറയുമെന്നു ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അറിയിച്ചു. ഫഡ്നാവിസ് സർക്കാർ അടിയന്തരമായി വിശ്വാസവോട്ടെടുപ്പ് നടത്തണോയെന്ന കാര്യത്തിലാവും കോടതി ഇന്നു തീരുമാനം പ്രഖ്യാപിക്കുക.
ദേവേന്ദ്ര ഫഡ്നാവിസിനെ സർക്കാരുണ്ടാക്കുന്നതിനായി ക്ഷണിച്ചുകൊണ്ട് ഗവർണർ ഭഗത് സിംഗ് കോഷിയാരി നൽകിയ കത്ത് ഹാജരാക്കാൻ കേസിൽ ഞായറാഴ്ച നടത്തിയ പ്രത്യേക സിറ്റിംഗിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടു കോടതി നിർദേശിച്ചിരുന്നു. ഇതും സർക്കാരുണ്ടാക്കാൻ മതിയായ ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെട്ട് ഫഡ്നാവിസ് നൽകിയ കത്തും ഇന്നലെ രാവിലെ മേത്ത ഹാജരാക്കി. എൻസിപിയുടെ 54 എംഎൽഎമാരുടെ പിന്തുണചൂണ്ടിക്കാട്ടി അജിത് പവാർ ഗവർണർക്കു നൽകിയ കത്തും മേത്ത ഹാജരാക്കി.
ഇതിനു മറുപടിയായി തങ്ങളുടെ എംഎൽഎമാർ നിയമസഭാ കക്ഷി നേതാവെന്ന നിലയിൽ അജിത് പവാറിനു നൽകിയ പിന്തുണയാണെന്നും ബിജെപി സർക്കാരിനെ പിന്തുണയ്ക്കാൻ എംഎൽഎമാർ കത്ത് നൽകിയിട്ടില്ലെന്നും എൻസിപി- കോണ്ഗ്രസ് കക്ഷികൾക്കു വേണ്ടി അഭിഷേക് മനു സിംഗ്വി ചൂണ്ടിക്കാട്ടി. തട്ടിപ്പ് നടത്തിയാണു ബിജെപി സർക്കാരുണ്ടാക്കിയത്. അതിനു കേന്ദ്രവും ഗവർണറും കൂട്ടുനിൽക്കുകയായിരുന്നു.
അജിത് പവാറിനെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തു നിന്നു നീക്കിയതായി വ്യക്തമാക്കുന്ന എംഎൽഎമാരുടെ കത്ത് ഗവർണർക്ക് നൽകിയിരുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ത്രികക്ഷി സഖ്യത്തിന്റെ സർക്കാർ രൂപീകരിക്കുന്നതിനായി എൻസിപിയിലെ 54 എംഎൽഎമാരുടെ പിന്തുണ അടക്കം 154 പേർ ഒപ്പിട്ടു നൽകിയ സത്യവാങ്മൂലം തന്റെ കൈയിലുണ്ടെന്ന് ശിവസേനയ്ക്കുവേണ്ടി ഹാജരായ കപിൽ സിബലും കോടതിയെ അറിയിച്ചു.
ജിജി ലൂക്കോസ്
മഹാരാഷ്ട്ര കേസിൽ സുപ്രീംകോടതി വിധി ഇന്ന്
12:49 AM Nov 26, 2019 | Deepika.com