മുംബൈ: മഹാരാഷ്ട്രയിൽ ഇന്നലെ പുലർച്ചെ നടന്നത് അവിശ്വസനീയം എന്നു പലരും കരുതി. പക്ഷേ മാസങ്ങളായി അണിയറയിൽ ഒരുങ്ങിയ നാടകപരന്പരയുടെ നാടകീയ അവതരണം മാത്രമായിരുന്നു.
അജിത് പവാറുമായുള്ള അവസാനവട്ട ചർച്ചകൾക്കു ദിവസങ്ങൾ മാത്രമേ പഴക്കമുള്ളൂ. പക്ഷേ, എൻസിപിയെ വശത്താക്കാനുള്ള നീക്കം ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പ് കഴിഞ്ഞ ഏപ്രിലിൽ തുടങ്ങിയതാണ്. ശിവസേനാ സഖ്യത്തിലെ മുള്ള് ആയി മാറുമെന്ന ധാരണയായിരുന്നു അന്നത്തെ നീക്കം.
പക്ഷേ, ശിവസേനയെ ബിജെപി ഒഴിവാക്കിയാലേ കൂട്ടുകൂടൂ എന്ന് എൻസിപി ശഠിച്ചു. തങ്ങൾക്കു കൂടുതൽ സീറ്റും നിർണായക സ്വാധീനവും വേണമെന്ന ആഗ്രഹമായിരുന്നു അതിനു പിന്നിൽ. മഹാരാഷ്ട്രയിൽ നിന്നുള്ള പ്രമുഖ കേന്ദ്രമന്ത്രിയാണ് എൻസിപിയുമായി അന്നു ബന്ധപ്പെട്ടത്.
പക്ഷേ, ശിവസേനയെ അന്നു തഴയാൻ ബിജെപി ആഗ്രഹിച്ചില്ല. ആർഎസ്എസും അനുവദിച്ചില്ല. ശിവസേനയുടെയും ഉദ്ധവ് താക്കറെയുടെയും ആക്ഷേപങ്ങളും പരിഹാസവും അന്നേ ബിജെപിക്ക് അസഹ്യമായിരുന്നു.
സേന പിരിയുന്നു
ലോക്സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ ശേഷവും ശിവസേന സ്വഭാവം മാറ്റിയില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റുകളുടെ കാര്യത്തിൽ കടും പിടിത്തമു ണ്ടായി. ഫലപ്രഖ്യാപനം കഴിഞ്ഞപ്പോൾ മുഖ്യമന്ത്രിപദത്തിന് അവകാശവാദം ഉന്നയിച്ചു. പകുതിക്കാലമെങ്കിലും വേണമെന്നായി. വിട്ടുവീഴ്ചയില്ലെന്നു ബിജെപി നിലപാടെടുത്തു.
കോൺഗ്രസ് മടിച്ചു
ശിവസേനയുടെ ഉടക്കിൽ ശരത് പവാറും കോൺഗ്രസും അവസരം കണ്ടു. സേനയുമായി സഖ്യത്തിനു കോൺഗ്രസ് നേതൃത്വം തയാറായിരുന്നില്ല. കോൺഗ്രസിനെ അനുനയിപ്പിക്കാൻ ശരത് പവാറും സംസ്ഥാന കോൺഗ്രസിലെ ഒരു വിഭാഗവും ഭഗീരഥ ശ്രമം നടത്തി. എന്നിട്ടും സംയുക്ത പ്രസ്താവനയ്ക്കോ സംയുക്ത പത്രസമ്മേളനത്തിനോ കോൺഗ്രസ് ഇന്നലെ വരെ തയാറായില്ല. സംസ്ഥാനത്തെ ചെറിയ സഖ്യകക്ഷികളും സേനയോടു കൂട്ടുകൂടുന്നതിനെ അനുകൂലിച്ചശേഷമാണു ത്രികക്ഷി ചർച്ച പോലും നടന്നത്.
സേന - എൻസിപി - കോൺഗ്രസ് ചർച്ചകൾ തുടങ്ങും മുന്പുതന്നെ ബിജെപി കരുക്കൾ നീക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പ് അജിത് പവാർ കൂറുമാറാൻ തയാറായിരുന്നു. പക്ഷേ, അന്ന് അധികം നേതാക്കളെ കൂടെക്കൂട്ടാൻ പറ്റാത്തതിനാൽ അതു മുന്നോട്ടു പോയില്ല.
ഭൂപേന്ദ്ര യാദവ് കളമൊരുക്കി
സേന പിരിഞ്ഞു പോകും എന്നായപ്പോൾ ബിജെപി പ്രസിഡന്റ് അമിത് ഷാ, രാജ്യസഭാംഗവും പാർട്ടി ജനറൽ സെക്രട്ടറിയുമായ ഭൂപേന്ദ്ര യാദവിനെ മഹാരാഷ്ട്രയിലേക്കയച്ചു. മഹാരാഷ്ട്രയുടെ ചുമതലയുള്ള യാദവിന്റെ വരവും പോക്കും അത്ര ശ്രദ്ധയാകർഷിക്കുമായിരുന്നില്ല. മുതിർന്ന കേന്ദ്രമന്ത്രിമാരെ ഒഴിവാക്കി നടത്തിയ ഈ നീക്കം രഹസ്യം സൂക്ഷിക്കാൻ സഹായിച്ചു. വെള്ളിയാഴ്ച വൈകുന്നേരവും ബിജെപി നേതാക്കൾ പാർട്ടി മന്ത്രിസഭ ഉണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നു. അതു വിശ്വസിക്കാൻ പലരും മടിച്ചത് നീക്കങ്ങൾ തികച്ചും രഹസ്യമായിരുന്നതു കൊണ്ടാണ്.
അജിതിന്റെ നിർണായക സഹായം
മൂന്നാഴ്ചയായി ഡൽഹി - മുംബൈ ഷട്ടിൽ യാത്ര നടത്തിവന്ന യാദവ് അജിത് പവാറുമായുള്ള കൂടിക്കാഴ്ചകൾ ആരുടെയും ശ്രദ്ധയിൽ പെടാതെ സൂക്ഷിച്ചു. എന്നാൽ അജിതിന്റെ സഹായം നിർണായക അവസരത്തിൽ വാങ്ങുകയും ചെയ്തു.
നവംബർ 10-നു ബിജെപി മന്ത്രിസഭ ഉണ്ടാക്കുന്നില്ലെന്നു ഗവർണറെ അറിയിച്ചപ്പോൾ എൻസിപിയെ ഗവർണർ ക്ഷണിച്ചു. അപ്പോഴേക്കും എൻസിപി- സേന - കോൺഗ്രസ് സഖ്യ നീക്കം തുടങ്ങിയിരുന്നു.
പക്ഷേ നവംബർ 12-ന് ഉച്ചയ്ക്കു മുന്പ് അജിത് പവാർ തങ്ങൾ മന്ത്രിസഭ ഉണ്ടാക്കാനില്ലെന്നു ഗവർണറെ അറിയിച്ചു. അതു ബിജെപിയുടെ ആവശ്യപ്രകാരമായിരുന്നു. അന്നു രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശത്തേക്കു പോകുംമുന്പ് രാഷ്ട്രപതിഭരണം പ്രഖ്യാപിക്കാൻ വഴിയൊരുക്കിയത് അജിത് പവാറിന്റെ കത്താണ്.
അജിത് “ലഭ്യമല്ല’’
തുടർന്നുള്ള ദിവസങ്ങളിൽ അജിത് പവാറിനെ മണിക്കൂറുകളോളം ഫോണിൽ ലഭ്യമായിരുന്നില്ല. കോൺഗ്രസുമായും ശിവസേനയുമായും ഉള്ള ചർച്ചകളിൽ എൻസിപി സംഘത്തിൽ ഉണ്ടാകേണ്ട അജിത് പലപ്പോഴും വൈകി എത്തുകയോ നേരത്തെ പോവുകയോ ചെയ്തു. ഡൽഹിയിലേക്കു ചർച്ചകൾ നീക്കുന്നതിന്റെ തലേദിവസം മുഴുവൻ അജിത് പവാറിനെ സ്വന്തം പാർട്ടിക്കാർക്കു പോലും ബന്ധപ്പെടാനായില്ല.
ഒടുവിൽ 54 അംഗ എൻസിപി നിയമസഭാ കക്ഷി നേതാവ് എന്ന നിലയിൽ ശനിയാഴ്ച പുലർച്ചെ ഗവർണറെ കണ്ട് ബിജെപിക്കു പിന്തുണ നൽകി; രാവിലെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
അണിയറനീക്കം മുന്പേ തുടങ്ങി
12:10 AM Nov 24, 2019 | Deepika.com