മുംബൈ: മഹാരാഷ്ട്രയിലെ വിവിധ കോർപറേഷനുകളിലേക്കു നടന്ന മേയർ തെരഞ്ഞെടുപ്പിൽ ബിജെപിക്കു തിരിച്ചടി. മഹാരാഷ്ട്രയിലെ പുതിയ രാഷ്ട്രീയ സഖ്യം മൂലം ലാത്തൂർ, ഉല്ലാസ് നഗർ മേയർസ്ഥാനം ബിജെപിക്കു നഷ്ടമായി. മുംബൈയിൽ മേയർ, ഡെപ്യൂട്ടി മേയർസ്ഥാനങ്ങൾ ശിവസേന നിലനിർത്തി. കിഷോരി പെഡ്നേക്കറാണു മേയർ. ഇവിടെ ബിജെപി മത്സരിച്ചിരുന്നില്ല. താനെയിൽ ബിജെപിക്കാണു വിജയം.
അതേസമയം, മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) യുടെ പിന്തുണ ബിജെപിക്കു ലഭിച്ചത് ശ്രദ്ധേയമായി. എംഎൻഎസ് പിന്തുണയുടെ നാസിക്കിൽ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങൾ ബിജെപി നേടി. ഇവിടെ കോൺഗ്രസ്, എൻസിപി കക്ഷികളുടെ പിന്തുണയോടെ അട്ടിമറി നടത്താൻ ശിവസേന ശ്രമിച്ചെങ്കിലും എംഎൻഎസ് പിന്തുണ ബിജെപിക്കു സഹായമായി.
ലാത്തൂരിൽ കോൺഗ്രസിലെ വിക്രാന്ത് ഗോജാംഗുൻഡേ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. 70 അംഗ ലാത്തൂർ കോർപറേഷൻ കൗൺസിലിൽ ബിജെപിക്ക് 36 അംഗങ്ങളും കോൺഗ്രസിന് 33 അംഗങ്ങളുമാണുണ്ടായിരുന്നത്.
എൻസിപിയുടെ ഏക അംഗം വഞ്ചിത് ബഹുജൻ അഹാഡി(വിബിഎ)യിൽ ചേർന്നിരുന്നു. ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ രണ്ടു ബിജെപി കൗൺസിലർമാരും വിബിഎ അംഗവും കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്തു. ഒരു കോൺഗ്രസ് അംഗം വോട്ടെടുപ്പിനെത്തിയിരുന്നില്ല. വിമത ബിജെപി അംഗം ചന്ദ്രകാന്ത് ബിരാജ്ദാർ ഡെപ്യൂട്ടി മേയറായി കോൺഗ്രസ് പിന്തുണയോടെ തെരഞ്ഞെടുക്കപ്പെട്ടു.
ഉല്ലാസ് നഗറിൽ ഭൂരിപക്ഷമുണ്ടായിട്ടും ബിജെപിക്ക് മേയർ പദവി നഷ്ടമായി. എൻസിപി, കോൺഗ്രസ്, പ്രാദേശിക കക്ഷിയായ ടീം ഓമി കലാനി (ടിഒകെ) എന്നിവയുടെ പിന്തുണയോടെ ശിവസേനയ്ക്ക് മേയർസ്ഥാനം ലഭിച്ചു. പർഭനിയിൽ കോൺഗ്രസിലെ അനിത സോൻകാംബ്ലെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു.
മേയർ തെരഞ്ഞെടുപ്പ്: ലാത്തൂരും ഉല്ലാസ് നഗറും ബിജെപിക്കു നഷ്ടമായി
12:14 AM Nov 23, 2019 | Deepika.com