ബംഗളൂരു: കുട്ടികളെ തട്ടിക്കൊണ്ടുപോയി അനധികൃതമായി പാർപ്പിച്ചെന്ന കേസിൽ പോലീസ് അന്വേഷണം തുടരുന്നതിനിടെ വിവാദ സ്വാമി നിത്യാനന്ദ പോലീസിനെ വെട്ടിച്ച് രാജ്യംവിട്ടു.
കുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധമായി ജോലിചെയ്യിപ്പിച്ചുവെന്ന കേസിൽ ഗുജറാത്തിലെ അഹമ്മദാബാദ് റൂറൽ പോലീസാണ് നിത്യാനന്ദയ്ക്കും രണ്ട് ശിഷ്യകളുൾപ്പെടെ നാലുപേർക്കുമെതിരേ കേസെടുത്തത്. ഇതിനെത്തുടർന്നാണ് നിത്യാനന്ദ വിദേശത്തേക്ക് കടന്നത്. നിത്യാനന്ദ ഇപ്പോൾ എവിടെയാണുള്ളതെന്ന് അറിയില്ലെന്നും അന്വേഷണം തുടരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ അഹമ്മദാബാദ് റൂറൽ എസ്പി ആർ.വി. അസാരി പറഞ്ഞു. അഹമ്മദാബാദിലെ ഒരു ഫ്ളാറ്റിൽ ഒൻപതിനും പത്തിനും ഇടയിൽ പ്രായമുള്ള 16 കുട്ടികളെ തട്ടിക്കൊണ്ടുവന്ന് അനധികൃതമായി പാർപ്പിച്ചിരിക്കുകയായിരുന്നു. ആശ്രമത്തിനുവേണ്ടി ഫണ്ട് പിരിക്കാനാണ് കുട്ടികളെ നിയോഗിച്ചത്.
സംഭവത്തിൽ ഫ്ളാറ്റുടമ ബാകുൽ താക്കർ, ഈസ്റ്റ് അഹമ്മദാബാദിലെ ഡൽഹി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഹിതേഷ് പുരി എന്നിവരെയും നിത്യാനന്ദയുടെ ശിഷ്യകളും മൈസൂരു സ്വദേശിനികളുമായ പ്രാൻ പ്രിയംവദ, പ്രിയതത്വ റിദ്ദി കിരൺ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. ഹിതേഷ് പുരിയെയും ബാകുൽ താക്കറെയും വിട്ടയച്ചെങ്കിലും നിത്യാനന്ദയുടെ ശിഷ്യകളെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കുട്ടികളെ പീഡിപ്പിക്കുകയും നിർബന്ധമായി ജോലിയെടുപ്പിക്കുകയും ചെയ്തെന്നാണ് ഇരുവർക്കുമെതിരേയുള്ള കേസ്. രഹസ്യവിവരത്തെത്തുടർന്നാണ് പോലീസ് ഫ്ളാറ്റിലെത്തി കുട്ടികളെ രക്ഷപ്പെടുത്തിയത്. കുട്ടികളുടെ പരാതിപ്രകാരമാണ് നിത്യാനന്ദയ്ക്കും ശിഷ്യകൾക്കുമെതിരേ പോലീസ് കേസെടുത്തത്.
ഇതിനിടെ, ബംഗളൂരു ബിഡാദിയിലെ നിത്യാനന്ദ ആശ്രമത്തിലായിരുന്ന തന്റെ മൂന്ന് പെൺമക്കളെയും മകനെയും തന്റെ അനുമതികൂടാതെ കഴിഞ്ഞ സെപ്റ്റംബറിൽ അഹമ്മദാബാദിലെ ഹാതിജെയ്ൻ ആശ്രമത്തിലെത്തിച്ചെന്നും അഹമ്മദാബാദിലെത്തിയ തങ്ങളെ മക്കളെ കാണാൻ അനുവദിച്ചില്ലെന്നും ചൂണ്ടിക്കാട്ടി തമിഴ്നാട് സ്വദേശി രംഗത്തുവന്നിട്ടുണ്ട്.
നിത്യാനന്ദ രാജ്യംവിട്ടത് ബിജെപിയുടെ അറിവോടെയാണെന്നും അദ്ദേഹവുമായി എന്തു ബന്ധമാണുള്ളതെന്ന് ബിജെപി വ്യക്തമാക്കണമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല ആവശ്യപ്പെട്ടു. നിത്യാനന്ദ എവിടെയാണെന്നതിനെക്കുറിച്ച് വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണെന്ന് അഹമ്മദാബാദ് പോലീസ് പറഞ്ഞു.
ഒരു ചലച്ചിത്രനടിയുമായി സ്വാമി നിത്യാനന്ദ അടുത്തിടപഴകുന്ന വീഡിയോദൃശ്യം ബിഡാദിയിലെ ആശ്രമം ജീവനക്കാരൻ മുഖേന ഏതാനും വർഷം മുമ്പ് മാധ്യമങ്ങളിൽ വരികയും ഇത് ഏറെ വിവാദമാകുകയും അദ്ദേഹത്തിന്റെ വിവിധ ആശ്രമങ്ങൾക്കുനേരെ ആക്രമണമുണ്ടാകുകയും ചെയ്തിരുന്നു.
കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസ്: സ്വാമി നിത്യാനന്ദ രാജ്യംവിട്ടു
11:39 PM Nov 22, 2019 | Deepika.com