ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ബോണ്ടുകൾ രാജ്യംകണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് കോണ്ഗ്രസ്. തെരഞ്ഞെടുപ്പു ബോണ്ടുകളിലും പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനെതിരേയും കോണ്ഗ്രസ് ഇന്നലെ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധം ഉയർത്തി. ശൂന്യവേളയിൽ വിഷയം പൂർണമായി ഉന്നയിക്കാൻ അവസരം നിഷേധിച്ചതിൽ പ്രതിഷേധിച്ച് കോണ്ഗ്രസ് ഇന്നലെ ലോക്സഭയിൽ നിന്നിറങ്ങിപ്പോയി.
തെരഞ്ഞെടുപ്പു ബോണ്ടുകൾക്കു രൂപം നൽകുന്നതിനായി ആർബിഐ ആക്ട് ഭേദഗതി ചെയ്യുന്നതിനെ റിസർവ് ബാങ്ക് എതിർത്തിരുന്നു. തെരഞ്ഞെടുപ്പു ബോണ്ടുകൾ കള്ളപ്പണം വെളുപ്പിക്കുന്നിതിനും ഇന്ത്യൻ ബാങ്ക് നോട്ടുകളുടെ വിശ്വാസ്യതയില്ലാതാക്കുമെന്നുമാണ് റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടിയത്. ഇത് കേന്ദ്രീകൃത ബാങ്കിംഗ് സംവിധാനത്തിന് എതിരാണെന്നും റിസർവ് ബാങ്ക് കുറ്റപ്പെടുത്തി. എന്നാൽ, ഇതൊന്നും കണക്കിലെടുക്കാതെ ധനബില്ലായി പാസാക്കി സർക്കാർ തെരഞ്ഞെടുപ്പു ബോണ്ടുകൾ നടപ്പാക്കിയെടുക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി അനുസരിച്ച് രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവനകൾ നൽകുന്ന ആളുകളുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തില്ല. ഒരാൾക്കു പൂർണമായും അജ്ഞാതനായി തന്നെ തെരഞ്ഞെടുപ്പു ബോണ്ടുകൾ വാങ്ങാനും തനിക്ക് ഇഷ്ടമുള്ള പാർട്ടിക്ക് അത് സംഭാവനയായി നൽകാനും സാധിക്കും. ബോണ്ടുകൾ നടപ്പിലാക്കിയതിനുശേഷം ഈ വഴിക്ക് കൂടുതൽ സംഭാവനകൾ ലഭിച്ചതും ബിജെപിക്കു മാത്രമാണ്. എന്നാൽ, തെരഞ്ഞെടുപ്പു ബോണ്ടുകൾ എന്നു മാത്രം ചൂണ്ടിക്കാട്ടി സർക്കാരിനെ എതിർത്താൽ ഇത് സാധാരണ ജനങ്ങൾക്ക് ഉൾക്കൊള്ളാനാകില്ലെന്നും റഫാൽ ആരോപണം പോലെ മാഞ്ഞുപോകുമെന്നും ചർച്ച ചെയ്താണ് കോണ്ഗ്രസ് ഇത് രാജ്യം കണ്ട് ഏറ്റവും വലിയ അഴിമതിയായി അവതരിപ്പിക്കാൻ തീരുമാനിച്ചത്.
പാർലമെന്റിൽ ഈ വിഷയം ഉന്നയിക്കാൻ അവസരം ലഭിക്കാത്ത സാഹചര്യത്തിൽ സുപ്രീംകോടതിയെ സമീപിക്കുമെന്നും കോണ്ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. ലോക്സഭയിൽ ശൂന്യവേളയിൽ കോണ്ഗ്രസ് അംഗം മനീഷ് തിവാരിയാണ് ഇന്നലെ വിഷയം ഉന്നയിച്ചത്. വിഷയവുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേര് പരാമർശിച്ചപ്പോൾ മനീഷ് തിവാരിയുടെ മൈക്ക് സ്പീക്കർ ഓഫാക്കി. മറ്റൊരു വിഷയം ഉന്നയിക്കാൻ വേറൊരു എംപിക്ക് അവസരവും നൽകി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരമാണ് ചട്ടങ്ങൾ മറികടന്ന് തെരഞ്ഞെടുപ്പു ബോണ്ടുകൾക്ക് രൂപം നൽകിയതെന്നായിരുന്നു മനീഷ് തിവാരിയുടെ ആരോപണം. സ്പീക്കർ ഈ പരാമർശം പിന്നീട് സഭാരേഖകളിൽ നിന്നു നീക്കി. ഇതോടെയാണ് പ്രതിഷേധവുമായി കോണ്ഗ്രസ് സഭ വിട്ടിറങ്ങിപ്പോയത്.
രാജ്യസഭയിൽ സഭാ നടപടികൾ നിർത്തിവെച്ച് തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വിഷയം ചർച്ച ചെയ്യണമെന്ന് കോണ്ഗ്രസ് ആവശ്യപ്പെട്ടു. സഭാധ്യക്ഷൻ വെങ്കയ്യ നായിഡു ഇതു നിഷേധിച്ചതോടെ കോണ്ഗ്രസ് പ്രതിഷേധം ഉയർത്തി. ബഹളം രൂക്ഷമായപ്പോൾ അധ്യക്ഷൻ സഭ പിരിച്ചു വിട്ടു.
സെബി മാത്യു
തെരഞ്ഞെടുപ്പ് ബോണ്ടുകൾ; രാജ്യത്തെ കൊള്ളയടിച്ച അഴിമതിയെന്നു കോണ്ഗ്രസ്
01:46 AM Nov 22, 2019 | Deepika.com