ന്യൂഡൽഹി: ആസാമിൽ നടപ്പാക്കി വ്യാപക പരാതികൾക്കും ആശങ്കയ്ക്കും ഭീതിക്കും ഇടയാക്കിയ പൗരത്വ രജിസ്ട്രേഷൻ (എൻആർസി) രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ തന്നെ പൗരത്വ നിയമം ഭേദഗതി ചെയ്യുന്ന ബില്ലും അവതരിപ്പിക്കുമെന്നും അമിത്ഷാ വ്യക്തമാക്കി.
ആസാമിൽ പൗരത്വ രജിസ്ട്രേഷൻ നടപ്പാക്കിയപ്പോൾ ലക്ഷക്കണക്കിന് ആളുകളാണ് പട്ടികയിൽ പുറത്തായി രാജ്യം വിടേണ്ടി വരുമോ എന്ന അനിശ്ചിതാവസ്ഥയിൽ കഴിയേണ്ടി വരുന്നത്. മുൻ സൈനിക ഓഫീസറും സർക്കാർ ജീവനക്കാരും ഉൾപ്പെടെ ആസാമിൽ അഭയാർഥി ക്യാന്പുകളിൽ കഴിയേണ്ടി വരുമോ എന്ന ആശങ്കയിൽ കഴിയുകയാണ്. അതിനിടെ, ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവച്ചാണ് മോദി സർക്കാർ എൻആർസി നടപ്പാക്കുന്നതെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപണം ഉയർത്തിയിട്ടുണ്ട്. ആസാമിൽ എൻആർസി നടപ്പാക്കിയതിനു പിന്നാലെ ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തർപ്രദേശ്, ജാർഖണ്ഡ് സംസ്ഥാന സർക്കാരുകൾ ഇതു നടപ്പാക്കാൻ സ്വയം സന്നദ്ധത അറിയിച്ചു മുന്നോട്ടു വന്നിരുന്നു.
രാജ്യവ്യാപക എൻആർഎസി നടപ്പാക്കുമെന്നും പൗരത്വ ഭേദഗതി ബിൽ അവതരിപ്പിക്കുമെന്നും അമിത്ഷാ രാജ്യസഭയിൽ പ്രഖ്യാപിച്ചതിന് പിന്നാലെ ബംഗാളിൽ ഇതു നടപ്പാക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി. ബംഗാളിൽ ആരുടെയും പൗരത്വം കവർന്നെടുക്കാൻ ആർക്കും കഴിയില്ല. തന്റെ സർക്കാർ ആളുകളെ വർഗീയമായി വിഭിജിക്കുന്ന നടപടികൾക്കു കൂട്ടുനിന്നു കൊടുക്കില്ലെന്നും മമത ബാനർജി വ്യക്തമാക്കി.
ഒരു മത വിഭാഗത്തിൽ പെട്ടവരും ആശങ്കപ്പെടേണ്ടന്നും ആസാമിൽ നടപ്പാക്കിയ രീതിയിൽ തന്നെ രാജ്യവ്യാപകമായി പൗരത്വ രജിസ്ട്രേഷൻ നടപ്പാക്കുമെന്നുമാണ് അമിത്ഷാ ഇന്നലെ പാർലമെന്റിൽ പറഞ്ഞത്. എല്ലാവരെയും പൗരത്വ പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഒരു സ്വാഭാവിക നടപടിക്രമം മാത്രമാണ് എൻആർഎസി എന്നും അമിത്ഷാ രാജ്യസഭയിൽ പറഞ്ഞു. ആസാമിൽ പൗരത്വ രജിസ്ട്രേഷൻ നടപ്പാക്കിയത് സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു. ആസാമിൽ വീണ്ടും എൻആർസി നടപ്പാക്കും. അതോടൊപ്പം രാജ്യവ്യാപകമായും ഇത് നടപ്പാക്കും. ഒരു വിഭാഗത്തിൽ പെട്ടവരും ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും അമിത്ഷാ വ്യക്തമാക്കി.
ഏതെങ്കിലും മതവിഭാഗങ്ങളെ ഒഴിവാക്കുമെന്ന വ്യവസ്ഥ എൻആർസിയിൽ ഇല്ല. മതഭേദമില്ലാതെ എല്ലാ ഇന്ത്യക്കാരെയും എൻആർസി പട്ടികയിൽ ഉൾപ്പെടുത്തും. എൻആർസിയും പൗരത്വ ഭേദഗതി ബില്ലും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്നും അമിത്ഷാ വ്യക്തമാക്കി.
ആസാമിൽ പൗരത്വ രജിസ്ട്രേഷൻ നടപ്പാക്കിയപ്പോൾ അവസാന പട്ടികയിൽ നിന്നു 19 ലക്ഷം പേരാണു പട്ടികയിൽ നിന്നു പുറത്തായത്. മതിയായ രേഖകൾ ഹാജരാക്കാത്തവർ ആണ് പട്ടികയിൽനിന്നു പുറത്തായതാണെന്നാണു സർക്കാർ വിശദീകരിക്കുന്നത്.
സെബി മാത്യു
ദേശീയ പൗരത്വ രജിസ്ട്രേഷൻ രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് അമിത്ഷാ
12:49 AM Nov 21, 2019 | Deepika.com