ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷയെ നാണംകെടുത്താനുള്ള കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരേയുള്ള പാർലമെന്റിലെ പ്രതിഷേധത്തിലും സ്വയം നാണക്കേടായി കോണ്‍ഗ്രസ്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക എന്നിവരുടെയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെയും എസ്പിജി സുരക്ഷ പിൻവലിച്ചതിൽ പ്രതിഷേധിച്ച് രാജ്യസഭയിൽ ഇന്നലെ പ്രശ്നം ഉന്നയിച്ച കോണ്‍ഗ്രസ് നേതാക്കളാണ് സ്വയം അടിവാങ്ങി ഒതുങ്ങി നാണക്കേടിലായത്. പാർലമെന്റിൽ സ്വീകരിക്കേണ്ട തന്ത്രവും ഏകോപനമില്ലായ്മയും മൂലമാണ് പ്രതിപക്ഷം തുടർച്ചയായ പരാജയമാകുന്നത്.
സോണിയ ഗാന്ധിക്കും മറ്റും എസ്പിജി സുരക്ഷ പിൻവലിച്ചതും ബുള്ളറ്റ് പ്രൂഫ് റേഞ്ച് റോവർ കാറിനു പകരം 10 വർഷം പഴയ ടാറ്റ കാർ യാത്രയ്ക്കായി നൽകിയതും വിലകുറഞ്ഞ രാഷ്ട്രീയ പകപോക്കലാണെന്നും തിരുത്തണമെന്നും പ്രശ്നം അവതരിപ്പിച്ച ഉപനേതാവും മുൻ കേന്ദ്രമന്ത്രിയുമായ ആനന്ദ് ശർമ ചൂണ്ടിക്കാട്ടി. യുപിഎ സർക്കാരിന്റെ കാലത്ത് അബോധാവസ്ഥയിൽ കിടപ്പിലായിരുന്ന മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്ക് എസ്പിജി സുരക്ഷ നൽകിയിരുന്നത് മറക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
എന്നാൽ ആഭ്യന്തരമന്ത്രി അമിത് ഷായോ, ഈ സമയം രാജ്യസഭയിലുണ്ടായിരുന്ന ആഭ്യന്തര സഹമന്ത്രിമാരായ ജി. കിഷൻ റെഡ്ഡിയോ, നിത്യാനന്ദ് റായിയോ, മറ്റേതെങ്കിലും കേന്ദ്രമന്ത്രിയോ ആയിരുന്നില്ല പ്രതിപക്ഷത്തിന്റെ പ്രധാന വിഷയത്തിൽ മറുപടി പറഞ്ഞത്.
സോണിയ, രാഹുൽ, പ്രിയങ്ക, മൻമോഹൻ എന്നിവരുടെ എസ്പിജി സുരക്ഷ പിൻവലിച്ചതു രാഷ്ട്രീയ നടപടിയല്ലെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനമാണെന്നുമാണു സർക്കാരിനു വേണ്ടി ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെ.പി. നഡ്ഡ നൽകിയ മറുപടി. സോണിയ അടക്കമുള്ളവർക്കു സുരക്ഷ നൽകുന്നുണ്ട്. എസ്പിജിയെ മാറ്റിയത് സുരാക്ഷാഭീഷണി വിലയിരുത്തി ആഭ്യന്തര മന്ത്രാലയമാണു തീരുമാനിച്ചത്. ഇതിനായി കൃത്യമായ ഒരു രീതിയും പ്രോട്ടോക്കോളും ഉണ്ടെന്നും നഡ്ഡ അവകാശപ്പെട്ടു.
എന്നാൽ, രാഷ്ട്രീയ തീരുമാനം അല്ലെങ്കിൽ മന്ത്രിയല്ലാത്ത ബിജെപിയുടെ വർക്കിംഗ് പ്രസിഡന്റ് എന്തിനാണു മറുപടി പറയുന്നതെന്നു പോലും കോണ്‍ഗ്രസ് നേതാക്കൾ ചോദിച്ചില്ല. ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രി മറുപടി പറയണമെന്നു പോലും വിഷയം ഉന്നയിച്ച ആനന്ദ് ശർമയോ, പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദോ മറ്റാരെങ്കിലുമോ ചോദിച്ചില്ല. കോണ്‍ഗ്രസിന്റെ തലമുതിർന്ന നേതാക്കളും മുൻ കേന്ദ്രമന്ത്രിമാരുമെല്ലാം ഈ സമയം സഭയിലുണ്ടായിരുന്നുവെന്നതാണു ആശ്ചര്യകരം.
നഡ്ഡയ്ക്കു പിന്നാലെ സോണിയാ ഗാന്ധിയെ പതിവായി അധിക്ഷേപിക്കാറുള്ള ഡോ. സുബ്രഹ്മണ്യൻ സ്വാമിക്കും സംസാരിക്കാൻ രാജ്യസഭാധ്യക്ഷൻ വെങ്കയ്യനായിഡു അവസരം നൽകി. ആഭ്യന്തര മന്ത്രാലയത്തിലെ സമിതിയാണു സുരക്ഷാ ഭീഷണി വിലയിരുത്തേണ്ടതെന്നും ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നുമായിരുന്നു സ്വാമിയുടെ പരിഹാസം.
എസ്പിജിക്കാരെ സ്വയം ഒഴിവാക്കിയാണു മറ്റൊരാൾ വിദേശത്തേക്കു പോകുന്നതെന്നു കൂടി രാഹുൽ ഗാന്ധിയുടെ പേരു പറയാതെ പരിഹസിക്കാനും സുബ്രഹ്മണ്യം സ്വാമി മറന്നില്ല. ഇതെല്ലാം കേട്ടിരുന്നതല്ലാതെ കോണ്‍ഗ്രസ് എംപിമാർ തങ്ങളുടെ പാർട്ടി അധ്യക്ഷയെ അപമാനിക്കുന്നവരോട് പ്രതിഷേധിക്കാൻ പോലും മുതിർന്നതുമില്ല.
അടഞ്ഞ അധ്യായമെന്ന് ആഭ്യന്തര മന്ത്രാലയം
സോണിയ, രാഹുൽ, പ്രിയങ്ക, മൻമോഹൻ എന്നിവരുടെ എസ്പിജി സുരക്ഷ പിൻവലിച്ച നടപടി പുനഃപരിശോധിക്കില്ലെന്നു പിന്നീട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. കോണ്‍ഗ്രസിനു വേണമെങ്കിൽ വീണ്ടും ചോദിച്ചു കൊണ്ടേയിരിക്കാമെന്നും എന്നാൽ വിഷയം അടഞ്ഞ അധ്യായമാണെന്നും മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
മുന്‍പ് രാജീവ് ഗാന്ധിയുടെ പ്രധാനമന്ത്രിസ്ഥാനം നഷ്ടമായപ്പോൾ വി.പി. സിംഗ് സർക്കാർ അദ്ദേഹത്തിന്റെ എസ്പിജി സുരക്ഷ പിൻവലിച്ചതിനെ തുടർന്നാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
ജോർജ് കള്ളിവയലിൽ
എസ്പിജി സുരക്ഷ പുനഃസ്ഥാപിച്ചില്ല; കോണ്‍ഗ്രസിനു നാണക്കേടു മിച്ചം
12:49 AM Nov 21, 2019 | Deepika.com