ന്യൂഡൽഹി: ജമ്മു കാഷ്മീരിൽ സ്ഥിതിഗതികൾ ശാന്തമായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കാഷ്മീരിലെ സാഹചര്യം പൂർണ ശാന്തമാണ്. ഇന്റർനെറ്റ് വിച്ഛേദിച്ചത് ഉടൻ പുനഃസ്ഥാപിക്കുമെന്നും രാജ്യസഭയിൽ അമിത് ഷാ വ്യക്തമാക്കി. ജമ്മു കാഷ്മീരിന് പ്രത്യേക സംസ്ഥാന പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുഛേദം റദ്ദാക്കിയ ഓഗസ്റ്റ് അഞ്ചിനുശേഷം കാഷ്മീരിൽ ഒരാൾ പോലും പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടിട്ടില്ല.
പാർലമെന്റ് അംഗങ്ങൾ പോലും കാഷ്മീരിൽ വലിയ രക്തച്ചൊരിച്ചിൽ ഉണ്ടാകുമെന്ന പ്രവചനങ്ങൾ നടത്തിയിരുന്നു. എന്നാൽ, ഇക്കാലയളവിൽ ഒരാൾ പോലും പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടിട്ടില്ല എന്ന കാര്യം അറിയിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. പോലീസിന് നേർക്ക് കല്ലെറിയുന്ന സംഭവങ്ങളും കഴിഞ്ഞ വർഷത്തേതിനേക്കാൾ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം കല്ലേറുണ്ടായ 802 സംഭവങ്ങളുണ്ടായപ്പോൾ ഈ വർഷം ഇത് 544 ആയി കുറഞ്ഞിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
കാഷ്മീരിൽ ഇന്റർനെറ്റ് എന്നു പുനഃസ്ഥാപിക്കും എന്ന പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ ചോദ്യത്തിന് മറുപടി നൽകിയപ്പോഴാണ് അമിത് ഷാ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇന്റർനെറ്റ് പുനഃസ്ഥാപിക്കുന്ന കാര്യം പ്രാദേശിക ഭരണമാണ് തീർപ്പാക്കുന്നത്. കാഷ്മീർ മേഖലയിൽ ഇപ്പോഴും പാക്കിസ്ഥാന്റെ ഇടപെടലുകൾ നടക്കുന്നുണ്ട്. അതിനാൽ, സുരക്ഷ കരുതലുകളുടെ അടിസ്ഥാനത്തിൽ പ്രാദേശിക ഭരണകൂടം ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്നും അമിത് ഷാ പറഞ്ഞു. താൻ പറഞ്ഞ കാര്യങ്ങളിൽ ഇതിനെ എതിർക്കാൻ താൻ ഗുലാം നബി ആസാദിനെ വെല്ലുവിളിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. ഈ വിഷയത്തിൽ ഇനിയും ഒരു മണിക്കൂർ കൂടി വേണമെങ്കിൽ സംസാരിക്കാൻ തയാറാണെന്നും അമിത് ഷാ പറഞ്ഞു.
കാഷ്മീരിൽ സ്കൂളുകളും കോളജുകളും തുറന്നെങ്കിലും വിദ്യാർഥികൾ കൂട്ടത്തോടെ വരാതിക്കുകയാണെന്ന് ഗുലാംനബി ആരോപിച്ചു. കുട്ടികൾ സ്കൂളിൽ നിന്നും സുരക്ഷിതമായി വീട്ടിൽ തിരിച്ചെത്തുമെന്ന ഉറപ്പില്ല. പാക്കിസ്ഥാനിൽ നിന്നുള്ള ഭീഷണിയുടെ പേരിൽ എത്രകാലം താഴ്വരയിൽ അനിശ്ചിതത്വം ഇങ്ങനെ തുടരും. പാക്കിസ്ഥാനിൽ നിന്നുള്ള ഭീഷണി കാലങ്ങളായുള്ളതാണ്. പുതിയതായി ഉണ്ടായതല്ല. എന്നാൽ, ഇപ്പോൾ എന്തിനാണ് ഇന്റർനെറ്റ് സംവിധാനം വിഛേദിക്കുന്നത് ഉൾപ്പെടെയുള്ള കിരാത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നുമാണ് ഗുലാം നബി ചോദിച്ചത്.
ലാൻഡ് ലൈൻ ഫോണ് ബന്ധം പുനഃസ്ഥാപിച്ചു. പെട്രോൾ, ഡീസൽ, മണ്ണെണ്ണ, പാചകവാതകം, അരി എന്നിവ സുലഭമായിത്തുടങ്ങി. 22 ലക്ഷം മെട്രിക് ടണ് ആപ്പിൾ ഇത്തവണ ഉത്പാദിപ്പിക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. എല്ലാ ദിനപത്രങ്ങളും ടിവി ചാനലുകളും പ്രവർത്തിക്കുന്നുണ്ട്.
കാഷ്മീരിൽ പത്രവിതരണത്തിനും തടസങ്ങളില്ല. കാഷ്മീരിൽ മൊത്തത്തിൽ സമാധാന സാഹചര്യമാണുള്ളതെന്നും അമിത് ഷാ വ്യക്തമാക്കി.
കാഷ്മീരിൽ പൂർണ സമാധാനം; ഗുലാംനബിയെ വെല്ലുവിളിച്ച് അമിത്ഷാ
12:07 AM Nov 21, 2019 | Deepika.com