ന്യൂഡൽഹി: ദീപികയിൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരം ഉൾപ്പെടെ ഒരേ ദിവസം എട്ടു പുസ്തകങ്ങൾ പ്രകാശനം ചെയ്തു ഡോ. സി. വി. ആനന്ദബോസ് ചരിത്രം സൃഷ്ടിച്ചു. അടുത്തിടെ സമാപിച്ച ഷാർജ അന്തർദേശിയ പുസ്തക മേളയിലാണ് ഒരേ രചയിതാവിന്റെ എട്ടു പുസ്തകങ്ങൾ പ്രകാശനം ചെയ്തത്.
അമേരിക്ക ആസ്ഥാനമായുള്ള ഇൻഡോ അമേരിക്കൻ ലിറ്റററി ഫോറത്തിന്റെ രണ്ടു ലക്ഷം രൂപയും കീർത്തിപത്രവും അടങ്ങുന്ന ഇന്ത്യ ഇൻറർനാഷണൽ ലിറ്റററി അവാർഡും ഐഎഎസിൽ നിന്നു കേന്ദ്രസെക്രട്ടറിയായി വിരമിച്ച ആനന്ദബോസിനു ലഭിച്ചു. ദീപികയിൽ ’ഇങ്ങനെയും ഒരു ലോകം’ എന്ന പംക്തിയിൽ ആനന്ദബോസ് പ്രസിദ്ധീകരിച്ച ലേഖനങ്ങളെ അടിസ്ഥാനമാക്കി ഇംഗ്ലീഷിൽ അദ്ദേഹം രചിച്ച ’സൈലൻസ് സൗണ്ട്സ് ഗുഡ്’ എന്ന കൃതിക്കാണ് അവാർഡ് ലഭിച്ചത്. ദീപിക ബാലസഖ്യത്തിലൂടെയാണു തന്റെ സാഹിത്യ ജീവിതം ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കോട്ടയം മാന്നാനം സ്വദേശിയായ ആനന്ദബോസിന്റെ കുടുംബത്തിനു വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനുമായായുള്ള ആത്മബന്ധം സുവിദിതമാണ്. ഇപ്പോൾ വിശുദ്ധ ചാവറയച്ചനെക്കുറിച്ചുള്ള ഇംഗ്ലീഷ് പുസ്തകത്തിന്റെ പണിപ്പുരയിലാണു ബോസ്. കോർപറേറ്റ് കന്പനികളുമായി ചേർന്നു കേന്ദ്രസർക്കാർ നടപ്പാക്കുന്ന പൈതൃക സംരക്ഷണ പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവാണ് ഇപ്പോൾ ആനന്ദബോസ്. മേഘാലയ സർക്കാരിൻറെ ഉപദേഷ്ടാവും ഇൻവെസ്റ്റ്മെൻറ് പ്രമോഷൻ ബോർഡിന്റെ ചെയർമാനും കൂടിയായ ഇദ്ദേഹം യുഎൻ ഉപദേശകസമിതിയായ ഹാബിറ്റാറ്റ് അലയൻസിന്റെ ചെയർമാനായും തുടരുന്നു.
കൈതപ്പുറം ദാമോദരൻ നന്പൂതിരി ചെയർമാനായുള്ള ജൂറി ആനന്ദബോസിന്റെ പുസ്തകങ്ങളെ പ്രഥമ സ്വാതി തിരുനാൾ പുരസ്കാരത്തിനായി തെരഞ്ഞെടുത്തു. പ്രസിദ്ധമായ ജവഹർലാൽ നെഹ്റു ഫെലോഷിപ്പ്, ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമിക് ഫെലോഷിപ്പ്, ലയണ്സ് ഇന്റർനാഷണൽ അവാർഡ്, അക്ഷയ പുരസ്കാരം, ഒമാൻ കൾച്ചറൽ അവാർഡ് തുടങ്ങി നിരവധി അവാർഡുകളും ബോസിന്റെ കൃതികൾക്ക് ലഭിച്ചിട്ടുണ്ട്. മലയാളത്തിലും ഇംന്തീഷിലും ഹിന്ദിയിലുമായി ആനന്ദബോസിന്േറതായി 40 പുസ്തകങ്ങൾ ഇതിനോടകം പ്രകാശനം ചെയ്തു. കവിത, നോവൽ, ചെറുകഥ, ഉപന്യാസങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ ആനന്ദബോസ് സജീവമാണ്.
ഒരു ദിവസം എട്ടു പുസ്തകങ്ങൾ: ആനന്ദബോസിന് ചരിത്രനേട്ടം
12:07 AM Nov 21, 2019 | Deepika.com