ന്യൂഡൽഹി: ഓർത്തഡോക്സ്- യാക്കോബായ പള്ളി തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ സെമിത്തേരി ഉപയോഗം സംബന്ധിച്ച ഹർജി യാക്കോബായ വിഭാഗം പിൻവലിച്ചു. സഭാ തർക്കവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഭരണഘടന ഉറപ്പ് നൽകുന്ന വിശ്വാസവുമായി ബന്ധപ്പെടുത്തി പരിശോധിക്കണമെന്നത് അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരുന്നത്. എന്നാൽ, വിഷയം പരിശോധിച്ച ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇടപെടാൻ തയാറായില്ല. ഇക്കാര്യങ്ങൾ പരിശോധിച്ച സുപ്രീം കോടതി 1995ലും 2017ലും ഉത്തരവുകൾ പുറപ്പെടുവിച്ചതാണെന്നു രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.
എന്നാൽ, സംസ്കാരം, വിവാഹം, മാമ്മോദീസ തുടങ്ങിയവ ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങൾ ഉറപ്പ് നൽകുന്ന അവകാശ പ്രകാരം സംരക്ഷിക്കപ്പെടണമെന്നും പള്ളി തർക്കവുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിക്കണമെന്നും യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു. തർക്കത്തിലുള്ള പള്ളികളിൽ തങ്ങളുടെ വിശ്വാസികളുടെ സംസ്കാരം നടത്തുന്നത് തടയപ്പെടുന്നെന്നും അവർ ചൂണ്ടിക്കാട്ടി. അതിനു ഇത്തരം പരാതികൾ ബന്ധപ്പെട്ട അധികാര സ്ഥാപനങ്ങളാണ് പരിശോധിക്കേണ്ടതെന്നു കോടതി വാക്കാൽ നിരീക്ഷിച്ചു.
സഭാ തർക്കത്തിൽ മധ്യസ്ഥതയ്ക്കായി സംസ്ഥാന സർക്കാരിനു ചർച്ച നടത്താം. അത് 2017 ജൂലൈയിലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്താലവണമെന്നും ജസ്റ്റീസ് ചന്ദ്രചൂഡ് വ്യക്തമാക്കി. ശവ സംസ്കാരം നടത്താൻ അനുമതി നൽകിയില്ലെങ്കിൽ അതിനെതിരേ നിയമ നടപടി സ്വീകരിക്കാനാകുമെന്നും വിഷയം പൊതുവായതാണെങ്കിൽ അക്കാര്യം മറ്റൊരു ഹർജിയിലൂടെ കോടതിയിൽ ചോദ്യം ചെയ്യാവുന്നതാണെന്നും കോടതി വ്യക്തമാക്കി. ഇതേ തുടർന്ന് ഹർജി യാക്കോബായ വിഭാഗം പിൻവലിക്കുകയായിരുന്നു.
സഭാ തർക്കത്തിൽ സർക്കാർ നടത്തുന്ന ചർച്ച കോടതിയലക്ഷ്യമാണെന്നു ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നോട്ടീസയയ്ക്കണമെന്നു ഓർത്തഡോക്സ് വിഭാഗം ആവശ്യപ്പെട്ടത് തിങ്കളാഴ്ച ജസ്റ്റീസ് അരുണ് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു.
പള്ളിത്തർക്കം: സെമിത്തേരി ഉപയോഗം സംബന്ധിച്ച ഹർജി യാക്കോബായ വിഭാഗം പിൻവലിച്ചു
12:43 AM Nov 20, 2019 | Deepika.com