ന്യൂഡൽഹി: എസ്പിജിയുടെ അതീവ സുരക്ഷ പിൻവലിച്ചശേഷം നരേന്ദ്ര മോദി സർക്കാർ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു സഞ്ചരിക്കാൻ നൽകിയതു പത്തു വർഷം പഴക്കമുള്ള ടാറ്റ സഫാരിയും വീടിന് ഡൽഹി പോലീസിന്റെ കാവലും. എസ്പിജി സംരക്ഷണം പിൻവലിച്ചതിനുശേഷം സോണിയയുടെയും രാഹുലിന്റെയും പ്രിയങ്കയുടെയും വ്യക്തിഗത സംരക്ഷണ ചുമതല അർധസൈനിക വിഭാഗമായ സിആർപിഎഫിനാണ് നൽകിയിരുന്നത്. എസ്പിജി സംരക്ഷണ സമയത്ത് ബാലിസ്റ്റിക് പ്രതിരോധമുള്ള റേഞ്ച് റോവറായിരുന്നു സോണിയയും പ്രിയങ്കയും ഉപയോഗിച്ചിരുന്നത്. രാഹുൽ ഗാന്ധിക്ക് ഫോർച്യൂണറും. സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടി എസ്പിജി നേരത്തെ ഉപേക്ഷിച്ചതാണ് ടാറ്റ സഫാരി.
അതിനിടെ, സോണിയ ഗാന്ധി ഉൾപ്പെടെയുള്ളവരുടെ സംരക്ഷണത്തിനായി സായുധ സംവിധാനങ്ങളുള്ള വാഹനം വേണമെന്നു സിആർപിഎഫ് ആവശ്യപ്പെട്ടുവെങ്കിലും ഇതിനോട് കേന്ദ്രമോ എസ്പിജിയോ പ്രതികരിച്ചിട്ടില്ല. അതേസമയം, എസ്പിജി സംരക്ഷണം പിൻവലിച്ച മൻമോഹൻ സിംഗിന്റെ സംരക്ഷണവും സിആർപിഎഫിനു തന്നെ ആണെങ്കിലും ഇദ്ദേഹത്തിന് എസ്പിജിയിൽ നിന്നു സായുധ സംവിധാനങ്ങളുള്ള ബിഎംഡബ്ല്യു കാർ നൽകിയിട്ടുണ്ട്. എസ്പിജി സംരക്ഷണം പിൻവലിച്ചശേഷം സോണിയ ഗാന്ധിക്കും കുടുംബത്തിനും നൽകുന്ന പരിമിത സുരക്ഷാ സംവിധാനങ്ങളിൽ കടുത്ത ആശങ്കയുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
ടാറ്റ സഫാരിയിലെ യാത്ര ദുഷ്കരമാണെന്നും ശ്വാസം മുട്ടിയുള്ള യാത്രയാണെന്നും ചൂണ്ടിക്കാട്ടി 2016 ഏപ്രിലിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് അന്നത്തെ എസ്പിജി മേധാവി വിവേക് ശ്രീവാസ്തവയ്ക്കു കത്തു നൽകിയിരുന്നു. സായുധ സജ്ജമായ സഫാരിയുടെ പിൻസീറ്റിലിരുന്നുള്ള യാത്ര അതീവ ദുഷ്കരമാണെന്നായിരുന്നു രാഹുലിന്റെ പരാതി. എന്നാൽ, അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രാജ്നാഥ് സിംഗും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും ഇതേ വാഹനം ആണ് ഉപയോഗിക്കുന്നതെന്നും അവർക്കൊരു ബുദ്ധിമുട്ടുമുണ്ടായിട്ടില്ലെന്നുമായിരുന്നു വിശദീകരണം.
എസ്പിജി സുരക്ഷ പിൻവലിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു കോണ്‍ഗ്രസ് ഇന്നലെ പാർലമെന്റിൽ പ്രതിഷേധം ഉയർത്തി. ലോക്സഭ ചേർന്ന ഉടൻ തന്നെ വിഷയത്തിൽ പ്രതിഷേധം ഉയർത്തി കോണ്‍ഗ്രസ് അംഗങ്ങൾ ഇന്നലെ നടുത്തളത്തിലിറങ്ങി. അതോടെ സഭയിലുണ്ടായിരുന്ന ആഭ്യന്തര മന്ത്രി അമിത്ഷാ പുറത്തേക്കിറങ്ങിപ്പോയി. ജീവനു ഗുരുതര ഭീഷണി നേരിടുന്ന സോണിയ ഗാന്ധിയുടെയും മക്കളുടെയും സുരക്ഷ പിൻവലിച്ചതിൽ അമിത്ഷാ സഭയിൽ പ്രസ്താവന നടത്തണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. ഡിഎംകെ, നാഷണൽ കോണ്‍ഫറൻസ് അംഗങ്ങളും ഇതിനെ പിന്തുണച്ചു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കുന്നതിനിടെ എംപിമാരോട് തങ്ങളുടെ ഇരിപ്പിടങ്ങളിലേക്ക് മടങ്ങാൻ പലതവണ സ്പീക്കർ ആവശ്യപ്പെട്ടു. എന്നാൽ, പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ ഇനിയും ഇതാവർത്തിച്ചാൽ താൻ കർശന നടപടി എടുക്കുമെന്ന് സ്പീക്കർ ഓം ബിർല മുന്നറിയിപ്പു നൽകി.
വിഷയത്തിൽ സഭ നിർത്തി വച്ച് ചർച്ച വേണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയിരുന്നെങ്കിലും സ്പീക്കർ ഓം ബിർള അനുമതി നൽകിയില്ല. പിന്നീട് ശൂന്യവേളയിൽ വിഷയം ഉന്നയിക്കാൻ അധീർ രഞ്ജനു സ്പീക്കർ അനുമതി നൽകിയെങ്കിലും പറഞ്ഞു പൂർത്തിയാക്കാൻ അനുവദിച്ചില്ല. സോണിയയ്ക്കും രാഹുൽ ഗാന്ധിക്കും പ്രിയങ്കയും രാജ്യത്തിനു വേണ്ടി ജീവൻ നൽകിയ രണ്ടു മുൻ പ്രധാനമന്ത്രിമാരുടെ കുടുംബാംഗങ്ങളാണ്. അവരുടെ ജീവന് ഗുരുതര ഭീഷണി നിലനിൽക്കുന്നുണ്ട്.അടൽ ബിഹാരി വാജ്പേയ് പ്രധാനമന്ത്രി ആയിരുന്നപ്പോളും അവർക്ക് എസ്പിജി സംരക്ഷണം നൽകിയിരുന്നു.
എന്നാൽ, അദ്ദേഹം സംസാരിച്ചു പൂർത്തിയാക്കുന്നതിനു മുൻപ് തന്നെ സ്പീക്കർ അടുത്ത എംപിക്ക് വ്യത്യസ്ത വിഷയം ഉന്നയിക്കാൻ അനുമതി നൽകി. ഇതോടെ കോണ്‍ഗ്രസ് അംഗങ്ങൾ സഭ വിട്ടിറങ്ങിപ്പോയി. തുടർന്ന് ഡിഎംകെ നേതാവ് ടി.ആർ ബാലുവും ഇതേ വിഷയം ഉന്നയിച്ചു. സോണിയ ഗാന്ധിക്കും കുടുംബത്തിനും ഗുരുതര ഭീഷണിയുണ്ടെന്നു ബാലുവും ചൂണ്ടിക്കാട്ടി. എന്നാൽ, അദ്ദേഹം സംസാരിച്ചു പൂർത്തിയാക്കാൻ അനുവദിക്കാതെ സ്പീക്കർ മറ്റൊരാൾക്ക് അവസരം നൽകി. അതോടെ ഡിഎംകെ അംഗങ്ങളും സഭ വിട്ടിറങ്ങിപ്പോയി.
സെബി മാത്യു
സോണിയയ്ക്കു പഴഞ്ചൻ സഫാരിയും വീട്ടുകാവലിനു ഡൽഹി പോലീസും
11:36 PM Nov 19, 2019 | Deepika.com