ന്യൂഡൽഹി: ബിജെപിയെ മാറ്റിനിർത്തി ശിവസേന- എൻസിപി- കോണ്‍ഗ്രസ് സർക്കാർ രൂപീകരിക്കുന്നതിൽ മുന്നോട്ടെങ്കിലും വീണ്ടും സന്ദേഹവും ആശയക്കുഴപ്പവും അനിശ്ചിതത്വവും. ഏതാനും കാര്യങ്ങൾ കൂടി തീരുമാനിക്കാനുണ്ടെന്നും കൂടുതൽ ചർച്ചകൾ ഇനിയും നടത്തുമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും എൻസിപി നേതാവ് ശരത് പവാറും ഇന്നലെ വൈകുന്നേരം നടത്തിയ ദീർഘമായ ചർച്ചയ്ക്കു ശേഷം വ്യക്തമാക്കി.
എന്നാൽ,സർക്കാർ രൂപീകരണമോ പൊതുമിനിമം പരിപാടിയോ സോണിയയുമായി ചർച്ച ചെയ്തില്ലെന്നു പവാർ അവകാശപ്പെട്ടു. ഇതോടെ മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം നീളുമെന്നു തീർച്ചയായി. സഖ്യസർക്കാർ രൂപീകരിക്കാനുള്ള കരാറും പൊതുമിനിമം പരിപാടിയും സംബന്ധിച്ച ഡീൽ അംഗീകരിക്കുന്നതിനു തൊട്ടുമുന്‍പാണ് എൻസിപിയുടെ പിന്നോട്ടുപോക്കെന്നത് അദ്ഭുതപ്പെടുത്തി.
എന്നാൽ, ചർച്ചകൾ തുടരുമെന്നും രണ്ടു ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും മുതിർന്ന കോണ്‍ഗ്രസ് നേതാക്കൾ ദീപികയോടു പറഞ്ഞു. ശിവസേനയുടെ നേതൃത്വത്തിൽ എൻസിപിയും കോണ്‍ഗ്രസും ചേർന്നു സർക്കാർ ഉണ്ടാക്കാനുള്ള ചർച്ചകൾ ഉപേക്ഷിച്ചിട്ടില്ലെന്നും എല്ലാ സാധ്യതകളും പരിഗണനയിലുണ്ടെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ശിവസേനയുമായി ചേരുന്നതിനോട് ആശയപരമായി കോണ്‍ഗ്രസിനുള്ള പ്രതിബന്ധങ്ങൾ ശേഷിക്കുന്നുണ്ടെന്നും നേതാക്കൾ സൂചന നൽകി.
നിയമസഭാ തെരഞ്ഞെടുപ്പിൽ ശിവസേന എതിരാളികളായിരുന്നുവെന്നും പിന്നെങ്ങനെയാണ് അവരുമായി ചേർന്ന് എൻസിപി സർക്കാരുണ്ടാക്കുകയെന്നും ഇന്നലെ രാവിലെ പവാർ നടത്തിയ പ്രസ്താവന ആശയക്കുഴപ്പം കൂട്ടി.
ഇതോടൊപ്പം രാജ്യസഭയിലെ ചർച്ചയ്ക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ എൻസിപിയെയും ബിജെഡിയെയും പ്രത്യേകം പുകഴ്ത്തിയതും രാഷ്ട്രീയകേന്ദ്രങ്ങൾ കൂട്ടിവായിക്കാതെ തരമില്ലായിരുന്നു. ബിജെപിക്ക് ആദ്യ മൂന്നു വർഷവും രണ്ടു വർഷം ശിവസേനയ്ക്കും മുഖ്യമന്ത്രിസ്ഥാനം നൽകി പ്രതിസന്ധി പരിഹരിക്കാനുള്ള ഫോർമുല ചർച്ച ചെയ്തു വരുകയാണെന്നും ബിജെപി- ശിവസേന സർക്കാർ ഉണ്ടാകുമെന്നു ശുഭാപ്തി വിശ്വാസം ഉണ്ടെന്നും കേന്ദ്രമന്ത്രിയും ആർപിഐ നേതാവ് രാംദാസ് അത്താവാലെ ഇന്നലെ പറഞ്ഞതും ശ്രദ്ധേയമാണ്.
പവാറിന്റെ അടുത്ത ബന്ധു അജിത് പവാറിനും മുതിർന്ന എൻസിപി നേതാവ് പ്രഫുൽ പട്ടേലിനുമെതിരേയുള്ള എൻഫോഴ്സ്മെന്റ് കേസുകളും റെയ്ഡുകളും ഡെമോക്ലിസിന്റെ വാൾ പോലെ എൻസിപിക്കു മേൽ ഭീഷണി ഉയർത്തുന്നതാണു സ്ഥിതിഗതികളിൽ മാറ്റം വരുത്തുന്നതെന്ന അഭ്യൂഹം ശക്തമാണ്. ബിജെപിയെ മാറ്റിനിർത്തി ബദൽ സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചാൽ എൻസിപി നേതാക്കൾക്കെതിരേ കേന്ദ്ര ഏജൻസികൾ കർശനമായ നടപടികളിലേക്കു നീങ്ങുമെന്നതാണു ഭീഷണി. മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ ജയിലിൽ അടച്ചതുപോലെ പ്രഫുൽ പട്ടേലിനെയും അജിത് പവാറിനെയും അഴിക്കുള്ളിലാക്കുമെന്ന ഭയപ്പാട് എൻസിപിയെ വെട്ടിലാക്കുന്നതായാണു റിപ്പോർട്ട്.
ബിജെപിയെ കൂടാതെയുള്ള സഖ്യസർക്കാരിന് 170 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന ശിവസേനയുടെ അവകാശവാദത്തെക്കുറിച്ച് അറിയില്ലെന്നാണ് ഇന്നലെ ശരത് പവാർ പ്രതികരിച്ചത്. ശിവസേനയോട് അക്കാര്യം ചോദിക്കാനായിരുന്നു പവാറിന്റെ മറുപടി.
മഹാരാഷ്ട്ര: തീരുമാനം നീളുന്നു; പവാർ സോണിയയെ കണ്ടു
01:11 AM Nov 19, 2019 | Deepika.com