ന്യൂഡല്‍ഹി: തലസ്ഥാന നഗരിയെ ജെഎന്‍യു വിദ്യാര്‍ഥികളുടെ പ്രതിഷേധ സമരം. ഹോസ്റ്റല്‍ ഫീസ് വര്‍ധന പൂര്‍ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് നേരെ പോലീസ് നടത്തിയ ലാത്തിചാര്‍ജില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. വിദ്യാര്‍ഥികളുടെ സമരത്തിലേക്ക് പൊലീസും സിആര്‍പിഎഫ് ജവാന്മാരും ഇരച്ചുകയറുകയായിരുന്നു.
തെരുവുവിളക്കുകള്‍ അണച്ച ശേഷമായിരുന്നു ലാത്തിചാര്‍ജ്. വിദ്യാര്‍ഥികള്‍ ചിതറിയോടി. സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം വിദ്യാര്‍ഥികളെ ചര്‍ച്ചയ്ക്കു വിളിച്ചതിന് പിന്നാലെയായിരുന്നു ലാത്തിചാര്‍ജ്. വിദ്യാര്‍ഥികളുടെ സമരം അകമാസക്തമായതിനെത്തുടര്ന്ന് രാജ്യതലസ്ഥാനത്തെ നാല് മെട്രോ സ്റ്റേഷനുകള്‍ താത്കാലികമായി അടച്ചു. ഉദ്യോഗ് ഭവന്, പട്ടേല്‍ ചൗക്ക്, ലോക് കല്യാണ്‍ മാര്‍ഗ്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് സ്റ്റേഷനുകളുടെ പ്രവേശന കവാടങ്ങളാണ് താത്കാലികമായി അടച്ചത്.
പോലീസിന്റെ നിര്‍ദേശ പ്രകാരമാണ് നാല് പ്രധാന മെട്രോ സ്റ്റേഷനുകള്‍ അടച്ചതെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് (ഡി.എംആര്‍സി) ട്വിറ്ററിലൂടെ അറിയിച്ചു.
ഈ നാലു സ്റ്റേഷനുകളിലും മെട്രോ ട്രെയിനുകള്‍ തത്കാലം നിര്‍ത്തില്ലെന്നും ഡിഎംആര്‍സി വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ പാര്‍ലമെന്റ് മാര്‍ച്ച് രാവിലെ അക്രമാസക്തമായതിനെത്തുടര്‍ന്ന് 50 ഓളം വിദ്യാര്‍ഥികളെ ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അവരെ ഏറെ വൈകിയും വിട്ടയച്ചിട്ടില്ല.
ഹോസ്റ്റല്‍ ഫീസ് വര്‍ധന പിന്‍വലിക്കുകയും കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ വിട്ടയയ്ക്കുകയും ചെയ്യുന്നതുവരെ പ്രക്ഷോഭം തുടരുമെന്നാണ് ജെഎന്‍യു വിദ്യാര്‍ഥികള്‍ പറയുന്നത്. ഹോസ്റ്റല്‍ ഫീസ് വര്‍ധന അടക്കമുള്ളവ പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്ന് എം.പിമാരോട് അഭ്യര്‍ഥിക്കാനാണ് പാര്‍ലമെന്റ് ലക്ഷ്യമാക്കി നീങ്ങിയതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
ഹോസ്റ്റല്‍ ഫീസ് വര്‍ധന ജെ.എന്‍.യു അധികൃതര്‍ നേരത്തെ ഭാഗികമായി പിന്‍വലിച്ചിരുന്നു. എന്നാല്‍, പൂര്‍ണമായി പിന്‍വലിക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് ഐഷെ ഘോഷ് ഉള്‍പ്പെടെ അന്‍പതിലേറെ വിദ്യാര്‍ഥികളെയാണ് കസ്റ്റഡിയിലെടുത്തത്.
എന്നാല്‍, മറ്റൊരു റോഡിലൂടെ മാര്‍ച്ച് തുടര്‍ന്ന വിദ്യാര്‍ഥികള്‍ കിലോമീറ്ററോളം നടന്നു ജോര്ബാഗിലെത്തി. വൈകുന്നേരം ആറരയോടെ ചര്‍ച്ചയ്ക്കായി യൂണിയന് ഭാരവാഹികളെ പോലീസ് ക്ഷണിച്ചെങ്കിലും നടന്നില്ല. ജോര്‍ബാഗില്‍ നിന്ന് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഭാഗം വരെ വിദ്യാര്‍ഥികളെ ഓടിച്ചു.
ജെഎന്‍യു വിഷയം പാര്‍ലമെന്റിലും ചര്‍ച്ചയായി. വിഷയം ഉന്നയിച്ച ബിഎസ്പി അംഗം ഡാനിഷ് അലിക്കു പിന്തുണയുമായി കോണ്‍ഗ്രസുമെത്തി. ഇതിനിടെ വിഷയം രമ്യമായി പരിഹരിക്കാന്‍ കേന്ദ്ര മാനവശേഷി മന്ത്രാലയം മൂന്നംഗ സമിതിക്കു രൂപീകരിച്ചു.
യുജിസി മുന്‍ ചെയര്മാന് പ്രഫ. വി.എസ്. ചൗഹാന്, ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍(എഐസിടിഇ) ചെയര്മാന് പ്രഫ. അനില്‍ സഹശ്രബുദ്ധ, യുജിസി സെക്രട്ടറി പ്രഫ. രജനീഷ് ജെയിന് എന്നിവരുള്‍പ്പെടുന്ന സമിതിയെയാണു വിദ്യാര്‍ഥികളും സര്‍വകലാശാല അധികൃതരുമായി ചര്‍ച്ച നടത്തി വിഷയം രമ്യമായി പരിഹരിക്കാന്‍ നിയോഗിച്ചിരിക്കുന്നത്.
ജെഎൻയു സമരത്തിൽ ഡൽഹി സ്തംഭിച്ചു
01:11 AM Nov 19, 2019 | Deepika.com