ന്യൂഡൽഹി: ഓർത്തഡോക്സ്- യാക്കോബായ സഭാ തർക്കം പരിഹരിക്കാൻ സർക്കാർ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ പ്രവർത്തനം തടയാനാകില്ലെന്ന് സുപ്രീം കോടതി. സർക്കാരിനു ചർച്ചകളിലൂടെയും കോടതി വിധി നടപ്പിലാക്കാനാകുമെന്നും ജസ്റ്റീസുമാരായ അരുണ്‍ മിശ്ര, ഇന്ദിരാ ബാനർജി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. സഭാ തർക്ക കേസിൽ കോടതി വിധി നടപ്പിലാക്കാത്തതിനെതിരേ നൽകിയ ഹർജിയിൽ ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയവർക്കെതിരേ കോടതിയലക്ഷ്യത്തിനു നോട്ടീസ് അയയ്ക്കണമെന്ന ഓർത്തഡോക്സ് സഭയുടെ ആവശ്യത്തിലും കോടതി വിസമ്മതം അറിയിച്ചു.
കോടതിവിധിക്കെതിരേ സർക്കാർ ഉത്തരവിറക്കാത്തിടത്തോളം കോടതിയലക്ഷ്യമാവില്ല. ഇരു വിഭാഗങ്ങളെയും ചർച്ചയ്ക്കു വിളിക്കുകയാണ് മന്ത്രിസഭാ സമിതി ചെയ്തത്. അതെങ്ങനെ കോടതിയലക്ഷ്യമാവുമെന്നും രണ്ടംഗ ബെഞ്ച് ചോദിച്ചു. വിധി നടപ്പിലാക്കുന്നതിനായി സർക്കാരിനു മധ്യസ്ഥ ചർച്ച നടത്താനാകും. സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനങ്ങളിൽ ഇടപെടുന്നില്ലെന്നും കോടതി വിശദമാക്കി. മലങ്കര സഭാ തർക്ക കേസ് പതിറ്റാണ്ടുകളായി നീണ്ടുനിൽക്കുന്നതാണെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര ചൂണ്ടിക്കാട്ടി. താൻ തന്നെ ഇരുപതോളം ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ കേസിൽ സുപ്രീംകോടതി വിധിക്കെതിരേ കീഴ്കോടതികൾ ഉത്തരവു പുറപ്പെടുവിക്കരുതെന്നു നിർദേശിച്ചിട്ടുണ്ട്. എന്നാൽ, ചെറിയ വിഷയങ്ങളിൽ കോടതിയലക്ഷ്യ നടപടികൾ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര വ്യക്തമാക്കി.
സുപ്രീംകോടതി വിധി നടപ്പിലാക്കാതിരിക്കാനാണു സർക്കാരും പോലീസും ശ്രമിക്കുന്നതെന്നായിരുന്നു ഓർത്തഡോക്സ് സഭയുടെ വാദം. എന്നാൽ, വിഷയത്തിൽ പുതിയ അപേക്ഷ നൽകിയാൽ ഉദ്യോഗസ്ഥരിൽ നിന്നു വിവരങ്ങൾ തേടാമെന്നു കോടതി ഓർത്തഡോക്സ് വിഭാഗത്തെ അറിയിച്ചു. 1934ലെ മലങ്കര സഭാ ഭരണഘടനാ പ്രകാരം പള്ളികളിൽ ഭരണം നടത്തണമെന്ന 2017ലെ വിധി വരിക്കോലി, ചെറുകുന്നം, മംഗലം ഡാം, എരുക്കുംചിറ, മണ്ണത്തൂർ പള്ളികളിൽ നടപ്പിലാക്കുന്നില്ലെന്നും ഓർത്തഡോക്സ് സഭ കോടതിയെ അറിയിച്ചു.
ഓർത്തഡോക്സ്- യാക്കോബായ സഭാ തർക്കം: മന്ത്രിസഭാ ഉപസമിതിയെ തടയാനാകില്ലെന്നു സുപ്രീംകോടതി
01:11 AM Nov 19, 2019 | Deepika.com