ന്യൂഡൽഹി: ജമ്മു കാഷ്മീർ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ എളുപ്പവഴി ക്രിയയെ കടന്നാക്രമിച്ച് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്.
രാജ്യസഭയ്ക്ക് നിയമ നിർമാണത്തിൽ വലിയ പ്രാധാന്യം നൽകേണ്ടതുണ്ട്. രാജ്യത്ത് സുപ്രധാന മാറ്റങ്ങൾ കൊണ്ടുവരുന്പോൾ അക്കാര്യം രാജ്യസഭയിൽ ചർച്ച ചെയ്യേണ്ടതായിട്ടുമുണ്ട്. ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കുകയും അതിന്റെ അതിർത്തികൾ പുനർനിർണയിക്കുകയും ചെയ്യുന്പോൾ വിഷയം രാജ്യസഭയിൽ ചർച്ച ചെയ്തിരിക്കണമെന്നും മൻമോഹൻ സിംഗ് പറഞ്ഞു. ജമ്മു കാഷ്മീരിന് പ്രത്യേക സംസ്ഥാന പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ സംഭവത്തെ നേരിട്ടെടുത്തു പറയാതെ ആയിരുന്നു മൻമോഹന്റെ വിമർശനം. രാജ്യസഭയുടെ 250-ാം സെഷന്റെ ഭാഗമായി നടന്ന സംവാദത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യസഭയെ ഇന്നത്തെതു പോലെ ആക്കി മാറ്റിയതിനും നിലവിലെ പ്രാധാന്യം ഉണ്ടാക്കിയെടുത്തതിനും പ്രഥമ പ്രധാനമന്ത്രി ജഹവർലാൽ നെഹ്റുവിനോടാണ് നന്ദി പറയേണ്ടത്. ഭരണസംവിധാനത്തിന്റെ സന്തുലനാവസ്ഥ നിലനിർത്തുന്നതിൽ രാജ്യസഭയ്ക്കു സുപ്രധാന പങ്കാണുള്ളത്. ഭൂരിപക്ഷ സംവിധാനത്തിലും രാജ്യസഭയ്ക്ക് സുപ്രധാന പങ്കാണുള്ളത്. വികാരവിക്ഷോഭത്തിന്റെ പേരിൽ ഒരു നിയമം പോലും ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും മൻമോഹൻ ചൂണ്ടിക്കാട്ടി.
പാർലമെന്ററി സംവിധാനത്തിൽ രാജ്യസഭയ്ക്ക് തുല്യ പങ്കാളിത്തം കൊണ്ടുവന്നത് നെഹ്റുവാണ്. നെഹ്റുവിന്റെ ശ്രമങ്ങൾ ഇല്ലായിരുന്നെങ്കിൽ പാർലമെന്ററി സംവിധാനത്തിൽ രാജ്യസഭ രണ്ടാമനായി പിന്തള്ളപ്പെട്ടു പോകുമായിരുന്നു എന്നും മൻമോഹൻ സിംഗ് ചൂണ്ടിക്കാട്ടി. ബില്ലുകൾ രാജ്യസഭയുടെ മുന്നിലെത്തിക്കുന്നതിന് മുൻപ് എല്ലാ നപടിക്രമങ്ങളും പൂർത്തീകരിക്കണം. രാജ്യസഭയിലൂടെ എളുപ്പവഴിയിൽ ധനബില്ലുകൾ പാസാക്കിയെടുക്കുന്ന ദുരുപയോഗം കണ്ടുവരുന്നുണ്ട്. രാജ്യസഭയുടെ അന്തസ് കുറയ്ക്കുന്ന പ്രവൃത്തികൾ ഒന്നുംതന്നെ നടക്കുന്നില്ലെന്ന് പാർലമെന്റ് ഉറപ്പുവരുത്തണമെന്നും മൻമോഹൻ സിംഗ് ആവശ്യപ്പെട്ടു.
പാർലമെന്ററി സംവിധാനത്തിൽ രാജ്യസഭയ്ക്കു സുപ്രധാന പങ്ക്: മൻമോഹൻ സിംഗ്
01:09 AM Nov 19, 2019 | Deepika.com