ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് തുടങ്ങും. എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയാറാണെന്നും സുപ്രധാന ബില്ലുകൾ പാസാക്കാൻ പ്രതിപക്ഷം സഹകരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടത്തിയ സർവകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ, തൊഴിലില്ലായ്മ, സാന്പത്തിക പ്രതിസന്ധി, വിലക്കയറ്റം തുടങ്ങിയവ രാജ്യത്തെ ജനങ്ങളെ വലയ്ക്കുകയാണെന്നും അക്കാര്യങ്ങൾ അടിയന്തരമായി ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാക്കൾ അറിയിച്ചു.
കാഷ്മീർ വിഷയമാണ് മറ്റൊരു പ്രധാന വിഷയം. അക്കാര്യത്തിൽ അടിയന്തരമായി സഭ ചർച്ച നടത്തണം. കാഷ്മീരിലെ നിയന്ത്രണങ്ങളുടെ പേരിൽ വീട്ടുതടങ്കലിലാക്കിയ നാഷണൽ കോണ്‍ഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ളയെ പാർലമെന്റിൽ ഹാജരാകാൻ അനുവദിക്കണമെന്നും കോണ്‍ഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയും രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദും ആവശ്യപ്പെട്ടു.
ഐഎൻഎക്സ് മീഡിയ കേസിൽ ജയിലിൽ കഴിയുന്ന മുൻ ധനമന്ത്രി പി. ചിദംബരത്തിനും സഭയിൽ ഹാജരാകാൻ അനുമതി നൽകണമെന്നും ആസാദ് ആവശ്യപ്പെട്ടു. കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി വിളിച്ചു ചേർത്ത യോഗത്തിൽ വിവിധ പാർട്ടികളുടെ പ്രതിനിധികളായി 27 നേതാക്കളാണ് പങ്കെടുത്തത്.
ഇന്നു മുതൽ ഡിസംബർ 13 വരെ നടക്കുന്ന സമ്മേളനത്തിൽ 27 ബില്ലുകൾ പാസാക്കിയെടുക്കാനാണ് സർക്കാരിന്റെ നീക്കമെന്നാണു റിപ്പോർട്ടുകൾ. കോർപറേറ്റ് നികുതി കുറച്ചത്, ഇ-സിഗരറ്റ് നിരോധനം, ഡൽഹിയിലെ അനധികൃത കോളനികൾ ക്രമപ്പെടുത്തൽ, ജോലിയിലുള്ള ഡോക്ടർമാരെ മർദിക്കുന്നതു തടയാനുള്ള നിയമം തുടങ്ങിയവ ഇതിൽ ഉൾപ്പെടും. അതേസമയം, ഇതോടൊപ്പം സർക്കാർ പാസാക്കിയെടുക്കാൻ ഉദ്ദേശിക്കുന്ന പൗരത്വ ബിൽ ഏതു വിധേനയും തടയുമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ വ്യക്തമാക്കുന്നു.
പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നു മുതൽ
12:23 AM Nov 18, 2019 | Deepika.com