ന്യൂഡൽഹി: കോഴിക്കോട് പന്തീരങ്കാവിൽ വിദ്യാർഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരേ കടുത്ത വിമർശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ. യുഎപിഎ പോലുള്ള കരിനിയമങ്ങൾക്കെതിരേ ശക്തമായ നിലപാടെടുക്കുന്പോൾ പാർട്ടി ഭരിക്കുന്ന സംസ്ഥാനത്ത് ഈ നിയമം ചുമത്തി അറസ്റ്റ് നടത്തിയത് ക്ഷീണമുണ്ടാക്കിയെന്നു മിക്ക അംഗങ്ങളും വിമർശിച്ചു.
പോലീസാണ് വിദ്യാർഥികൾക്കെതിരേ യുഎപിഎ ചുമത്തിയതെന്നും വിഷയം സർക്കാരിന്റെ പരിഗണനയ്ക്കു വരുന്പോൾ ഉചിതമായ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. എന്നാൽ, മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ് മിക്ക അംഗങ്ങളും നിലപാട് അറിയിച്ചത്.
കേന്ദ്രസർക്കാർ യുഎപിഎ നിയമ ഭേദഗതി കൊണ്ടുവന്നപ്പോൾ അതിനെ സിപിഎം ശക്തമായ രീതിയിൽ എതിർത്തതാണ്. അത് കരിനിയമമാണെന്ന നിലപാടിൽ മാറ്റമില്ല. ആ സാഹചര്യത്തിൽ പാർട്ടി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തരത്തിലൊരു സംഭവം ഉണ്ടാകരുതെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
ഇതേത്തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണം നൽകിയത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
പോലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവകാശത്തിൽ സർക്കാർ ഇടപെടില്ലെന്നും ഇപ്പോൾ എടുത്തിരിക്കുന്നത് പോലീസ് നടപടി മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയങ്ങൾ പരിശോധിച്ചതിനു ശേഷം സർക്കാരിന് ഇടപെടാൻ കഴിയുന്ന ഘട്ടത്തിൽ ഉചിതമായ നടപടിയെടുക്കുമെന്നും പിണറായി പിബി യോഗത്തെ അറിയിച്ചു. വിഷയം ജനുവരിയിൽ നടക്കുന്ന കേന്ദ്ര കമ്മിറ്റിയിലും ചർച്ചയാകുമെന്നും സൂചനയുണ്ട്. ശബരിമലയിൽ ലിംഗ സമത്വം വേണമെന്ന സിപിഎം നിലപാടിൽ മാറ്റമില്ലെന്നു പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും വ്യക്തമാക്കി.
ആക്ടിവിസ്റ്റുകൾക്ക് ആക്ടിവിസം കാണിക്കാനുള്ള ഇടമല്ല ശബരിമലയെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയ പ്രസ്താവനയ്ക്കെതിരേ പിബി യോഗം അതൃപ്തി രേഖപ്പെടുത്തിയതായും സൂചനയുണ്ട്. അതേസമയം, ശബരിമല വിഷയത്തിൽ സുപ്രീം കോടതിയുടെ അടുത്തിടെയുള്ള വിധിയിൽ വ്യക്തതയില്ലെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. ബലമുപയോഗിച്ച് ആരെയും ശബരിമലയിൽ കയറ്റില്ല. ലിംഗ സമത്വം വേണമെന്നു തന്നെയാണ് പാർട്ടി നിലപാടെന്നും പിബി ആവർത്തിച്ചു.
കടുത്ത വിമർശനവുമായി സിപിഎം പിബി
12:23 AM Nov 18, 2019 | Deepika.com