ന്യൂഡൽഹി: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർഥിനി ഫാത്തിമാ ലത്തീഫിന്റെ മരണത്തിൽ കേന്ദ്രസർക്കാർ ഇടപെടുന്നു. വിഷയത്തിൽ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്റിയാലുമായി കൂടിക്കാഴ്ച നടത്തി.
ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആർ.സുബ്രഹ്മണ്യവും ചർച്ചയിൽ പങ്കെടുത്തു. സുബ്രഹ്മണ്യം ഇന്ന് ചെന്നൈയിലെത്തി സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കേന്ദ്രത്തിനു റിപ്പോർട്ട് നൽകും. പെണ്‍കുട്ടിയുടെ ബന്ധുക്കളുമായും അധ്യാപകരുമായും സഹപാഠികളുമായും അദ്ദേഹം സംസാരിക്കും. മരണത്തിൽ ദുരൂഹതയുണ്ടെന്നത് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങൾ ഫാത്തിമയുടെ പിതാവ് ലത്തീഫ് ഉന്നയിച്ചിരുന്നു.
അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടയുടൻ ലത്തീഫിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നതായി മുരളീധരൻ പറഞ്ഞു. തുടർന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി സംസാരിച്ചു. കുറ്റക്കാരെ കണ്ടെത്താനുള്ള പരിശ്രമം കേന്ദ്ര സർക്കാർ നടത്തും. അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കാനും കുടുംബത്തിന് നീതി ഉറപ്പാക്കാനും അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു. കുറ്റക്കാരെ കണ്ടെത്താനും സത്യം പുറത്തു കൊണ്ടുവരാനും കഴിയുമെന്ന പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.
ഫാത്തിമയുടേത് തൂങ്ങിമരണമാണെന്നും നൈലോൺ കയറിലാണെന്ന് തൂങ്ങിമരിച്ചതെന്നും എഫ്ഐആറിൽ പറയുന്നു.
മദ്രാസ് ഐഐടി വിദ്യാർഥിനിയുടെ മരണം: കേന്ദ്രം ഇടപെടുന്നു
01:13 AM Nov 17, 2019 | Deepika.com