ന്യൂഡൽഹി: ബാങ്കുകളിലെ നിക്ഷേപത്തിനുള്ള ഇൻഷ്വറൻസ് പരിധി ഉയർത്തുമെന്നു ധനമന്ത്രി നിർമല സീതാരാമൻ. ഇപ്പോൾ ഒരു ലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങൾക്കാണ് ഇൻഷ്വറൻസ്. ഇതുയർത്തുന്നതിനുള്ള ബിൽ അടുത്ത പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കും.
എത്രയായിരിക്കും പുതിയ പരിധി എന്നു മന്ത്രി അറിയിച്ചില്ല.
പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ തകർച്ചയുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. പല സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്കു പുതിയ നിയന്ത്രണ സംവിധാനം വരും.
ടെലികോം കന്പനികൾ
മൊബൈൽ കന്പനികൾക്കു കേന്ദ്രം സഹായം നൽകുമെന്നും ഒരു കന്പനിയും തകരാൻ അനുവദിക്കില്ലെന്നും നിർമല പറഞ്ഞു.
എയർടെലും വോഡഫോൺ ഐഡിയയുംകൂടി കഴിഞ്ഞ ത്രൈമാസത്തിൽ 74,000 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയ സാഹചര്യത്തിലാണിത്.
മൊബൈൽ കന്പനികളുടെ വരുമാനം സംബന്ധിച്ച സുപ്രീംകോടതി വിധി മൂലമാണ് ഈ കന്പനികളെ പാപ്പരാക്കുന്ന ബാധ്യത വന്നത്. മൊത്തം ടെലികോം മേഖലയ്ക്ക് 1.33 ലക്ഷം കോടിയുടെ അധികബാധ്യത വിധി മൂലം വരും. കന്പനികൾ തകരാത്ത വിധത്തിൽ സഹായ-ആശ്വാസ നടപടികൾ ഉണ്ടാക്കാൻ സെക്രട്ടറിമാരുടെ സമിതിയെ ഗവൺമെന്റ് നിയോഗിച്ചിട്ടുണ്ട്.
ബാങ്ക് നിക്ഷേപ ഇൻഷ്വറൻസ് ഇങ്ങനെ:
* റിസർവ് ബാങ്കിന്റെ ഉപകന്പനിയായ ഡെപ്പോസിറ്റ് ഇൻഷ്വറൻസ് ആൻഡ് ക്രെഡിറ്റ് ഗാരന്റി കോർപറേഷൻ (ഡിഐസിജിസി) ആണ് ഇൻഷ്വറൻസ് നൽകുന്നത്.
* ബാങ്ക് അടച്ചുപൂട്ടുന്പോൾ മാത്രമാണ് ഇൻഷ്വറൻസ് തുക നൽകുക. നിലനിൽക്കുന്പോൾ നൽകില്ല.
* മുതലും പലിശയും ചേർന്ന പരമാവധി തുകയാണ് ഒരുലക്ഷം രൂപ. 1993-ൽ നിശ്ചയിച്ചതാണ് ഈ പരിധി.
* സേവിംഗ്സ്, ഫിക്സഡ്-റെക്കറിംഗ് നിക്ഷേപങ്ങളെല്ലാം ഇൻഷ്വറൻസ് പരിധിയിൽ വരും.
* തകർന്ന ബാങ്കിന്റെ പല ശാഖകളിൽ ഒരാൾക്ക് നിക്ഷേപമുണ്ടെങ്കിൽ എല്ലാംകൂടി ഒന്നിച്ചു പരിഗണിച്ചാണ് ഇൻഷ്വറൻസ് നൽകുക. അപ്പോഴും പരമാവധി ഒരുലക്ഷം മാത്രം.
* ഒരാൾക്ക് പല ബാങ്കുകളിൽ നിക്ഷേപമുണ്ടെങ്കിൽ അവ ഒന്നിച്ചു പരിഗണിക്കില്ല. ഓരോ ബാങ്കിലെയും കാര്യം ഓരോന്നായി പരിഗണിക്കും.
* നിക്ഷേപ ഇൻഷ്വറൻസിനു നിക്ഷേപകൻ പ്രീമിയം അടയ്ക്കേണ്ട. ബാങ്കാണു പ്രീമിയം അടയ്ക്കുന്നത്.
ബാങ്ക് നിക്ഷേപങ്ങളുടെ ഇൻഷ്വറൻസ് കൂട്ടും
12:58 AM Nov 16, 2019 | Deepika.com