നാഗ്പുർ/മുംബൈ: മറാഠാ രാഷ്ട്രീയത്തിൽ വഴിത്തിരിവു സൃഷ്ടിച്ചു കോൺഗ്രസിന്റെയും എൻസിപിയുടെയും പിന്തുണയോടെ ശിവസേനയുടെ സർക്കാർ വരുന്നു. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ രൂപവത്കരിക്കുന്ന സർക്കാരിന്റെ മുഖ്യമന്ത്രിപദവി അഞ്ചുവർഷവും ശിവസേനയ്ക്കായിരിക്കുമെന്നാണു ധാരണ. കോൺഗ്രസിന്റെയും എൻസിപിയുടെയും ഉപമുഖ്യമന്ത്രിമാർ ഉണ്ടാകും. എൻസിപിക്ക് 14ഉം കോണ്ഗ്രസിനു 12ഉം വീതം മന്ത്രിസ്ഥാനവും ഉണ്ടാകും.
വ്യത്യസ്ത ആശയധാരകളുള്ള മൂന്നു പാർട്ടികളും ചേർന്നുള്ളതാണ് സർക്കാരെങ്കിലും കാലാവധി പൂർത്തിയാക്കുമെന്നും സദ്ഭരണമാണു ലക്ഷ്യമിടുന്നതെന്നും മൂന്നു പാർട്ടിയുടേയും നേതാക്കൾ അവകാശപ്പെടുന്നു. തെരഞ്ഞെടുപ്പിൽ ബിജെപി-ശിവസേനാ മഹാസഖ്യം കേവലഭൂരിപക്ഷം നേടിയെങ്കിലും മുഖ്യമന്ത്രിപദത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് സർക്കാർ രൂപവത്കരണം അസാധ്യമാവുകയായിരുന്നു. ഇതേത്തുടർന്ന് സംസ്ഥാനത്ത് രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
മുംബൈയിൽ വ്യാഴാഴ്ച മൂന്നു കക്ഷികളുടെയും നേതാക്കൾ യോഗം ചേർന്നു പൊതുമിനിമം പരിപാടിയുടെ പ്രാഥമിക രൂപം തയാറാക്കിയിരുന്നു. അന്തിമാംഗീകാരത്തിനായി മൂന്നു പാർട്ടികളുടെയും ഉന്നത നേതൃത്വത്തിനു സമർപ്പിച്ചിരിക്കുകയാണിത്.
വികസനത്തിലൂന്നിയ ഭരണമാണു ലക്ഷ്യമെന്നും പുതിയ സർക്കാർ അഞ്ചുവർഷം കാലാവധി പൂർത്തിയാക്കുമെന്നും എൻസിപി നേതാവ് ശരദ് പവാർ നാഗ്പുരിൽ പറഞ്ഞു. ഇടക്കാല തെരഞ്ഞെടുപ്പിനു സാധ്യതയില്ല. സർക്കാർ രൂപീകരിക്കുക മാത്രമല്ല കാലാവധി പൂർത്തിയാക്കുകയും ചെയ്യും- പവാർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മുഖ്യമന്ത്രിപദം സംബന്ധിച്ച തർക്കത്തിനില്ലെന്ന് എൻസിപിയും വ്യക്തമാക്കി. ശിവസേനയ്ക്കായിരിക്കും മുഖ്യമന്ത്രിപദവിയെന്നു പാർട്ടി നേതാവ് നബാവ് മാലിക് മുംബൈയിൽ പറഞ്ഞു.
അഞ്ചുവർഷമല്ല അടുത്ത 25 വർഷം ഭരണം തുടരുമെന്നു ശിവസേനാ നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു. അഞ്ചുവർഷത്തേക്കല്ല സർക്കാരിനു നേതൃത്വം നൽകുന്നതെന്നും റൗത്ത് വ്യക്തമാക്കി. എൻസിപിയും കോൺഗ്രസുമായി മുഖ്യമന്ത്രിപദം പങ്കിടുമോയെന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസുമായുള്ള സഖ്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ, സ്വാതന്ത്ര്യസമരത്തിലുൾപ്പെടെ വലിയ സംഭാവനകൾ നൽകിയ കോൺഗ്രസ് മഹാരാഷ്ട്രയുടെ വികസനത്തിലും നിർണായക പങ്കുവഹിച്ചുവെന്ന് റൗത്ത് ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിൽ മുന്പ് ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള പുരോഗമന ജനാധിപത്യ സഖ്യം (1978-80) ബിജെപിയുടെ പൂർവരൂപമായ ജനസംഘത്തിന്റെ പിന്തുണയോടെ ഭരിച്ചിരുന്നു. ഭിന്നതാത്പര്യങ്ങളുള്ള പാർട്ടികൾ യോജിച്ചു ഭരിച്ചിരുന്നു എന്നതിന്റെ ഉദാഹരണമാണിതെന്നു പറഞ്ഞ് ഇപ്പോഴത്തെ സഖ്യത്തെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു.
ശിവസേന-എൻസിപി-കോൺഗ്രസ് പ്രതിനിധിസംഘം ഇന്നു ഗവർണറെ കാണും
മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്കരണത്തിനുള്ള ചർച്ചകൾ ശിവസേന, എൻസിപി, കോൺഗ്രസ് പാർട്ടികൾ നടത്തവേ മഴക്കെടുതി നേരിട്ട കർഷകർക്കു ധനസഹായം ആവശ്യപ്പെട്ട് മൂന്നു പാർട്ടികളുടെയും പ്രതിനിധികൾ ഇന്നു ഗവർണർ ഭഗത് സിംഗ് കോഷിയാരിയെ കാണും.
നേരത്തേ എൻസിപി-കോൺഗ്രസ് സംഘം ഗവർണറെ കാണുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ശിവസേനയും ഇവർക്കൊപ്പം പോകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
സർക്കാരുണ്ടാക്കാനുള്ള അവകാശമുന്നയിക്കാനാണു മൂന്നു പാർട്ടികളുടെ പ്രതിനിധികൾ ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്നതെന്ന് അഭ്യൂഹങ്ങൾ പരന്നെങ്കിലും കർഷകരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണു കൂടിക്കാഴ്ചയെന്ന് ശിവസേന, കോൺഗ്രസ് നേതാക്കൾ വിശദീകരിച്ചു.
മഹാരാഷ്ട്ര: കോൺഗ്രസ്-എൻസിപി പിന്തുണയോടെ ശിവസേനാ സർക്കാർ
12:51 AM Nov 16, 2019 | Deepika.com