ന്യൂഡൽഹി/ബംഗളൂരു: 36 കോടി രൂപയുടെ വിദേശ ഫണ്ട് സ്വീകരിച്ചതിലെ നിയമലംഘനത്തിന്റെ പേരിൽ മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണൽ ഇന്ത്യക്കെതിരേയും മൂന്നു സഹസംഘടനകൾക്കെതിരേയും സിബിഐ കേസെടുത്തു.
ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട്(എഫ്സിആർഎ) പ്രകാരമാണു കേസെടുത്തിരിക്കുന്നത്. ഇന്നലെ ആംനെസ്റ്റി ഇന്റർനാഷണൽ ഇന്ത്യയുടെ ബംഗളൂരു, ഡൽഹി ഓഫീസുകളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. നാലിടത്തായിരുന്നു റെയ്ഡ്. ആംനെസ്റ്റി ഇന്റർനാഷണൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്(എഐഐപിഎൽ), ഇന്ത്യൻസ് ഫോർ ആംനെസ്റ്റി ഇന്റർനാഷണൽ ട്രസ്റ്റ്(ഐഎഐടി), ആംനെസ്റ്റി ഇന്റർനാഷണൽ ഇന്ത്യ ഫൗണ്ടേഷൻ ട്രസ്റ്റ്(എഐഐഎഫ്ടി), ആംനെസ്റ്റി ഇന്റർനാഷണൽ സൗത്ത് ഏഷ്യ ഫൗണ്ടേഷൻ(എഐഎസ്എഎഫ്) എന്നീ സംഘടനകൾക്കെതിരേയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരാതിയിൽ സിബിഐ കേസെടുത്തിരിക്കുന്നത്.
ഇന്നലെ രാവിലെ എട്ടരയോടെ സിബിഐ ഉദ്യോഗസ്ഥർ ബംഗളൂരു ഓഫീസിൽ റെയ്ഡ് ആരംഭിച്ചെന്നും വൈകുന്നേരം അഞ്ചു വരെ തുടർന്നുവെന്നും ആംനെസ്റ്റി എക്സിക്യൂട്ടീവ് പറഞ്ഞു. ഒരു വർഷം മുന്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആംനെസ്റ്റിയുടെ ബംഗളൂരു ഓഫീസിൽ റെയ്ഡ് നടത്തിയിരുന്നു.
ഏതാനും വർഷങ്ങളായി ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു. കാഷ്മീർപ്രശ്നം അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരേ ആംനെസ്റ്റി രംഗത്തുവന്നിരുന്നു. ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരേ ആംനെസ്റ്റി ഇന്റർനാഷണൽ ഇന്ത്യ ശബ്ദമുയർത്തുന്പോഴെല്ലാം ഇത്തരം പീഡനങ്ങൾ പതിവാണെന്ന് സംഘടന പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യയിലെയും രാജ്യാന്തരതലത്തിലെയും നിയമങ്ങൾക്കു വിധേയമായാണ് ആംനെസ്റ്റി ഇന്റർനാഷണൽ ഇന്ത്യ പ്രവർത്തിക്കുന്നത്. മനുഷ്യാവകാശ സംരക്ഷണം ഉറപ്പുവരുത്തുന്നതിനാണു ഇന്ത്യയിലെയും മറ്റിടങ്ങളിലെയും ഞങ്ങളുടെ പ്രവർത്തനം-സംഘടന പറഞ്ഞു.
ആംനെസ്റ്റിക്കെതിരേ സിബിഐ കേസെടുത്തു
12:51 AM Nov 16, 2019 | Deepika.com