ന്യൂഡൽഹി: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കു പ്രവേശനം അനുവദിച്ച ഉത്തരവിനെതിരേ നൽകിയ ഹർജികളിൽ തീരുമാനമെടുക്കാതെ സുപ്രീംകോടതി. ശബരിമലയിൽ യുവതീപ്രവേശനത്തിനു വിലക്ക് ഏർപ്പെടുത്തിയുള്ള 1965ലെ കേരളാ ഹിന്ദു ആരാധനാസ്ഥല പ്രവേശന നിയമവും മതകാര്യങ്ങളിൽ കോടതിക്ക് എത്രത്തോളം ഇടപെടാനാകുമെന്ന വിഷയവും ഏഴംഗ ബെഞ്ച് പരിശോധിക്കാൻ നിർദേശിച്ച കോടതി, അതിന്റെ ഉത്തരവ് വരുന്നതു വരെ പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും പരിഗണിക്കുന്നതു മാറ്റിവച്ചു. വിശാല ബെഞ്ചിന്റെ തീരുമാനമുണ്ടായശേഷം പുനഃപരിശോധനാ ഹർജികൾ അഞ്ചംഗ ബെഞ്ച് പരിശോധിക്കും.
ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് നടപടി. ശബരിമല വിഷയം ഏഴംഗ ബെഞ്ച് പരിശോധിക്കണമെന്ന് അഞ്ചംഗ ബെഞ്ചിലെ മൂന്നു പേർ വിധിച്ചപ്പോൾ രണ്ടംഗങ്ങൾ വിയോജിച്ച് ഭിന്ന വിധിയെഴുതി. ശബരിമല കേസിൽ 2018 സെപ്റ്റംബർ 28ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്നും സുപ്രീംകോടതി ഉത്തരവ് അട്ടിമറിക്കാനുള്ള സം ഘടിത ശ്രമം അനുവദിക്കരുതെന്നും ജസ്റ്റീസുമാരായ രോഹിൻടണ് നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർ പ്രത്യേക വിധിന്യായത്തിൽ പറയുന്നു.
2018 സെപ്റ്റംബർ 28ന് അന്നത്തെ ചീഫ് ജസ്റ്റീസായിരുന്ന ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരേ നൽകിയ 55 പുനഃപരിശോധനാ ഹർജികളും നാല് റിട്ട് ഹർജികളുമാണ് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് പരിശോധിച്ചത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ നടന്ന സംഘർഷങ്ങളുടെയും ആരോപണങ്ങളുടെയും അടിസ്ഥാനത്തിൽ പുനഃപരിശോധനാ ഹർജികൾ ഫെബ്രുവരി ആറിന് തുറന്ന കോടതിയിൽ വാദം കേട്ടിരുന്നു. ഒൻപത് മാസങ്ങൾക്കു ശേഷമാണ് അഞ്ചംഗ ബെഞ്ച് വിധി പറഞ്ഞത്. എന്നാൽ, പുനഃപരിശോധന ഹർജികൾ അംഗീകരിക്കുന്നതായോ തള്ളിക്കളയുന്നതായോ കോടതി വ്യക്തമാക്കിയിട്ടില്ല. യുവതി പ്രവേശനം അനുവദിച്ചുള്ള മുൻ ഉത്തരവ് സ്റ്റേ ചെയ്യാത്തതിനാൽ അത് പ്രാബല്യത്തിലുമാണ്.
മതവിശ്വാസങ്ങളിൽ കോടതി ഇടപെടുന്നതിനു പരിധിയുണ്ടെന്നു ശബരിമല കേസിലെ നിർണായക ഉത്തരവിൽ ജസ്റ്റീസ് ഇന്ദു മൽഹോത്ര എഴുതിയ ഭിന്നവിധിയെ അനുകൂലിച്ചാണ് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയും ജസ്റ്റീസ് എ.എം. ഖാൻവിൽക്കറും ഉൾപ്പെട്ട ഭൂരിപക്ഷ ബെഞ്ച് വിഷയം ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടത്. ഒരു മതത്തിലെ എല്ലാ വിഭാഗങ്ങൾക്കും ലിംഗവ്യത്യാസമില്ലാതെ ആചാരങ്ങളിൽ തുല്യാവകാശം ഉണ്ടോയെന്നത് ശബരിമലയിൽ മാത്രം ഒതുങ്ങുന്ന വിഷയമല്ല. ഒരു മതത്തിലെ നിർബന്ധിത ആചാരം തീരുമാനിക്കേണ്ടത് ആ മതത്തിന്റെ മേധാവി മാത്രമാണോ എന്നതടക്കം നിരവധി ഭരണഘടനാ പ്രശ്നങ്ങൾ പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ആധാരമാക്കുന്ന ശിരൂർ മഠം കേസിലെ ഉത്തരവ് അടക്കമുള്ളവ വിലയിരുത്തപ്പെടണം. അതിനാൽ ഭരണഘടനാ തത്വങ്ങൾ ആധികാരവും വ്യക്തവുമായ രീതിയിൽ അനുയോജ്യമായ ഒരു ജുഡീഷൽ നയം രൂപീകരിക്കുന്നതിനായാണ് ഈ വിഷയങ്ങൾ ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടുന്നതെന്നും ഭൂരിപക്ഷ വിധിയിൽ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കുന്നു.
ഒരു മതത്തിലെ മാത്രം പ്രശ്നമല്ല
ആരാധനാകാര്യങ്ങളിൽ സ്ത്രീകൾക്കു പ്രവേശനം നിഷേധിക്കുന്നതു ശബരിമലയിലെ മാത്രമുള്ള വിഷയമല്ല. മുസ്ലിം പള്ളികളിലും ദർഗകളിലും മുസ്ലിം സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നത്, മറ്റു മതങ്ങളിൽനിന്നു വിവാഹിതരാകുന്ന പാഴ്സി സ്ത്രീകളെ അഗ്യാരി അടക്കമുള്ള ആരാധനാ സ്ഥലങ്ങളിൽ പ്രവേശിപ്പിക്കാത്തത് തുടങ്ങിയവയും ശബരിമല കേസുമായി സാമ്യമുള്ളതാണ്. ദാവൂദി ബോറ വിഭാഗത്തിലെ ചേലാകർമവും ഇത്തരത്തിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ കേസുകളിലേത് അടക്കമുള്ള വിഷയങ്ങളിലാണ് ഏഴംഗ ബെഞ്ച് പരിശോധിച്ച് വിധി പറയേണ്ടത്.
ഇത്തരം വിഷയങ്ങളിൽ വിശ്വാസ-ആചാരപരമായ കാര്യങ്ങളിൽ ഭരണഘടനാ കോടതികൾക്ക് എത്രത്തോളം ഇടപെടാമെന്നും മതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ആചാരങ്ങളിൽ കോടതിക്ക് ഇടപെടാനാകുമോയെന്നും പരിശോധിക്കേണ്ടിയിരിക്കുന്നു. മതവിശ്വാസത്തിലെ അവിഭാജ്യ ഘടകങ്ങളേതെന്നും ഒഴിച്ചുകൂടാനാവാത്തത് ഏതെന്നും സംബന്ധിച്ച് ഒരു വ്യക്തത വന്നേ മതിയാകൂ. അത്തരം ഒരു വിലയിരുത്തലുണ്ടായാൽ മതേതരത്വവും അന്ധവിശ്വാസമില്ലായ്മയും കൂടുതൽ പ്രകടമാകും. ഒരു ജുഡീഷൽ നയമുണ്ടായാൽ ന്യായാധിപർക്ക് ഇത്തരം വിഷയങ്ങളിൽ ഒരു നിലപാട് സ്വീകരിക്കാനാകും. കൂടാതെ, മതങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത ആചാരങ്ങളിൽ കോടതി ഇടപെടുന്നതു സംബന്ധിച്ചുള്ള ശിരൂർ മഠം കേസിലും പിന്നീടു വന്ന ആജ്മീർ ദർഗ കമ്മിറ്റി കേസിലെയും ഉത്തരവുകൾ തമ്മിൽ ഭിന്നതകൾ നിലനിൽക്കുന്നുണ്ടെന്നും അതു പരിഹരിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
സുപ്രീംകോടതിയിലെ ഏഴംഗങ്ങൾ മാത്രമുള്ള കാലത്ത് പുറത്തിറക്കിയ ഉത്തരവുകളാണിത്. ഇപ്പോഴത്തെ ജഡ്ജിമാരുടെ എണ്ണം പരിഗണിച്ച് കൂടുതൽ അംഗങ്ങൾ ഉൾപ്പെട്ട ഭരണഘടനാ ബെഞ്ച് ഇക്കാര്യത്തിൽ തീർപ്പുണ്ടാക്കുന്നത് നീതി ഉറപ്പാക്കുന്നതിനും ഉത്തരവുകളുടെ ആധികാരികത ബലപ്പെടുത്തുന്നതിനും സാഹചര്യമൊരുക്കുമെന്നും ഭൂരിപക്ഷ ബെഞ്ച് വിശദമാക്കുന്നു.
ഏഴംഗ ബെഞ്ചിൽ ഏഴു ചോദ്യങ്ങൾ
ഒഴിച്ചുകൂടാനാവാത്ത മതാചാരങ്ങളിൽ കോടതിക്ക് എത്രമാത്രം ഇടപെടാമെന്നത് അടക്കം ഏഴ് ചോദ്യങ്ങളാണ് ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്കായി കോടതി മുന്നോട്ടു വച്ചിട്ടുള്ളത്.
* മതസ്വാതന്ത്ര്യം (ഭരണഘടനയുടെ 25, 26 വകുപ്പുകൾ) ലിംഗ സമത്വം (14-ാം അനുച്ഛേദം) എന്നിവ തമ്മിലുള്ള പരസ്പര ബന്ധം?
* ഭരണഘടനയുടെ 25(1) ൽ വ്യവസ്ഥ ചെയ്യുന്ന പൊതുക്രമം, ധാർമികത, ആരോഗ്യം എന്നിവ പൂർണമായ വ്യാഖ്യാനത്തിലുള്ളവയാണോ?
* ധാർമികതയും ഭരണഘടനാ ധാർമികതയും വിശാല ധാർമികതയുടെ അടിസ്ഥാനത്തിൽ നിർവചിച്ചവയാണോ?
* ഒഴിച്ചുകൂടാനാവാത്തതും അവിഭാജ്യവുമായ മതാചാരങ്ങളിൽ മതാചാര്യന്മാരാണോ തീർപ്പുണ്ടാക്കേണ്ടത്, അവയിൽ കോടതിക്ക് എത്രമാത്രം വരെ അന്വേഷണം നടത്താനാകും?
* ഭരണഘടനയുടെ 25(2) വകുപ്പിൽ പറയുന്ന ഹിന്ദു വിഭാഗങ്ങൾ എന്നതിന്റെ നിർവചനം?
* ഒരു മതവിഭാഗത്തിന്റെയോ ഉപവിഭാഗത്തിന്റെയോ ഒഴിച്ചുകൂടാനാവാത്ത മതാചാരങ്ങൾക്ക് ഭരണഘടനയുടെ സംരക്ഷണം ഉണ്ടോ?
* ഒരു പ്രത്യേക മത വിഭാഗത്തിനു പുറത്തുള്ളവർ ആ മത വിഭാഗവുമായി ബന്ധപ്പെട്ടു നൽകുന്ന പൊതുതാത്പര്യ ഹർജികൾ സ്വീകരിക്കേണ്ടതുണ്ടോ?
ഈ ചോദ്യങ്ങൾ കൂടാതെയാണ് ശബരിമല കേസുമായി ബന്ധപ്പെട്ട 1965ലെ കേരളാ ഹിന്ദു ആരാധനാ സ്ഥല പ്രവേശന നിയമവും പരിശോധിക്കാൻ കോടതി നിർദേശിച്ചിരിക്കുന്നത്. ഈ നിയമത്തിലെ മൂന്നാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി 2018 സെപ്റ്റംബർ 28ലെ ഉത്തരവിൽ റദ്ദാക്കിയിരുന്നു. എന്നാൽ, ഈ വകുപ്പ് മതവിശ്വാസ പ്രകാരം സാധുവാണെന്നായിരുന്നു ജസ്റ്റീസ് ഇന്ദു മൽഹോത്രയുടെ നിലപാട്.
ജിജി ലൂക്കോസ്
ശബരിമല വിഷയം ; ഏഴംഗ വിശാല ബെഞ്ചിൽ
01:10 AM Nov 15, 2019 | Deepika.com