ന്യൂഡൽഹി: കർണാടകയിൽ സ്പീക്കർ അയോഗ്യരാക്കിയ 16 കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻകുമാർ കട്ടീൽ എന്നിവരുടെ സാന്നിധ്യത്തിലാണ് അയോഗ്യരാക്കപ്പെട്ട എംഎൽഎമാർ ബിജെപിയിൽ ചേർന്നത്.
അയോഗ്യരാക്കപ്പെട്ട എംഎൽഎമാർക്ക് അവരുടെ സീറ്റുകൾത്തന്നെ നല്കി. കോൺഗ്രസ് എംഎൽഎമാരായിരുന്ന മഹേഷ് കുമാത്തല്ലി(അതാനി), ശ്രീമന്ത ഗൗഡ പാട്ടീൽ(കാഗ്വാഡ്), രമേഷ് ജാർക്കിഹോളി(ഗോകക്), ശിവരാം ഹെബ്ബർ(യെല്ലാപുർ), ബി.സി. പാട്ടീൽ(ഹിരേകെരുർ), ആനന്ദ് സിംഗ്(വിജയനഗര), കെ. സുധാകർ(ചിക്കബല്ലാപുര), ബൈരാതി ബാസവരാജ്(കെ.ആർ. പുരം), എസ്.ടി. സോമശേഖർ(യശ്വന്ത്പുർ), എം.ടി.ബി. നാഗരാജ്(ഹോസ്കോട്ട്), ജെഡി-എസ് എംഎൽഎമാരായിരുന്ന കെ. ഗോപാലയ്യ(മഹാലക്ഷ്മി ലേ-ഔട്ട്), എ.എച്ച്. വിശ്വനാഥ്(ഹുൻസുർ), കെ.സി. നാരായണ ഗൗഡ(കൃഷ്ണരാജ്പേട്ട്) എന്നിവർക്കാണ് സീറ്റ് ബിജെപി നല്കിയത്.
ബിജെപിക്ക് നിയമസഭയിൽ ഭൂരിപക്ഷം ലഭിക്കാൻ ഉപതെരഞ്ഞെടുപ്പു നടക്കുന്ന 15 സീറ്റുകളിൽ ആറെണ്ണമെങ്കിലും വിജയിക്കണം. 12 സീറ്റുകൾ കോൺഗ്രസിന്റെയും മൂന്നെണ്ണം ജെഡി-എസിന്റെയും സിറ്റിംഗ് സീറ്റുകളാണ്.
17 കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാരെയായിരുന്നു അന്നത്തെ സ്പീക്കർ കെ.ആർ. രമേശ്കുമാർ അയോഗ്യരാക്കിയത്. കോൺഗ്രസ് എംഎൽഎ റോഷൻ ബെയ്ഗിനെ ബിജെപിയിലെടുത്തിട്ടില്ല. സ്പീക്കറുടെ നടപടി ശരിവച്ച സുപ്രീംകോടതി ഇവർക്ക് മത്സരിക്കാൻ അനുമതി നല്കിയിരുന്നു. 2023 വരെ മത്സരിക്കാനാവില്ലെന്നായിരുന്നു സ്പീക്കറുടെ ഉത്തരവ്
കോൺഗ്രസുമായി സഖ്യം പിരിഞ്ഞ ജെഡി-എസ് 10 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
കർണാടക: അയോഗ്യരായ 16 എംഎൽഎമാർ ബിജെപിയിൽ, 13 പേർക്കു സീറ്റ്
01:10 AM Nov 15, 2019 | Deepika.com