ന്യൂഡൽഹി: റഫാൽ ഇടപാടിലെ സുപ്രീംകോടതി വിധി എന്താണെന്നു മനസിലാക്കാതെയും എന്താണ് വിധിയിൽ പ്രസ്താവിച്ചിരിക്കുന്നത് എന്ന് വ്യക്തത വരുത്താതെയുമാണ് രാഹുൽ ഗാന്ധി അതു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കെതിരേ ആരോപണം ഉന്നയിച്ചത്. അത് നിർഭാഗ്യകരമാണെന്നും സത്യത്തിൽ നിന്നകന്നു നിൽക്കുന്നതാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
മുൻപ് റഫാൽ ഇടപാടിലെ ഉത്തരവുമായി ബന്ധപ്പെടുത്തി നടത്തിയ വിവാദ പരാമർശത്തിൽ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിരുപാധികം മാപ്പപേക്ഷ നടത്തിയിരുന്നു. എന്നാൽ, മാപ്പപേക്ഷയിൽ വ്യക്തത ഉണ്ടായിട്ടില്ലെന്നു നിരീക്ഷിച്ച ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച്, ഖേദം പ്രകടിപ്പിക്കുന്നതിനായി 28 പേജുള്ള സത്യവാങ്മൂലം സമർപ്പിച്ചത് എന്തിനാണെന്നും ചോദിച്ചു. ഇതേത്തുടർന്ന് മാപ്പപേക്ഷ വ്യക്തമാക്കി പുതിയ സത്യവാങ്മൂലം സമർപ്പിക്കാമെന്നു രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി മറുപടി നൽകിയിരുന്നു.
റഫാൽ ഇടപാടുമായി ബന്ധപ്പെട്ട ഉത്തരവിന്മേൽ സുപ്രീംകോടതിയെ ഉദ്ധരിച്ചു നടത്തിയ വിവാദ പരാമർശങ്ങളിൽ ഖേദം അറിയിച്ച് രാഹുൽ ഗാന്ധി രണ്ട് സത്യവാങ്മൂലങ്ങൾ നൽകിയിരുന്നു. ഇതിൽ ഖേദം പ്രകടിപ്പിക്കുന്നു എന്ന വാക്കുകൾ മാത്രമേയുള്ളുയെന്നും നിരുപാധികം മാപ്പപേക്ഷ നടത്തിയിട്ടില്ലെന്നുമായിരുന്നു കോടതിയലക്ഷ്യ കേസിൽ ഹർജി നൽകിയ ബിജെപി എംപി മീനാക്ഷി ലേഖിക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി വാദിച്ചത്. ഇതു പരിഗണിച്ചപ്പോൾ ഖേദം എന്ന് ബ്രാക്കറ്റിലാക്കി എഴുതിയാൽ ഖേദ പ്രകടനം ആകുന്നതെങ്ങനെയെന്നു ചീഫ് ജസ്റ്റീസ് ചോദിച്ചു. ഇതിനു ഖേദ പ്രകടനവും മാപ്പ് പറയലും ഒന്നു തന്നെയാണെന്നു സിംഗ്വി അന്നു നൽകിയ മറുപടി.
റഫാൽ കേസിൽ കോടതി വിധി വന്നതിന് പിന്നാലെ "സുപ്രീം കോടതിയും പറഞ്ഞിരിക്കുന്നു, കാവൽക്കാരൻ കള്ളനാണ്’- എന്നു പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരേ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്നായിരുന്നു ബിജെപി എംപി മീനാക്ഷി നൽകിയ ഹർജിയിലെ ആവശ്യം.
റഫാൽ കേസ്; വിധി മനസിലാക്കി പ്രതികരിക്കുക: സുപ്രീംകോടതി
12:56 AM Nov 15, 2019 | Deepika.com